SUBSCRIBE


സിനിമ

or
Author


14th September | Issue 20

ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്: യിറി മെൻസിലും ചെക്കോസ്ലോവാക് നവതരംഗ സിനിമയും


ഗോകുല്‍ കെ.എസ്

രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജർമനിയുടെ അധീനതയിൽ ആയിരുന്ന ചെക്കോസ്ലോവാക്കിയിലെ, ഒരു റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ, മിലോസ് ഹിർമ (Milos Hrma) എന്ന യുവാവിന്റെ പൗരുഷ പ്രതിസന്ധികളെയാണ് (masculinity crisis) 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' എന്ന ട്രാജിക്കോമഡി ചിത്രം അവതരിപ്പിക്കുന്നത്.


അറുപതുകളിലെ ചെക്കോസ്ലോവാക്ക് നവതരംഗ സിനിമകളിൽ (Czechoslovak New Wave) അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട, 1966 -ൽ പുറത്തിറങ്ങിയ  'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' (Closely Watched Trains) എന്ന സിനിമ സംവിധാനം ചെയ്‌ത വിഖ്യാത ചലച്ചിത്രകാരൻ യിറി മെൻസിൽ (Jiří Menzel) ഇക്കഴിഞ്ഞ സെപ്റ്റംബർ 5 -ന് ലോകത്തോട് വിട പറഞ്ഞു. അരനൂറ്റാണ്ടിലേറെ കാലം സിനിമാ ലോകത്ത് സജീവമായിരുന്ന മെൻസിൽ ലോകസിനിമ ആസ്വാദകർക്ക് ചേർത്തുപിടിക്കാൻ കുറെയേറെ സിനിമാ അനുഭവങ്ങളും ഓർമ്മകളും ബാക്കിവെച്ചിട്ടാണ് പോയത്. 1938 -ൽ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ (Prague) ജനിച്ച യിറി മെൻസിൽ എൺപത്തിരണ്ടാം വയസ്സിൽ ചെക്ക് റിപ്പബ്ലിക്കിൽ (Czech Republic) വച്ച് മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതവും, സിനിമകളും, തീയേറ്റർ നാടകങ്ങളും, ചെക്ക്-സ്ലോവാക്ക് ചരിത്രത്തിലെ നിർണായക കാലഘട്ടത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. പ്രാഗിലെ 'ഫിലിം ആൻഡ് ടെലിവിഷൻ സ്ക്കൂൾ ഓഫ് അക്കാദമി ഓഫ് പെർമോഫോമിങ് ആർട്ട്സ്' -ൽ (FAMU) ചെക്ക് സംവിധായകൻ ഒറ്റാക്കർ വാവ്‌റ (Otakar Vavra) അടക്കമുള്ള പ്രഗത്ഭരായ അധ്യാപകരുടെ അടുക്കൽ നിന്നാണ് മെൻസിൽ സംവിധാനം പഠിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസി ജർമനിയുടെ അധീനതയിൽ ആയിരുന്ന ചെക്കോസ്ലോവാക്കിയിലെ, ഒരു റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തലത്തിൽ, മിലോസ് ഹിർമ (Milos Hrma) എന്ന യുവാവിന്റെ പൗരുഷ പ്രതിസന്ധികളെയാണ് (masculinity crisis) 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' എന്ന ട്രാജിക്കോമഡി ചിത്രം അവതരിപ്പിക്കുന്നത്. 

 

ഒഫിഷ്യൽ പോസ്റ്റർ

 

ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ് 

മിലോസ് ഹിർമക്ക് അങ്ങനെ യൂണിഫോം ലഭിച്ചിരിക്കുന്നു. യുദ്ധത്തിൽ പങ്കെടുക്കാൻ അല്ല, മറിച്ച് റെയിൽവേ സ്റ്റേഷനിൽ 'യങ് അപ്പ്രെന്റിസ് റയിൽറോഡർ' -ആയിട്ടാണ് മിലോസ് ജോലി ചെയ്യാൻ പോകുന്നത്. മിലോസ്, തന്നെ സ്വയം പരിചയപ്പെടുത്തുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. തന്റെ പേര് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കും എങ്കിലും, മധ്യ ബൊഹീമിയയിലെ ഗ്രാമത്തിൽ 'അറിയപ്പെടുന്ന' കുടുംബമാണ് തന്റേത് എന്ന് മിലോസ് പറയുന്നു. മുതുമുത്തച്ഛനായ ലൂക്കാസ് (Lukas) പ്രാഗിലെ ചാൾസ് ബ്രിഡ്‌ജിൽ യുദ്ധം ചെയ്‌ത ആളാണ്. പക്ഷേ സൈനികർക്ക് നേരെ വിദ്യാർത്ഥികൾ തുടരെ പാറക്കല്ലിന്റെ കഷ്ണങ്ങൾ എടുത്തെറിഞ്ഞപ്പോൾ സാരമായി പരിക്കുപറ്റിയ ലുക്കാസിനെ പെൻഷൻ നൽകി തിരിച്ചു വീട്ടിലേക്ക് അയച്ചു. ബാക്കിയുള്ള കാലം പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ ഒരു ബോട്ടിൽ റമ്മും ഒരു പാക്കെറ്റ് സിഗാറും വാങ്ങി അദ്ദേഹം ചിലവഴിച്ചു. ആകെ ചെയ്തിരുന്നത് വീട്ടിലിരിക്കുന്നതിന് പകരം കഷ്ടപ്പെട്ട് ജോലിചെയ്യുന്ന തൊഴിലാളികളെ അവരുടെ ജോലി സ്ഥലത്ത് ചെന്ന് പരിഹസിക്കുന്നത് മാത്രമാണ്. എല്ലാ കൊല്ലവും ആളുകളുടെ കയ്യിൽ നിന്ന് തല്ലു കൊള്ളുന്നത് പതിവായി. അങ്ങനെ 1930 -ൽ ഒരു 'ക്വാറി' അടച്ചുപൂട്ടിയപ്പോൾ അവിടെയുള്ള പാറപൊട്ടിക്കുന്ന തൊഴിലാളികളുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ചെന്ന ലൂക്കാസിനെ അവിടെയുള്ളവർ തല്ലിക്കൊന്നു. മിലോസിന്റെ മുത്തച്ഛൻ ചെക്കോസ്ലോവാക്കിയിലേക്ക് വന്നു കൊണ്ടിരുന്ന ജർമനിയുടെ ആർമി ടാങ്കറുകളെ അതിന്റെ മുന്നിൽ കേറി നിന്നുകൊണ്ട് ഹിപ്‌നോടൈസ് (hypnotise) ചെയ്യാൻ ശ്രമിച്ച് ടാങ്കർ കേറി മരിച്ചു. അച്ഛനാകട്ടെ റെയിൽവേ സ്റ്റേഷനിലെ ജോലിയിൽ നിന്ന് നാൽപത്തിയാറാം വയസിൽ വിരമിച്ചു കൊണ്ട് എല്ലാ ദിവസവും വീട്ടിലെ സോഫയിൽ കിടന്ന് ഉറങ്ങുന്നു. യുദ്ധത്തിൽ പങ്കെടുക്കാൻ മടിയായത് കൊണ്ടാണ് മിലോസ് റെയിൽവേ സ്റ്റേഷനിലെ ജോലിക്ക് പോകുന്നത് എന്ന് നാട്ടുകാർ കളിയാക്കുന്നു. സ്റ്റേഷൻ ഗാർഡായ ഹുബിച്ച്ക്ക (Hubicka) ടെലെഗ്രാഫിസ്റ്റായി ജോലി ചെയ്യുന്ന സെഡെനിച്ച്ക്ക (Zdenicka) അടക്കമുള്ള സ്‌ത്രീകളുമായി 'അടുത്ത ബന്ധം' പുലർത്തുന്നു. സ്റ്റേഷൻ മാസ്റ്റർ പ്രാവിനെ വളർത്തി ഇൻസ്‌പെക്‌ടർ ആകുന്ന ദിവസവും സ്വപ്‌നം കണ്ട് ജീവിക്കുന്നു. പോർട്ടറായി ജോലി ചെയ്യുന്ന വയസായ ആളാകട്ടെ എപ്പോഴും ഭൂതകാലത്തെ കുറിച്ചുള്ള ഓർമ്മകളിലാണ്. അതുവഴി കടന്നു പോകുന്ന ട്രെയിനിൽ കണ്ടക്റ്ററായി ജോലി ചെയ്യുന്ന മെയ്‌സയുമായി (Maisa) പ്രണയത്തിലാണ് മിലോസ്. ഇതുവരെ സ്‌ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്തതാണ് മിലോസിന്റെ വലിയ 'സങ്കടം'.

മിലോസ് ഹിർമ

 

പ്രശസ്‌ത ചെക്ക് സാഹിത്യകാരനായ ബൊഹുമിൽ ഹറബാലിന്റെ (Bohumil Hrabal) 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് യിറി മെൻസിൽ അതേപേരിൽ ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. സിനിമയിലെ കഥാപാത്രങ്ങൾ എല്ലാവരും തന്നെ ചെക്കോസ്ലോവാക്കിയൻ സമൂഹത്തിലെ 'ആണുങ്ങളെ' സിനിമ നടക്കുന്ന കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട് എന്നാണ് സിനിമാ ചരിത്രകാരനായ പീറ്റർ ഹെയിംസ് (Peter Hames) അഭിപ്രായപ്പെടുന്നത്. 'ദി ചെക്കോസ്ലോവാക് ന്യൂ വേവ്' (The Czechoslovak New Wave) എന്ന പുസ്‌തകത്തിൽ മെൻസിലിന്റെ കഥാപാത്രങ്ങളെ യാറോസ്ലാവ് ഹഷേക്കിന്റെ (Yaroslav Hasek) 'ദി ഗുഡ് സോൾജ്യർ ഷ്വായ്ക്ക്' -മായി (The Good Soldier Shweik) ഹെയിംസ് ബന്ധിപ്പിക്കുന്നത് കാണാം. ചെക്ക് ജനത ഏറെ ആഘോഷിച്ച ആന്റി-ഹീറോ ആയിരുന്നു ഷ്വായ്ക്ക്. പിൽക്കാലത്ത് ചെക്ക് മനുഷ്യരുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്ന പ്രയോഗമായി ഷ്വായ്ക്ക് മാറി. ഓസ്‌ട്രോ-ഹംഗേറിയൻ സൈന്യത്തിന്റെ (Austro-Hungarian Army) ഭാഗമായി ഒന്നാം ലോക മഹായുദ്ധത്തിൽ പോരാടുന്ന ചെക്ക് പട്ടാളക്കാർക്ക് യുദ്ധം തന്നെ നിരർത്ഥകമാണ് എന്ന് തോന്നുന്നതും, അവരുടെ ഇടയിലെ തമാശകളും യുദ്ധവിരുദ്ധ ചിന്തകളുമാണ് ഹഷേക്കിന്റെ അപൂർണമായ ഡാർക്ക് കോമഡി നോവലിന്റെ ഉള്ളടക്കം. 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' -ലേക്ക് വരുമ്പോൾ പശ്ചാത്തലം രണ്ടാം ലോക മഹായുദ്ധമാണ് എങ്കിലും, ജർമനിക്ക് വേണ്ടി നിലകൊള്ളുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്ന് പല കഥാപാത്രങ്ങളും ഇടക്ക് ചോദിക്കുന്നത് കേൾക്കാം. ഇത്രയും വലിയ യുദ്ധം നടക്കുമ്പോഴും ചെക്ക്-സ്ലോവാക് ജനതയ്ക്ക്, പ്രത്യേകിച്ച് സിനിമയുടെ പശ്ചാത്തലത്തിലെ ബൊഹീമിയൻ ഗ്രാമങ്ങളിൽ ഉള്ളവർക്ക്, യുദ്ധം എങ്ങനെ പര്യവസാനിക്കും എന്നുള്ളതൊന്നും വലിയ വിഷയമേയല്ല. അവർ അവരുടെ ജീവിതത്തിലെ മറ്റു കാര്യങ്ങൾ നോക്കി കഴിഞ്ഞു പോകുന്നു. എന്നാൽ യുദ്ധം അവരെ പല രീതിയിൽ ബാധിക്കുന്നുമുണ്ട്. തമാശകളിലൂടെയും ഹാസ്യ മുഹൂർത്തങ്ങളിലൂടെയുമാണ് മെൻസിൽ കഥ പറഞ്ഞു പോകുന്നത്. ഇത് സിനിമയുടെ അവസാനം വരെയും നിലനിർത്തുന്നുമുണ്ട്. ഇന്നത്തെ സിനിമാ വായനകളിൽ അടിസ്ഥാന രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചും, രാഷ്ട്രീയ ശരികളെ കുറിച്ചും നടക്കുന്ന ചർച്ചകളിൽ ഒരുപക്ഷേ ഈ സിനിമയിലെ ചില രംഗങ്ങൾ വിമർശിക്കപ്പെട്ടേക്കാം.

 

 

മിലോസും മെയ്സയും

 

മെയ്‌സയുടെ ആവശ്യപ്രകാരം ഒരു രാത്രി മിലോസ് അവളുടെ ഒപ്പം പോകാൻ തീരുമാനിക്കുന്നു. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോഴേക്കും ശീഘ്രസ്ഖലനം സംഭവിച്ചത് മാനസികമായി മിലോസിനെ തളർത്തി. മിലോസ് അടുത്ത ദിവസം ആത്മഹത്യക്ക് ശ്രമിക്കുന്നു. പിന്നീട് ഡോക്റ്റർ മിലോസിനോട് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുകയും നാട്ടിലെ ഏതെങ്കിലും 'സ്‌ത്രീകളോട്‌' സഹായം ചോദിച്ചാൽ മതിയാകും എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു. ഒടുവിൽ റെസിസ്റ്റൻസ് -ന്റെ (Resistance) സ്‌പൈയായി (spy) എത്തുന്ന 'വിക്‌ടോറിയ ഫ്രയെ' (Viktoria Freie) എന്ന പേരിൽ അറിയപ്പെടുന്ന സ്‌ത്രീയാണ്‌ മിലോസിന്റെ 'പ്രതിസന്ധി' അവസാനിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ താൻ ഒരു യഥാർത്ഥ 'പുരുഷൻ' ആണോ എന്ന സംശയവും മിലോസിന്‌ തോന്നുന്നുണ്ട്. സ്‌ത്രീകളെ വശത്താക്കാൻ കഴിയുന്നവർ മാത്രമാണ് 'ഉത്തമ പുരുഷൻ' എന്ന സമൂഹം അടിച്ചേൽപ്പിച്ച ചിന്തയാണ് മിലോസിലും പ്രകടമാകുന്നത്. ഹുബിച്ച്ക്ക സ്‌ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ 'ഒളിഞ്ഞു നോട്ടത്തിലൂടെയും', 'ആരാധനയോടെയും' കാണുന്ന മിലോസും, അതിനെ സദാചാര ബോധത്തിലൂന്നിയും മതവിശ്വാസങ്ങൾക്ക് നിരക്കാത്തതാണ് എന്ന മനോഭാവത്തോടെ പെരുമാറുന്ന സ്റ്റേഷൻ മാസ്റ്ററും നാൽപതുകളിലെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ജർമനിയിൽ നിന്ന് യുദ്ധോപകാരണങ്ങളുമായി വരുന്ന ട്രെയിൻ, ബോംബിട്ട് തകർക്കണം എന്ന നിർദ്ദേശം ഹുബിച്ച്ക്കക്ക് ലഭിക്കുന്നു. തുടർന്ന് വിക്‌ടോറിയ കൊണ്ടുവരുന്ന ബോംബ്‌ മിലോസ് പിറ്റേദിവസം മുകളിൽ നിന്ന് ട്രെയിനിലേക്ക് ഇടുന്നു. ലക്ഷ്യം നിറവേറ്റിയ സന്തോഷത്തിൽ എഴുന്നേൽക്കുന്ന മിലോസിനെ ട്രയിനിലെ നാസി പട്ടാളക്കാരൻ വെടിവെച്ചിടുന്നു. അങ്ങനെ മിലോസും ട്രെയിനിൽ വീഴുന്നു. കൗൺസിലറിൽ നിന്ന് വിചാരണ നേരിട്ട് കൊണ്ടിരുന്ന ഹുബിച്ച്ക്ക മിലോസ് ട്രെയിനിൽ വീണത് അറിയുന്നില്ല. മെയ്‌സ മിലോസിനെ കാത്ത് സ്റ്റേഷനിൽ ഇരിപ്പുണ്ട്. ഇത്രയും പിരിമുറുക്കം നിറഞ്ഞ സമയത്തും കുറേ തമാശകൾ നടക്കുന്നുണ്ട്. ഒടുവിൽ ബോംബ്‌ പൊട്ടിത്തെറിച്ച് നാസി സൈന്യത്തിന്റെ യുദ്ധോപകരണങ്ങൾ നശിക്കുമ്പോൾ മിലോസ് പോയതറിയാതെ ഹുബിച്ച്ക്ക ആവേശത്തോടെ അട്ടഹസിച്ചു ചിരിക്കുന്നു. സിനിമയുടെ തുടക്കം മുതൽ തന്നെ മിക്ക രംഗങ്ങളിലും യൂണിഫോം തൊപ്പിയോടെയാണ് നമ്മൾ മിലോസിനെ കാണുന്നത്. ആ തൊപ്പി മാത്രമാണ്‌ മിലോസിന്റേതായി ബാക്കിയാകുന്നത്.

 

ക്ലോസ്ലി വാച്ച്ഡ് ട്രെയിൻസ്’ ചിത്രീകരിച്ച ചെക്ക് റിപ്പബ്ലിക്കിലെ ലൊടെനീസ് റെയിൽവേ സ്റ്റേഷൻ

 

'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' എന്ന പേരിനു തന്നെ ചരിത്ര പ്രാധാന്യമുണ്ട്. നാസി ജർമനിയെ സംബന്ധിച്ച് പട്ടാളക്കാരെയും, യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും കടത്തിക്കൊണ്ട് പോകാൻ വേണ്ടിയായിരുന്നു, ചെക്കോസ്ലോവാക്യ വഴിയുള്ള ട്രെയിൻ ഗതാഗതം. സിനിമയിൽ ഉടനീളം ഈ ട്രെയിനുകൾക്ക് സല്യൂട്ട് അടിക്കുന്ന മിലോസിനെയും ഹുബിച്ച്ക്കയെയും കാണാം. എന്നാൽ ജർമൻ അധിനിവേശത്തിന് എതിരെ 'റെസിസ്റ്റൻസ്' എന്ന വിമതപോരാളികൾ നീക്കങ്ങൾ നടത്തുമ്പോൾ ഹുബിച്ച്ക്കയും മിലോസും സഹായിക്കുന്നുണ്ട്. നാസി ഭരണകൂടത്തെ അനുകൂലിക്കുന്ന കൗൺസിലർ യുദ്ധം അവസാനിക്കുന്ന ഘട്ടത്തിലും തെറ്റായ വാർത്തകളുമായി വരുമ്പോൾ, ഇരുവരും 'എന്തുകൊണ്ട്' എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട്. അവരെ സംബന്ധിച്ച് തങ്ങൾ എന്തിനാണ് ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല. യുദ്ധത്തിന്റെ ഭീകരമായ അന്തരീക്ഷത്തിൽ പോലും എങ്ങനെയാണ് തമാശകൾ പറയാൻ മെൻസിൽ -ന്റെ സിനിമക്ക് സാധിക്കുന്നത് എന്ന് ചിലപ്പോൾ നമ്മൾ ചിന്തിച്ചു പോകുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് സോവിയറ്റ്‌ യൂണിയന്റെ ഉപഗ്രഹ രാജ്യങ്ങളിൽ ഒന്നായിരുന്നു കിഴക്കൻ യൂറോപ്പിലെ ചെക്കോസ്ലോവാക്യ. യുദ്ധാനന്തരം നാല് പതിറ്റാണ്ട് കാലത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുന്നത് 1990 -ലെ വെൽവെറ്റ് വിപ്ലവത്തോടെയാണ് (Velvet Revolution). ഏകാധിപത്യവും, ജർമൻ അധിനിവേശ ഭരണത്തിന് സമാനമായ അനുഭവങ്ങളുമാണ് ചെക്ക്-സ്ലോവാക് ജനത കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ അറുപതുകളിൽ അനുഭവിച്ച് കൊണ്ടിരുന്നത്. അങ്ങനെ നോക്കുമ്പോൾ മെൻസിലിന്റെ സിനിമ പറയുന്ന കഥ, അറുപതുകളിലും വലിയ വ്യത്യസമില്ലാതെ തന്നെ രാഷ്ട്രീയ നിലപാട് അറിയിക്കുന്നുണ്ട്. ഈ ചിത്രത്തെ കുറിച്ച് ഡെറിക് മാൽക്കം (Derek Malcolm) ഗാർഡിയനിൽ (The Guardian) എഴുതിയത്, "നമ്മുടെ ജീവിതത്തിന്റെ വെളിയിൽ നടക്കുന്ന വലിയ സംഭവങ്ങളുമായി നമ്മുടെ വിധി എത്ര സങ്കീർണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും, നമ്മുക്ക് ഒരിക്കലും അതിൽ നിന്ന് രക്ഷപെടാൻ കഴിയില്ല എന്ന യാഥാർഥ്യത്തെ സ്വാഭാവികമായ കാഴ്ചകളിലൂടെ അവതരിപ്പിക്കുന്നതാണ് ഈ സിനിമയുടെ വിജയം" എന്നാണ്. ഏകാധിപത്യ ഭരണകൂടത്തിന് എതിരെ എത്ര നിശബ്ദരായി ഒന്നും അറിയാത്തവരെ പോലെ മാറി നിന്നാലും അതിന്റെ അനന്തരഫലങ്ങൾ മനുഷ്യരെ (അത് നിക്ഷ്പക്ഷരായാലും ഇതിനെ കുറിച്ച് അറിയാൻ ശ്രമിക്കാത്തവരായാലും) വേട്ടയാടുക തന്നെ ചെയ്യും എന്ന ഓർമ്മപ്പെടുത്തലിന് സമകാലിക ലോകത്ത് പ്രസക്തിയുണ്ട്.

 

യിറി മെൻസിൽ

 

സിനിമയുടെ 'ടൈറ്റിൽ സീക്വൻസിൽ' നാസി അധിനിവേശ കാലത്തെ ഫോട്ടോകളും, ചെറിയ വിഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടക്ക് ട്രെയിനിൽ കൊലചെയ്യപ്പെട്ട ശരീരങ്ങളും മിലോസ് കാണുന്നുണ്ട്. മിലോസ് എന്ന യുവാവിന്റെ കണ്ണിലൂടെയാണ് സിനിമയുടെ ദൃശ്യാഖ്യാനം പുരോഗമിക്കുന്നത്. "മനുഷ്യവംശത്തെ രക്ഷിക്കാൻ" -ആണ് യുദ്ധം നടക്കുന്നത് എന്ന് കൗൺസിലർ പറയുമ്പോഴും മിലോസിന് യുദ്ധത്തിന്റെ തീവ്രത എത്രത്തോളമാണ് എന്ന അറിവില്ലാതിരുന്നിട്ടു കൂടിയും അത് വിശ്വസിക്കാൻ കഴിയുന്നില്ല. മെയ്‌സയുടെ അങ്കിളിന്റെ സ്റ്റുഡിയോയിൽ കുറേയധികം യുവതികളായ സ്‌ത്രീകൾ യുദ്ധ വിമാനത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്നുണ്ട്. ആ രാത്രിയിൽ സൈനികാക്രമണത്തെ തുടർന്ന് സ്റ്റുഡിയോ തകർന്ന് വീഴുന്നു. അവസാന രംഗത്തിലടക്കം "മനോഹരമായ ശബ്ദമുള്ള" പെൻഡുലം ക്ലോസിക്കിന്റെ ശബ്ദം ഇടയ്ക്കിടെ കേൾക്കാം. ഗാർഡിയന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറയുന്നത്, "എന്റെ അഭിപ്രായത്തിൽ, ഈ സിനിമയുടെ യഥാർത്ഥ കാവ്യാത്മകത, അങ്ങനെ ഒന്ന് ചിത്രത്തിൽ ഉണ്ട് എങ്കിൽ, അത് പരിഹാസ്യമായ ഭാഗങ്ങളിൽ അല്ല, മറിച്ച് അതിന് മറുവശത്തായി സ്ഥാപിക്കപ്പെടുന്ന അശ്ലീലതയിലും ദുരന്തത്തിലുമാണ് കാണാൻ കഴിയുക" എന്നാണ്. സിനിമയിൽ പല രംഗങ്ങളിലും, തമാശകളെ ദുരന്തങ്ങൾ പിന്തുടരുന്നത് കാണാം. മധ്യ ബൊഹീമിയയിലെ ലോടെനീസ് (Lodenice) എന്ന സ്ഥലത്തെ റെയിൽവേ സ്റ്റേഷനിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയോടുള്ള ആദരസൂചകമായി 2017 -ൽ ഈ സ്റ്റേഷൻ മ്യൂസിയമായി പ്രഖ്യാപിച്ചു. ബൊഹുമിൽ ഹറബാൽ നിയമ ബിരുദത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ ലൈൻസ്‌മാൻ -ആയിട്ടാണ് ആദ്യ കാലത്ത് ജോലി ചെയ്‌തിരുന്നത്‌. അതുകൊണ്ട് തന്നെ സിനിമയിലെ മിലോസിന്റെ അനുഭവങ്ങൾ എഴുത്തുകാരന്റെ ജീവിതത്തിൽ നിന്ന് സ്വാധീനമുൾക്കൊണ്ടാണ് എഴുതിയിട്ടുള്ളത് എന്ന് അനുമാനിക്കാം. 1967 -ലെ മികച്ച 'വിദേശഭാഷാ' സിനിമക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' എക്കാലത്തെയും മികച്ച ചെക്ക് സിനിമകളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

 

മധ്യ ബൊഹീമിയയിലാണ് സിനിമ ചിത്രീകരിച്ചത്

 

യിറി മെൻസിലും ചെക്കോസ്ലോവാക് നവതരംഗ സിനിമയും  

കമ്മ്യൂണിസ്റ്റ് ഭരണകൂടം സിനിമാ നിർമ്മാണ-വിതരണ മേഖലയെ ദേശസാല്‍ക്കരിച്ചതിനെ തുടർന്ന് ചെക്കോസ്ലോവാക് സംവിധായകർക്ക് അറുപതുകളുടെ തുടക്കത്തിൽ സർക്കാരിന്റെ സാമ്പത്തിക സഹായം വലിയളവിൽ ലഭിച്ചു. 1950 -കളിലെ 'സോഷ്യലിസ്റ്റ് റിയലിസ്റ്റ്' സിനിമകളിൽ നിന്ന് വ്യത്യസ്‌തമായി ഹാസ്യവും, സങ്കടവും ഇടകലർത്തി ട്രാജിക്കോമഡി വിഭാഗത്തിൽ പെടുത്താവുന്ന പ്രമേയങ്ങളും, ചിലപ്പോഴൊക്കെ സറിയലിസ്റ്റ് ആഖ്യാനങ്ങളും അടങ്ങുന്ന സിനിമകളാണ് അറുപതുകളിൽ പുറത്തിറങ്ങിയത്. ഫിലിം ആൻഡ് ടെലിവിഷൻ സ്ക്കൂൾ ഓഫ് ദി അക്കാദമി ഓഫ് ദി പെർഫോമിംഗ് ആർട്ട്സ് -ൽ (FAMU) നിന്ന് പഠിച്ചിറങ്ങിയ ഒരു കൂട്ടം യുവസംവിധായകരാണ് 1963 -ൽ 'ചെക്കോസ്ലോവാക് നവതരംഗ' -ത്തിന് തുടക്കമിട്ടത് എന്ന് പറയാം. മിലോസ് ഫോർമാൻ (Milos Forman) സംവിധാനം ചെയ്‌ത 'ബ്ലാക്ക് പീറ്റർ' (Black Peter), വെരാ ചയ്റ്റിലോവയുടെ (Vera Chytilova) 'സംതിങ് ഡിഫറെന്റ്' (Something Different), യറോമിൽ അയേഴ്‌സിന്റെ (Jaromil Jires) 'ദി ക്രൈ' (The Cry) എന്നീ ചിത്രങ്ങൾ ഈ കാലത്താണ് പുറത്തിറങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉള്ളിൽ നിന്ന് തന്നെ സാമൂഹിക-രാഷ്ട്രീയ പരിഷ്‌ക്കാരങ്ങൾ ഉണ്ടാകണം എന്ന ആവശ്യം ഉയർന്നതിനെ തുടർന്ന്, സെൻസർഷിപ് അടക്കമുള്ള വിഷയങ്ങളിൽ വലിയ ഇളവുകൾ നിലവിൽ വന്നു. ഇത് കലയെ കുറേകൂടി ജനാധിപത്യവൽക്കരിച്ചു. മുതിർന്ന സംവിധായകരും ഇതേ പാതയിൽ മികച്ച സിനിമകൾ നിർമ്മിക്കാൻ തുടങ്ങി. 1965 -ൽ യാൻ കദാർ (Jan Kadar), എൽമാർ ക്ളോസ് (Elmar Klos) എന്നിവർ ചേർന്ന് സംവിധാനം ചെയ്‌ത 'എ ഷോപ് ഓൺ ദി ഹൈ സ്‌ട്രീറ്റ്‌' (A Shop on the High Street) മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കാർ നേടിയതോടെ ചെക്കോസ്ലോവാക് സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ബൊഹുമിൽ ഹറബാലിന്റെ അഞ്ചു ചെറുകഥകളെ ആസ്‌പദമാക്കി അഞ്ചു സംവിധായകർ ചേർന്ന് സംവിധാനം ചെയ്‌ത 'പേൾസ് ഓഫ് ദി ഡീപ്' (Pearls of the Deep) എന്ന ആന്തോളജി സിനിമ ചെക്കോസ്ലോവാക് നവതരംഗത്തിന്റെ 'മാനിഫെസ്റ്റോ' -ആയി അറിയപ്പെടുന്നു. വെരാ ചയ്റ്റിലോവ, യാൻ നെമിക്ക് (Jan Nemec), ഇവൾഡ് ഷോം (Ewald Shorm), യറോമിൽ അയേഴ്‌സ് എന്നിവരോടൊപ്പം യിറി മെൻസിലും ചേർന്നാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്‌. ഹറബാലിന്റെ 'ദി ഡെത്ത് ഓഫ് മിസ്റ്റർ ബാൽത്തസാർ' (The Death of Mr. Balthazar) എന്ന ചെറുകഥയാണ് യിറി മെൻസിൽ സിനിമയാക്കിയത്. ഹറബാലിന്റെ നോവലിനെ അടിസ്ഥാനമാക്കി 1966 -ൽ യിറി മെൻസിൽ സംവിധാനം ചെയ്‌ത 'ക്ലോസ്‌ലി വാച്ച്ഡ് ട്രെയിൻസ്' -ആണ് സംവിധായകന്റെ ആദ്യത്തെ ചിത്രം. അക്കാലത്തെ ചെക്കോസ്ലോവാക് സംവിധായകരെ വളരെയധികം സ്വാധീനിച്ചത് ഹറബാലിന്റെ എഴുത്തുകളായിരുന്നു.

 

ബൊഹുമിൽ ഹറബാൽ

 

അറുപതുകളുടെ രണ്ടാം പകുതിയോടെ മിലോസ് ഫോർമാൻ അടക്കമുള്ള സംവിധായകർ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ശക്തമായ ദൃശ്യഭാഷയിൽ വിമർശിക്കുന്ന സിനിമകൾ ചെയ്‌തു തുടങ്ങി. വെരാ ചയ്റ്റിലോവയുടെ 'ഡെയിസീസ്' (Daisies), ഫോർമാന്റെ 'ദി ഫയർമാൻസ് ബാൾ' (The Fireman's Ball), യറോമിൽ അയേഴ്‌സ് മിലൻ കുന്ദേരയുടെ (Milan Kundera) 'ദി ജോക്ക്' (The Joke) എന്ന നോവലിനെ ആസ്‌പദമാക്കി സംവിധാനം ചെയ്‌ത അതേ പേരിലുള്ള ചിത്രം എന്നിങ്ങനെ കുറച്ചധികം സിനിമകൾ അക്കാലയളവിൽ പുറത്തിറങ്ങി. എന്നാൽ ക്രിയാത്മക-ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് 1968 -ലെ പ്രാഗ് വസന്തത്തെ തുടർന്നുള്ള സോവിയറ്റ്‌ ആർമി അടിച്ചമർത്തലോടെ അവസാനമായി. മിലോസ് ഫോർമാൻ, യാൻ നെമിക്ക് അടക്കമുള്ള സംവിധായകർ അമേരിക്കയിലേക്ക് പോകുകയും ബാക്കിയുള്ളവർ കടുത്ത ഭരണകൂട സെൻസർഷിപ്പിന്റെ ഉള്ളിൽ നിന്നുകൊണ്ട് സിനിമകൾ ചെയ്യാൻ നിർബന്ധിതരായതോടെ ചെക്കോസ്ലോവാക് നവതരംഗം അകാലത്തിൽ തന്നെ അസ്തമിച്ചു. 'ഇന്റിമേറ്റ് ലൈറ്റിംഗ്' (Intimate Lighting) എന്ന സിനിമ സംവിധാനം ചെയ്‌ത ഇവാൻ പാസ്സർ (Ivan Passer), 'കേസ് ഫോർ എ റൂക്കി ഹാങ്‌മാൻ' -ന്റെ (Case for a Rookie Hangman) സംവിധായകൻ പാവൽ യൂറാഷേക് (Pavel Juracek), 'ബേർഡ്‌സ്, ഓർഫൻസ് & ഫൂൾസ്' (Birds, Orphans & Fools) എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുറാജ് യാക്കൂബിസ്‌ക്കോ (Juraj Jakubisco), 'ദി ക്രീമേറ്റർ' -ന്റെ (the Cremator) സംവിധായകൻ യുറാജ് ഹെർസ് (Juraj Herz), ദുസാൻ ഹാനക് (Dusan Hanak), ദ്രഹോമിറ വിഹാനോവ (Drahomira Vihanova), ഫ്രന്റിഷേക് വ്ലാസിൽ (Frantisek Vlacil), സ്റ്റെഫാൻ ഉഹെർ (Stefan Uher), ഹൈനെക്ക് ബൊക്കാൻ (Hynek Bocan), അന്റോണിൻ മാസ (Antonin Masa), കാരൽ കചൈന (Karel Kachyna) എന്നിവരാണ് ചെക്കോസ്ലാവാക് നവതരംഗ സിനിമയിലെ മറ്റ് പ്രമുഖ സംവിധായകർ. ഹറബാലിന്റെ ചെറുകഥകളെ ആസ്‌പദമാക്കി യിറി മെൻസിൽ 1969 -ൽ സംവിധാനം ചെയ്‌ത 'ലാർക്‌സ് ഓൺ എ സ്‌ട്രിങ്' (Larks on a String) എന്ന സിനിമ ചെക്കോസ്ലോവാക് ഭരണകൂടം നിരോധിച്ചു. 'കൗണ്ടർ-റിവൊല്യൂഷണറി' (counter-revolutionary) എന്നും 'ബൂർഷ്വാ' എന്നും കമ്മ്യൂണിസ്റ്റ് ഭരണകൂടം മുദ്രകുത്തിയ കുറേയധികം ആളുകളെ 'റീ-എഡ്യൂക്കേഷൻ' എന്ന പേരിൽ ആക്രിക്കടയിൽ ജോലിചെയ്യിപ്പിക്കുന്നതാണ് സിനിമയുടെ കഥ. പുസ്‌തകങ്ങൾ നശിപ്പിച്ചു കളയാത്തതിന് ശിക്ഷിക്കപ്പെട്ട ലൈബ്രേറിയൻ, മതപരമായ കാരണങ്ങൾ കൊണ്ട് ശനിയാഴ്‌ച ജോലി ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ 'ഹെയർഡ്രെസ്സർ', സാക്സോഫോണിസ്റ്റ് സംഗീതജ്ഞൻ എന്നിങ്ങനെ പോകുന്നു നിർബന്ധിത തൊഴിലിന് വിധേയമാക്കപ്പെട്ട സിനിമയിലെ കഥാപാത്രങ്ങൾ. വെൽവെറ്റ് വിപ്ലവത്തിന്‌ ശേഷം 1990 -ലാണ് ഈ സിനിമാ റിലീസ് ചെയ്‌തത്‌. ആ വർഷത്തെ ബെർലിൻ ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള 'ഗോൾഡൻ ബിയർ' (Golden Bear) പുരസ്‌കാരം സിനിമയെ തേടിയെത്തി.

 

ചെക്ക്മേറ്റ്: ഇൻ സേർച്ച് ഓഫ് യിറി മെൻസിൽ’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റർ

 

വ്ലാഡിസ്ലാവ് വാൻകുറയുടെ (Vladislaw Vancura) 'സമ്മർ ഓഫ് കാപ്രിസ്' (Summer of Caprice) എന്ന നോവലിനെ അടിസ്ഥാനമാക്കി സംവിധാനം ചെയ്‌ത 'കാപ്രിഷിയസ് സമ്മർ' (Capricious Summer), 'ക്രൈം ഇൻ എ മ്യൂസിക് ഹാൾ' (Crime in a Music Hall) എന്നീ സിനിമകളാണ് അറുപതുകളിൽ പുറത്തിറങ്ങിയ മറ്റ് യിറി മെൻസിൽ ചിത്രങ്ങൾ. ബൊഹുമിൽ ഹറബാലിന്റെ എഴുത്തുകൾ പിന്നെയും മെൻസിൽ ദൃശ്യവൽക്കരിച്ചു. ഇരുവർക്കുമിടയിലെ ദീർഘകാലത്തെ സൗഹൃദം ഒരുപിടി നല്ല സിനിമകൾ ഉണ്ടാകാൻ കാരണമായി. 1980 -ൽ പുറത്തിറങ്ങിയ 'ഷോർട്ട്കട്ട്സ്' (Shortcuts), 1983 -ൽ പുറത്തിറങ്ങിയ 'ദി സ്‌നോഡ്രോപ്പ് ഫെസ്റ്റിവൽ' (The Snowdrop Festival), 2006 -ൽ പുറത്തിറങ്ങിയ 'ഐ സെർവ്‌ഡ്‌ ദി കിംഗ്‌ ഓഫ് ഇംഗ്ലണ്ട്' (I Served the King of England) എന്നീ സിനിമകൾ മെൻസിൽ-ഹറബാൽ കൂട്ടുകെട്ടിൽ ഉണ്ടായ സിനിമകളാണ്. വെൽവെറ്റ് വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച സിവിക്‌ ഫോറം (Civic Forum) പാർട്ടിയുടെ സ്ഥാപകനായ ചെക്ക് വിമത സാഹിത്യകാരനും പിന്നീട് ചെക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റുമായ വാക്ലവ് ഹാവെൽ -ന്റെ (Vaclav Havel) 'ദി ബെഗ്ഗർസ് ഓപ്പറ' (The Begger's Opera) എന്ന നാടകത്തെ 1991 -ൽ മെൻസിൽ അതേപേരിൽ സിനിമയാക്കി. 1985 -ൽ പുറത്തിറങ്ങിയ 'മൈ സ്വീറ്റ് ലിറ്റിൽ വില്ലേജ്' (My Sweet Little Village) എന്ന സിനിമയിലൂടെ മെൻസിൽ ഒരിക്കൽ കൂടി ഓസ്‌കാർ നാമനിർദേശം നേടിയിരുന്നു. 'ബെസ്റ് വിഷസ് ഫ്രം പ്ലാനറ്റ് എർത്ത്' (Best Wishes from Planet Earth), 'ഹൂ ലൂക്‌സ് ഫോർ ഗോൾഡ്?' (Who Looks for Gold?), 'സെക്ല്യൂഷൻ നിയർ എ ഫോറെസ്റ്റ്' (Seclusion Near a Forest), 'ദോസ് വണ്ടർഫുൾ മൂവി ക്രങ്ക്‌സ്' (Those Wonderful Movie Cranks), 'ലൈഫ് ആൻഡ് എക്‌സ്‌ട്രാഓർഡിനറി അഡ്വെഞ്ചർസ് ഓഫ് പ്രൈവറ്റ് ഇവാൻ ചോങ്കിൻ' (Life and Extraordinary Adventures of Private Ivan Chonkin) എന്നിവയാണ് യിറി മെൻസിൽ സംവിധാനം ചെയ്‌ത മറ്റ് ശ്രദ്ധേയമായ സിനിമകൾ. 2013 -ൽ പുറത്തിറങ്ങിയ 'ദി ഡോൺ യുവാൻസ്‌' -ആണ് (The Don Juans) മെൻസിൽ അവസാനമായി സംവിധാനം ചെയ്‌ത ചിത്രം. ഇതുകൂടാതെ നിരവധി സിനിമകളിൽ മെൻസിൽ അഭിനയിച്ചിട്ടുണ്ട്. 2019 -ൽ ചെക്കോസ്ലോവാക്കിയയുടെ ഓസ്‌കാർ എൻട്രിയായിരുന്ന 'ദി ഇന്റെർപ്രെറ്റർ' (The Interpreter) എന്ന സിനിമയിലാണ് മെൻസിൽ അവസാനമായി അഭിനയിച്ചത്. മെൻസിലിന്റെ ജീവിതത്തെയും സിനിമകളെയും, ചെക്കോസ്ലോവാക് നവതരംഗ കാലഘട്ടത്തെയും കുറിച്ചുള്ള അരപതിറ്റാണ്ടിലേറെ നീണ്ട ഗവേഷണത്തിന് ശേഷം ശിവേന്ദ്ര സിംഗ് ദുൻഗാപ്പൂർ (Shivendra Singh Dungarpur) സംവിധാനം ചെയ്‌ത്‌ 2018 -ൽ പുറത്തിറങ്ങിയ ഏഴരമണിക്കൂർ ദൈര്‍ഘ്യമുള്ള 'ചെക്ക് മേറ്റ്‌: ഇൻ സെർച്ച് ഓഫ് യിറി മെൻസിൽ' (CzechMate: In Search od Jiri Menzel) എന്ന ഡോക്യുമെന്ററി ചിത്രം ചെക്ക്-സ്ലോവാക് ചരിത്രഖ്യാനമാണ്. സംവിധായകർ അവരുടെ ജീവിത കാലത്തിന്റെ ഓർമ്മകളായി അവശേഷിപ്പിക്കുന്നത് അവരുടെ സിനിമകളാണ്. യിറി മെൻസിൽ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ജീവിക്കട്ടെ, ഭരണകൂട ഭീകരതയുടെ കാലത്ത് സിനിമയും സംസാരിക്കട്ടെ!

(കടപ്പാട്: പീറ്റർ ഹെയിംസ് എഴുതിയ 'ദി ചെക്കോസ്ലോവാക് ന്യൂ വേവ്', 'ചെക്ക് ആൻഡ് സ്ലോവാക് സിനിമ: തീം ആൻഡ് ട്രഡിഷൻ' എന്നീ പുസ്‌തകങ്ങൾ ഈ ലേഖനത്തിൽ ചെക്കൊസ്ലാവിക് നവതരംഗ സിനിമയെ കുറിച്ചുള്ള ഭാഗത്ത് റെഫറൻസിനായി ഉപയോഗിച്ചിട്ടുണ്ട്)

 



ദ സെറ്റ്ലേർസ്: വെള്ളമനുഷ്യരുടെ വംശഹത്യകൾ


ബാലചന്ദ്രൻ ചിറമ്മൽ

യൂറി ദിമിത്രിയേവിന്റെ “ആനിമൽസ് ഓൺ എ പെഡസ്റ്റൽ” എന്ന പുസ്തകം മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെയും മൃഗങ്ങൾ മനുഷ്യർക്ക് വേണ്ടി ചെയ്ത “അധ്വാനത്തിന്റെയും”...

+


പുഴയും മണലും ഏറ്റുമുട്ടുന്ന ജീവിതം


ഡോ. സിബു ഇരിമ്പിനിക്കൽ

മരുഭൂമിയിലെ അടിമജീവിതം ആടായും ഒട്ടകമായും ജീവിച്ച് ഒടുവിൽ മനുഷ്യനായി പുറത്തിറങ്ങിയ നജീബിന്റെ ജീവിതം പറയാൻ മലയാളിയായ ബ്ലെസ്സി എന്ന ഫിലിം മേക്കർ ഒരുക്കിയ ലോക സിനിമയാണ് 'ആടുജീവിതം'....

+


ലാ ആന്റിന: വാക്കുകൾക്ക് വേണ്ടിയുള്ള പോരാട്ടം


ബാലചന്ദ്രൻ ചിറമ്മൽ

മനുഷ്യന്റെ ആശയവിനിമയോപാധികളുടെ വികാസ പ്രക്രിയ നീണ്ടതും വിവിധ ഘട്ടങ്ങളിലൂടെ കടന്ന് വന്നതുമാണ്. ആംഗ്യങ്ങളും വ്യക്തതയില്ലാത്ത ശബ്ദങ്ങളും ഉപയോഗിച്ച് ആദ്യ കാലത്ത് ആശയവിനിമയം നടത്തിയ...

+


ഉടലിന്റെ അനന്ത സാദ്ധ്യതകൾ


ഡോ. ശാലിനി പി.

കഥാപാത്രങ്ങളുടെ എണ്ണം വളരെ കുറവെങ്കിലും ലൊക്കേഷനുകളുടെ സമൃദ്ധി അവകാശപ്പെടാനില്ലെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളെല്ലാവരും തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച...

+


അധികാരഭ്രമത്തിന്റെ ഇരുണ്ടയുഗം


ആതിര എസ്

“ഒരുവന് മറ്റൊരുവന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള പ്രവണത മനുഷ്യസഹജമാണ് “  - ആഡ്ലർ

മലയാള സിനിമയുടെ ആദ്യദശകം മുതലേ അധികാരബോധങ്ങളിലൂന്നിയ അടിമ-ഉടമ ബന്ധത്തിന്റെ...

+


അധികാര ലോകത്തിന്റെ അപഭ്രംശങ്ങൾ


പി.എം ഷുക്കൂർ

പതിനാറാം നൂറ്റാണ്ടിലായിരിക്കാം അല്ലെങ്കിൽ പതിനെട്ടിൽ എന്ന പ്രഖ്യാപനത്തോടെ ഒരു ചലച്ചിത്രത്തിലെ സംഭവങ്ങൾ നടക്കുന്നതായുള്ള സങ്കൽപ്പവും അതിന്റെ ആവിഷ്ക്കാരവും നടന്നതിനു ശേഷം ആ...

+


മോഹന്‍ലാലും മെര്‍ലോ-പോന്റിയും


വിജു വി.വി

തീര്‍ത്തും നിഷ്പക്ഷമായി നമുക്ക് മോഹന്‍ലാലിനെ കുറിച്ച് എഴുതാന്‍ കഴിയുമോ? മലയാള സിനിമാ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പലപ്പോഴും വെല്ലുവിളിയാകുന്ന...

+


മലയാള സിനിമ ഗ്രാമങ്ങളെ വീണ്ടെടുക്കുമ്പോൾ


എൻ.പി മുരളീകൃഷ്ണൻ

ലയാള സിനിമ നഗരകേന്ദ്രീകൃത ജീവിതാന്തരീക്ഷവും പുതിയ ജീവിതശൈലിയും ഉൾക്കൊണ്ട് അതിലേക്ക് ചുവടു മാറുന്നത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ്. സിനിമ കൊച്ചി...

+


റെനെ വൂറ്റ്ചി - സിനിമയിലെ കലാപകാരി


ബാലചന്ദ്രൻ ചിറമ്മൽ

വെറും പതിനേഴ് മിനുട്ട് മാത്രം ദൈർഘ്യമുള്ള സിനിമയാണ് “ആഫ്രിക്ക-50”. പക്ഷെ ഒരു സംവിധായകനെ തടവിലാക്കാൻ ഈ വലിപ്പം ധാരാളമായിരുന്നു. 2015 ൽ അന്തരിച്ച ഫ്രഞ്ച് സംവിധായകൻ “റെനെ വൂറ്റ്ചി (René Vautier)” ...

+


ആത്മാവിന്റെ തീർത്ഥാടനങ്ങൾ


റാഷിദ നസ്‌റിയ

"There are many paths to God as there are souls on earth" - Hadith

ടുണീഷ്യൻ സംവിധായകനായ നാസർ ഖെമീർ സംവിധാനം ചെയ്ത "ബാബ് അസീസ്, ദ പ്രിൻസ് ഹു കണ്ടംപ്ലേറ്റഡ് ഹിസ് സോൾ" എന്ന സിനിമ സൂഫിസത്തിന്റെ...

+


'ദ പ്ലാറ്റ്ഫോം'- ഒരു മാർക്സിയൻ വായന


നിധിൻ രാജു

"മൂന്നുതരം ആളുകളാണുള്ളത്. മുകളിലെ നിലകളിലുള്ളവർ, താഴത്തെ നിലകളിലുള്ളവർ, പിന്നെ താഴേക്കു വീഴുന്നവരും." ഗാർദെർ ഗസ്തേലു ഉറൂഷ്യ ( Galder Gaztelu-Urrutia) സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം 'ദ പ്ലാറ്റ്ഫോം ' (2019)...

+


അർമാന്ദ് ഗേറ: അടയാളങ്ങൾ ബാക്കിവെക്കാതെ ഒരു വിപ്ലവകാരി


ബാലചന്ദ്രൻ ചിറമ്മൽ

അടയാളങ്ങൾ ബാക്കി വെക്കാതെ മരിച്ച് പോയ സംവിധായകനാണ് അർമാന്ദ് ഗേറ. സംവിധായകൻ എന്നതിനപ്പുറം അനാർക്കിസ്റ്റും വിപ്ലവകാരിയുമായിരുന്നു ഗേറ. ജനങ്ങളുടെ സഹകരണത്തോടെ ഒരു സിനിമ നിർമിച്ച...

+


ശ്യാമളയിൽ നിന്ന് ജയയിലെത്തുമ്പോൾ - മലയാള സിനിമയിലെ പെൺപോരിമ


പി.ആർ രഘുനാഥ്‌

“എല്ലാ കല്ലിലും ശിൽപ്പമുണ്ട്. നാമതറിയുന്നത് ഒരു ശില്പി അയാളുടെ പണിയായുധങ്ങളുപയോഗിച്ച് ആ കല്ലിൽ നിന്ന്  ശിൽപ്പത്തെ വേർതിരിച്ചെടുക്കുമ്പോഴാണ്. നമ്മുടെ അറിവില്ലായ്മയിൽ നിന്ന്,...

+


ചാരത്തിൽ നിന്ന് പറന്നുയരുന്ന 'ധബാരി ക്യുരുവി'


ശ്യാം സോർബ

അട്ടപ്പാടിയിലെ ഗോത്ര വർഗക്കാർ മാത്രം അഭിനയവും ശബ്ദവും നിർവഹിച്ചു, വിവിധ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടുകയും ചെയ്ത ഇരുള ഭാഷയിലുള്ള സിനിമ ധബാരി ക്യുരുവി തീയേറ്ററുകളെത്തി. ലോക...

+


മൊഹമ്മദ് ലഖ്ദാർ ഹമീന - വിപ്ലവവും സിനിമയും


ബാലചന്ദ്രൻ ചിറമ്മൽ

സിനിമ വിപ്ലവത്തിനും പോരാട്ടത്തിനും പിന്തുണ നൽകുന്നത് പുതിയ കാര്യമൊന്നുമല്ല. ലോകത്തെവിടെയും സിനിമ ഈ ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. മറ്റേതൊരു കലയേയും പോലെ ജനങ്ങളുടെ പോരാട്ടത്തിന്...

+


മയി മാസ്രി: പലസ്തീൻ സിനിമയുടെ സ്ത്രീശക്തി


ബാലചന്ദ്രൻ ചിറമ്മൽ

3000 നൈറ്റ്സ് (3000 Nights) എന്ന സിനിമ കാണാത്തവർ വളരെ കുറച്ചേ ഉണ്ടാവൂ. അന്താരാഷ്ട്ര തലത്തിൽ അത്രയധികം ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയാണ്. ഏഴോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച സിനിമയുടെ...

+