SUBSCRIBE


നിരൂപണം / വിമർശനം

or
Author


10th February | Issue 41

മലയാളം ക്ലാസിക്കൽ ഭാഷയോ?


രവിശങ്കർ എസ്. നായർ

മലയാളത്തിന്റെ പഴമയ്ക്ക് ആധാരമായി ഉയർത്തിക്കാണിച്ചിരിക്കുന്ന മറ്റൊരു പ്രധാന തെളിവ് മലയാളത്തിൽ ഉള്ളതായി അവകാശപ്പെടുന്ന പ്രാചീന ഭാഷാ സ്വഭാവങ്ങളാണ്. തമിഴിൽ ഇല്ലാത്തതും മൂലദ്രാവിഡത്തിലേതിനു സമാനവുമായ ചില ഭാഷാസ്വഭാവങ്ങൾ മലയാള ഭാഷയിൽ ഉണ്ട് എന്നതാണ് ഈ വാദം. ഇതിന്റെ പട്ടികകളും പലയിടത്തും ഉദ്ധരിക്കുന്നുണ്ട്. സാധാരണ ഒരു വ്യക്തിക്ക് മലയാളത്തിന്റെ പ്രാചീനതയെക്കുറിച്ച് ഉറപ്പു തോന്നാൻ കാരണമായേക്കാവുന്ന വാദമാണിത്. എന്നാൽ ഭാഷാചരിത്ര വിജ്ഞാനീയത്തിന്റെയും താരതമ്യ ഭാഷാശാസ്ത്രത്തിന്റെയും അടിസ്ഥാന പാഠങ്ങളിലുള്ള അജ്ഞത മാത്രമാണ് ഈ വാദത്തിനു പിന്നിൽ -ക്‌ളാസിക്കൽ ഭാഷാപദവിക്കുള്ള മലയാളത്തിന്റെ അർഹത വിശകലനം ചെയ്യുന്നു.


സാഹിത്യത്തിലും കലകളിലും ചില പ്രത്യേകതരം പ്രസ്ഥാനങ്ങളെയോ രൂപങ്ങളെയോ കുറിക്കാനാണ് ക്ലാസിക്കൽ, ക്ലാസിസിസം എന്നീ സംജ്ഞകൾ ഉപയോഗിക്കുന്നത്. സാഹിത്യം ചിത്രകല, വാസ്തുകല, ശില്പകല, സംഗീതം എന്നിവയിലെല്ലാം ഈ പദങ്ങൾ പ്രയോഗത്തിലുണ്ട്. എന്താണ് ക്ലാസിക്കൽ? ഈ പദത്തിന് നിയതമായ ഒരു അർഥമുണ്ടോ? ക്ലാസിക്കൽ എന്നതിന്റെ അർഥം മാർക്സിയൻ സിദ്ധാന്തത്തിലെ ഒരു സങ്കല്പനത്തിലൂടെ പരിശോധിക്കാം. കാൾ മാർക്സ് തന്റെ കലാ-സാഹിത്യ സിദ്ധാന്തം ആവിഷ്കരിച്ചപ്പോൾ, ഒരു കലാസൃഷ്ടി ഒരു പ്രത്യേക സമൂഹത്തിന്റെയും കാലഘട്ടത്തിന്റെയും നിർമിതിയാണെന്നും, അതിനാൽ കാലത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്ന കലാസൃഷ്ടിയാണ് ഉദാത്തമായത് എന്നും വാദിച്ചു. ഈ സങ്കല്പനം ആവിഷ്കരിച്ചുകഴിഞ്ഞപ്പോൾ മാർക്സിന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു. അങ്ങനെയാണെങ്കിൽ, ഇന്നത്തെ സമൂഹവുമായോ കാലഘട്ടവുമായോ യാതൊരു ബന്ധ്വുമില്ലാത്ത, രണ്ടായിരം വർഷങ്ങൾക്കു മുൻപ് എഴുതപ്പെട്ട സോഫോക്ലീസിന്റെ നാടകങ്ങൾ എന്തുകൊണ്ടാണ് ഇന്നും വായിക്കപ്പെടുന്നത് എന്ന് മാർക്സ് സ്വയം ചോദിക്കുന്നു. കാലത്തെയും സമൂഹത്തെയും അതിജീവിക്കുന്ന എന്തോ ഒന്ന് കലയിലും സാഹിത്യത്തിലും ഉണ്ട് എന്ന് മാർക്സിന് സമ്മതിക്കേണ്ടിവരുന്നു. ക്ലാസിസിസത്തിന്റെ ഏറ്റവും മികച്ച നിർവചനമായി കരുതപ്പെടുന്നത്, ഫ്രാങ്ക് കെർമോഡ് സങ്കല്പിച്ച "ശാശ്വതമായ സമകാലീനത" (Perpetual contemporaenity) എന്ന ആശയത്തിലാണ് ഇവിടെ മാർക്സ് എത്തിച്ചേരുന്നത്. ഒരു കലാ-സാഹിത്യസൃഷ്ടി അതു രൂപപ്പെട്ട കാലഘട്ടത്തെയും സമൂഹത്തെയും അതിജീവിച്ച് തികച്ചും വ്യത്യസ്തമായ സമൂഹങ്ങളിലും, നൂറുകണക്കിനു വർഷങ്ങൾക്കു ശേഷവും നിലനിൽക്കുന്നു എന്നതാണ് ക്ലാസിക്കൽ എന്നതിനെക്കുറിച്ചുള്ള സാമാന്യസങ്കല്പം. ഭാഷകളുടെ കാര്യത്തിൽ ക്ലാസിക്കൽ എന്ന് ഏറ്റവും കൂടുതൽ വിശേഷിപ്പിക്കപ്പെടുന്നത്, ജൈവഭാഷകളല്ലാത്ത, പുരാതന ലിഖിതരേഖകളിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും മാത്രം നാം അറിയുന്ന ലത്തീൻ, സംസ്കൃതം തുടങ്ങിയ ഭാഷകളെയാണ്. ഗ്രീക്ക്, ചൈനീസ്, അറബിക്, തമിഴ് തുടങ്ങിയ ജൈവ ഭാഷകളെയും ക്ലാസിക് ഭാഷകൾ എന്ന് പറയാറുണ്ടെങ്കിലും അവയുടെ പൗരാണിക രൂപങ്ങളെയും അക്കാലത്തുണ്ടായ സാഹിത്യത്തെയും ചേർത്താണ് ക്ലാസിക്കൽ എന്ന വിശേഷണം നൽകിയിരിക്കുന്നത് എന്നു കാണാം. ഇത്തരമൊരു കേന്ദ്രാർഥം മാറ്റിവെച്ചാൽ, ഏതു മണ്ഡലത്തിലാണ് ഉപയോഗിക്കുന്നത് എന്നതും ഏതു സമൂഹത്തിലാണ് ഉപയോഗിക്കുന്നത് എന്നതും ആസ്പദമാക്കി ക്ലാസിക്കൽ, ക്ലാസിസിസം എന്നീ പദങ്ങൾക്ക് അർഥവ്യത്യാസം കാണാം. ഉദാഹരണമായി ക്ലാസിക്കൽ സംഗീതം എന്ന് യൂറോപ്പിൽ പറയുന്നതും ഭാരതത്തിൽ പറയുന്നതും വ്യത്യസ്തമായ അളവുകോലുകൾ വെച്ചാണ്. പഴമ എന്നത് ക്ലാസിക്കൽ എന്ന സങ്കല്പനത്തിലെ പ്രധാന അംശമാണ്.

ഫ്രാങ്ക് കെർമോഡ്

കാലികമായിട്ടുള്ള ഒന്നിന് ക്ലാസിക്കൽ ആകാൻ കഴിയില്ല എന്ന് ജെർമൻ കം‌പോസർ വുൾഫ്‌ഗാങ് റിഹ്മ് (Wolfgang Rihm) ചൂണ്ടിക്കാണിക്കുന്നുണ്ട്. അതായത് പൊയ്പോയ കാലത്തിന്റേതായി നിലനിൽക്കുന്ന, ആധുനികവുമായി ഇടഞ്ഞുനിൽക്കുന്ന ഒന്നാണ് ഇവിടെ ക്ലാസിക്കൽ.  ക്ലാസിക്കൽ ഭൗതികശാസ്ത്രം എന്ന പദം ഈ അർഥത്തിലുള്ള പ്രയോഗമാണ്. ക്വാണ്ടം ഭൗതികശാസ്ത്രത്തിൽ നിന്നു വ്യത്യസ്തമായിട്ടുള്ളതാണ് ഇത്. ഏതു മേഖലയിലെയും ക്ലാസിക്കൽ ശൈലികൾ,  കാലികമായവയിൽ നിന്ന് വ്യത്യസ്തമാണ്.  ഒരു പ്രത്യേക കാലഘട്ടത്തിലെ ഏറ്റവും മികച്ച സൃഷ്ടികളുടെ സമാഹാരത്തെയും ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കാറുണ്ട്. ആധുനിക സാഹിത്യത്തിലെ മഹിതമാതൃകകൾക്ക് (classical canon) സമാനമാണിത്. മലയാള കവിതയിലെയോ ചെറുകഥയിലെയോ ഒക്കെ ക്ലാസിക്കൽ സൃഷ്ടികളെ നമുക്ക് ഇങ്ങനെ വേർതിരിക്കാം. ക്ലാസിക്കൽ ഭാഷ എന്നതിന് മലയാളത്തിൽ ഉപയോഗിച്ചിരിക്കുന്ന ശ്രേഷ്ഠഭാഷ എന്ന പരിഭാഷയിൽ ഈ അർഥം നിഴലിക്കുന്നു. ക്ലാസിക്കൽ എന്നതിന്റെ മറ്റൊരു അർഥം ജനപ്രിയമായതിൽ നിന്ന് വ്യത്യസ്തമായത് എന്നത്രേ. ലളിതസംഗീതത്തിൽ നിന്ന് വ്യത്യസ്തമായി ക്ലാസിക്കൽ സംഗീതത്തെ നിർവചിക്കുന്നതും അതിനെ ശാസ്ത്രീയ സംഗീതം എന്ന് വിശേഷിപ്പിക്കുന്നതും ഈ അടിസ്ഥാനത്തിലാണ്.  ഈ വീക്ഷണത്തിൽ പ്രാദേശിക മൊഴികൾ, നിത്യജീവിത ഭാഷ എന്നിവയിൽ നിന്നു വ്യത്യസ്തമായി സാഹിത്യരചനയ്ക്കും വൈജ്ഞാനിക സൃഷ്ടിക്കും ദാർശനികാന്വേഷണത്തിനും ഉപയോഗിക്കുന്ന ഭാഷയാണ് ക്ലാസിക്കൽ ഭാഷ എന്നു കാണാം. ക്ലാസ്സിക്കൽ ഭാഷകളായി പണ്ടുകാലം തൊട്ട് അറിയപ്പെട്ടിരുന്നത് സംസ്കൃതം, ലത്തീൻ, ഗ്രീക്ക്, പെർഷ്യൻ, അറബിക്, ചൈനീസ്, ഹീബ്രൂ തുടങ്ങിയ ഭാഷകളാണ്.  എന്നാൽ ഭാഷകൾക്ക് ഔദ്യോഗികമായി ക്ലാസ്സിക്കൽ പദവി നൽകുന്ന  ഒരു പദ്ധതി ആവിഷ്കരിച്ചുകൊണ്ട് തമിഴിനെ 2004 ലും, സംസ്കൃതത്തിനെ 2005 ലും ക്ലാസിക്കൽ ഭാഷകളായി ഭാരത സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ആധുനിക ഭാഷകളായി കണക്കാക്കപ്പെട്ടിരുന്ന കന്നഡ (2005), തെലുഗ് (2008) മലയാളം (2013), ഒഡിയ (2014) എന്നിവയും പിന്നീട് ക്ലാസിക്കൽ പദവി നേടി. ഇത് പല വിവാദങ്ങൾക്കും വഴിതെളിക്കുകയുണ്ടായി. സംസ്കൃതത്തിനു മുൻപേ തമിഴ് ക്ലാസിക്കൽ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് വിമർശിക്കപ്പെട്ടു. ചില ഭാഷകളുടെ ക്ലാസിക്കൽ പദവി മറ്റു ഭാഷാസമൂഹങ്ങളിൽ നിന്ന് എതിർപ്പും വിമർശനവും ഉണ്ടാക്കുകയും ചെയ്തു. എന്താണ് ക്ലാസിക്കൽ ഭാഷ എന്നതിനെക്കുറിച്ചുള്ള ഒരു പുനർവിചിന്തനം ആവശ്യമാക്കിത്തീർക്കുകയാണ് ഈ വിവാദങ്ങൾ. മലയാളത്തിന്റെ ക്ലാസ്സിക്കൽ പദവി പ്രത്യേകിച്ച് പല പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ക്ലാസിക്കൽ ഭാഷ എന്ന പൊതു സങ്കല്പനത്തിന്റെയും, ഭാരത സർക്കാർ രൂപികരിച്ച മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ മലയാളത്തിന്റെ ക്ലാസ്സിക്കൽ പദവിയെ വിശകലനം ചെയ്യുകയാണ് ഈ ലേഖനം. 

വുൾഫ്‌ഗാങ് റിഹ്മ്

ക്ലാസിക്കൽ ഭാഷ എന്നാൽ ലിഖിത ഭാഷ

ഒരു ഭാഷയുടെ ക്ലാസിക്കൽ പദവിയുടെ ഏറ്റവും പ്രധാന സൂചകം, അതിന്റെ പഴക്കത്തെക്കാൾ അത് എത്ര നേരത്തെ വരമൊഴിയായി എന്നതാണ്. അന്തമാനിലെ ആദിമനിവാസികൾ അവിടെ താമസം ഉറപ്പിച്ചത് എഴുപതിനായിരത്തിൽ പരം വർഷങ്ങൾക്കു മുൻപ് ആണ് എന്ന് ആർക്കിയോളജിക്കൽ തെളിവുകൾ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞർ പറയുന്നു. അവരുടെ ഭാഷയോളം എന്തായാലും പഴക്കമില്ല, ക്ലാസിക്കൽ എന്ന് നാം വിളിക്കുന്ന ഒരു ഭാഷയ്ക്കും. 4000-5000 വർഷങ്ങൾ മാത്രം പഴക്കമുള്ള ഭാഷകളാണ് ക്ലാസിക്കൽ ഭാഷകളായി അറിയപ്പെടുന്നത്. അതിനാൽ പഴക്കമല്ല ക്ലാസിക്കൽ എന്നതിന്റെ അടിസ്ഥാന മാനദണ്ഡം. ഒരു സമൂഹത്തിന്റെ സർഗാത്മകവും ബൗദ്ധികവുമായ സൃഷ്ടികളും ചരിത്രാനുഭവങ്ങളും രേഖപ്പെടുത്തപ്പെടുത്തുമ്പോഴാണ്, വാമൊഴി പാരമ്പര്യം മാത്രമുള്ള സമൂഹങ്ങളെ അപേക്ഷിച്ച് വിശാലമായ സാംസ്കാരിക മൂലധനം ഒരു ഭാഷയ്ക്ക് ഉണ്ടാകുന്നത്.  വാമൊഴി പാരമ്പര്യത്തിൽ സൂക്ഷിച്ചുവയ്കാൻ കഴിയുന്ന വിജ്ഞാനത്തിന് പരിമിതികളുണ്ട്. വംശസ്മൃതികൾ പോലെയുള്ള ചില കാര്യങ്ങൾ ഒഴികെ, കാലികമല്ലാത്തതൊന്നും വാമൊഴി പാരമ്പര്യത്തിൽ നിലനിൽക്കുന്നില്ല. രേഖപ്പെടുത്തപ്പെട്ട വിജ്ഞാനത്തിന്  പിന്നീടുണ്ടാകുന്ന വിജ്ഞാനവുമായി ഒരു തുടർച്ച സാധ്യമാണ്. രേഖപ്പെടുത്തപ്പെട്ട ഭാഷകളുടെ വൈജ്ഞാനിക സമ്പത്ത് വളർന്നുകൊണ്ടേയിരിക്കുന്നു. വാമൊഴി ഭാഷകൾക്കില്ലാത്ത ഈ വൈജ്ഞാനിക സമ്പത്താണ് പുരാതന കാലത്തുതന്നെ വരമൊഴി രൂപം ഉണ്ടായ ഭാഷകളെ ക്ലാസ്സിക്കൽ ആക്കി മാറ്റിയത്. മറ്റു ഭാഷാ സമൂഹങ്ങൾ ഈ ഭാഷകളെ വിജ്ഞാന ശേഖരങ്ങളായി കണ്ടിരുന്നു എന്നതാണ് ക്ലാസ്സിക്കൽ എന്ന സംജ്ഞയുടെ പ്രായോഗികാർഥം. വാമൊഴി ഭാഷകളുടെയും വരമൊഴി ഭാഷകളുടെയും വിജ്ഞാന പാരമ്പര്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. വേദങ്ങളും ഇതിഹാസ കാവ്യങ്ങളും ഭാരതത്തിൽ നൂറ്റാണ്ടുകളോളം വാമൊഴിയായി കൈമാറിയിരുന്നവയാണ്. എന്നാൽ വേദങ്ങളുടെ അടിത്തറയിൽ നിന്നുതന്നെ ആരംഭിക്കുന്ന വ്യാകരണശാസ്ത്രമോ ഛന്ദഃശാസ്ത്രമോ ഭാഷ്യങ്ങളോ വാമൊഴി പാരമ്പര്യത്തിന്റെ സൃഷ്ടികളല്ല. വരമൊഴിയിലൂടെ ലഭ്യമായ വിശദമായ വിജ്ഞാന മണ്ഡലത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ഈ ബൗദ്ധിക പാരമ്പര്യങ്ങൾക്ക് രൂപമെടുക്കാനും വളരാനും കഴിയുകയുള്ളൂ. ലിഖിതമായ ഇത്തരം വൈജ്ഞാനിക പാരമ്പര്യങ്ങളുള്ള ഭാഷകളാണ് ക്ലാസ്സിക്കൽ ഭാഷകളായി പിന്നീട് അറിയപ്പെട്ടത്. (ഒരു ഭാഷയ്ക്ക് ആകസ്മികമായി വരമൊഴി രൂപം ഉണ്ടാവുകയും,  അത് ക്ലാസ്സിക്കൽ ആയിത്തീരുകയും ചെയ്യുകയാണ് എന്നല്ല ഇതിനെ വ്യാഖ്യാനിക്കേണ്ടത്. വരമൊഴി രൂപം ആവശ്യമാക്കിത്തീർക്കുന്ന തരത്തിൽ വിജ്ഞാനോല്പാദനം ഈ ഭാഷകളിൽ നടന്നിരുന്നു.) ക്ലാസിക്കൽ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഭാഷകൾ ലോകത്തെ ഏറ്റവും പഴയ ലിഖിത ഭാഷകളാണ്. ചൈനീസ് (ക്രി.മു 1000 വർഷങ്ങൾക്ക് അപ്പുറം),  ലത്തീൻ  (ക്രി.മു 7 ആം നൂറ്റാണ്ട്), പെർഷ്യൻ (ക്രി.മു ആറാം നൂറ്റാണ്ട്), സംസ്കൃതം  (ക്രി.മു 4 ആം നൂറ്റാണ്ട്), അറബിക്  (ക്രി.പി 3 ആം നൂറ്റാണ്ട്), ഹീബ്രൂ (ക്രി. മു 2 ആം നൂറ്റാണ്ട്) തുടങ്ങിയ ഭാഷകൾ വളരെ പുരാതനകാലത്തുതന്നെ ലിഖിതരൂപം ആർജിച്ചവയാണ്. പുരാതനകാലം മുതൽ രേഖപ്പെടുത്തപ്പെട്ട ഈ ഭാഷകളിൽ പല മേഖലകളിലെ വിജ്ഞാനം സംഭരിക്കപ്പെടുകയും അതിനെ അടിസ്ഥാനമാക്കി വൈജ്ഞാനിക നിർമിതിയുടെയും ബൗദ്ധികാന്വേഷണത്തിന്റെയും ഒരു പാരമ്പര്യം ഉടലെടുക്കുകയും ചെയ്തു. നൂറ്റാണ്ടുകളിലൂടെ വളർന്ന ഈ വിജ്ഞാനസംഭരം ആണ്, മൃതഭാഷകളായിക്കഴിഞ്ഞിട്ടുപോലും ഇത്തരം  ഭാഷകൾക്ക് കാലിക പ്രസക്തി നൽകുന്നത്. 

ക്ലാസിക്കൽ എന്നാൽ വൈജ്ഞാനിക ഭാഷ

ലിഖിത രൂപമാർജിച്ച എല്ലാ ഭാഷകളും വൈജ്ഞാനിക ഭാഷകളായി മാറിയിട്ടില്ല. സാഹിത്യമോ ചിലപ്പോൾ മതപരമായ കൃതികളോ എഴുതുവാനാണ് പല ഭാഷാസമൂഹങ്ങളും എഴുത്തുവിദ്യ പ്രയോജനപ്പെടുത്തിയത്. വൈജ്ഞാനിക സാഹിത്യം എഴുതപ്പെട്ടത് ചുരുക്കം ചില ഭാഷകളിലാണ്. ഇത് സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സാഹിത്യത്തിന്റെയും മതപരമായ സൃഷ്ടികളുടെയും പഴക്കത്തെക്കാൾ ക്ലാസിക്കൽ ഭാഷകളെ നിർവചിക്കുന്നത് വൈജ്ഞാനിക സാഹിത്യത്തിന്റെ പഴക്കവും വ്യാപ്തിയുമാണ്. സാഹിത്യ കൃതികൾ, അവ എത്ര ഉദാത്തമാണെങ്കിലും മറ്റു ഭാഷകൾ സംസാരിക്കുന്നവരെ സ്വാധീനിക്കണമെന്നില്ല. മതപരമായ കൃതികളും മറ്റു സമൂഹങ്ങളിലുള്ളവർക്ക് സംഗതമല്ല. വൈജ്ഞാനിക സാഹിത്യമാകട്ടെ, ഒരു ഭാഷാസമൂഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുന്നത് വളരെ സ്വാഭാവികവുമാണ്. അതിനാൽ, വൈജ്ഞാനിക പ്രഭവങ്ങളുള്ള ഭാഷകൾ പെട്ടെന്നു തന്നെ മറ്റു സമൂഹങ്ങളുടെ ശ്രദ്ധാകേന്ദ്രമായിത്തീർന്നു. ഭാരതീയ സംഖ്യാസിദ്ധാന്തം, ഗ്രീക്ക് ജ്യാമിതി, അറബിക് വൈദ്യശാസ്ത്രം എന്നീ മൂന്നു മേഖലകൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. ക്ലാസ്സിക്കൽ എന്ന് അറിയപ്പെടുന്ന ഭാഷകളെല്ലാം തന്നെ വൈജ്ഞാനിക സാഹിത്യത്താൽ സമ്പന്നമാണ്.  സംസ്കൃതത്തെ ക്ലാസ്സിക്കൽ ആക്കിയത് വേദസാഹിത്യമല്ല; അതിൽ നിന്ന് ഉത്പന്നമായ ശാസ്ത്ര വിജ്ഞാനമാണ്. വേദസാഹിത്യം ഏറെയും ഭാരതത്തിനകത്ത് ഒതുങ്ങിയപ്പോൾ,  വേദപാരമ്പര്യത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വ്യാകരണ പാരമ്പര്യം, തത്വചിന്ത, അർഥവിജ്ഞാനീയം, ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, രസതന്ത്രം എന്നിവയാണ് മറ്റു സമൂഹങ്ങളിലേക്ക്  പെട്ടെന്നുതന്നെ വ്യാപിച്ചത്. വേദപാരമ്പര്യവും വേദപഠനവും മറ്റും എത്തിച്ചേരുന്നതിനു വളരെ മുൻപു തന്നെ, സംസ്കൃത വ്യാകരണ ചിന്തയുടെ ആശയങ്ങൾ ദക്ഷിണേന്ത്യയിൽ പ്രചരിച്ചിരുന്നു എന്നതിന്റെ തെളിവാണ് തൊൽകാപ്പിയം. പ്രാതിശാഖ്യങ്ങളിലെ ആശയങ്ങൾ വളരെ വ്യക്തമായിത്തന്നെ തൊൽകാപ്പിയത്തിൽ കാണുന്നുണ്ട്. വൈജ്ഞാനിക ചിന്തയ്ക്ക് ലിഖിത രൂപം കൈവരുന്നതോടെയാണ് ഒരു ഭാഷ ക്ലാസ്സിക്കൽ ആയിത്തീരുന്നത് എന്ന പറയാം. ക്ലാസിക്കൽ ഭാഷകളുടെ മറ്റ് സവിശേഷതകളെല്ലാം തന്നെ മുകളിൽ പറഞ്ഞ രണ്ടു ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്.

അധികാരത്തിന്റെയും അധീശത്വത്തിന്റെയും ഭാഷകൾ

ക്ലാസിക്കൽ ഭാഷകളായി മാറിയത് ഏറെയും അധീശവർഗങ്ങളുടെ ഭാഷകളാണ്. അവർ അധീശ വർഗങ്ങളായിത്തീർന്നത്, പ്രബലമായ നാഗരിക സമൂഹങ്ങളായി വികസിക്കാനും വൈജ്ഞാനിക-സാങ്കേതിക മേഖലകളിൽ അവർക്കുണ്ടായ വികാസവും കാരണമാണ്. സമീപ സമൂഹങ്ങളിലും അവർ ചെന്നെത്തിയ പ്രദേശങ്ങളിലെ സമൂഹങ്ങളിലും പല തരത്തിലുള്ള ആധിപത്യം പുലർത്താൻ അവർക്കു കഴിഞ്ഞു. മതപരമോ രാഷ്ട്രീയമോ, രണ്ടും ചേർന്നതോ ആയ അധീശത്വം ഇതിൽ പ്രധാനമാണ്.  ഹിന്ദുമതവും സംസ്കൃതവും, ഇസ്ലാം മതവും അറബിയും തമ്മിലുള്ള ബന്ധം ഇക്കാര്യം എടുത്തുകാണിക്കുന്നു. ഹിന്ദുമതം കടന്നു ചെല്ലുന്നിടങ്ങളിൽ സംസ്കൃതത്തിനും, ഇസ്ലാം കടന്നുചെല്ലുന്നിടങ്ങളിൽ അറബി ഭാഷയ്ക്കും വേരോട്ടമുണ്ടാകുന്നു. ലത്തീൻ, പേർഷ്യൻ, ഗ്രീക്ക് എന്നീ ഭാഷകൾ പല രാജാക്കന്മാരുടെയും അധികാരവ്യാപനത്തിന്റെ ഫലമായി പല ദേശങ്ങളിലും എത്തിച്ചേരുകയുണ്ടായി.  ഇത്തരത്തിൽ അധീശത്വത്തിന്റെയോ, സാമൂഹിക-സാംസ്കാരിക മികവിന്റെയോ, മതപരമായ ശ്രേഷ്ഠതയുടെയോ പ്രതീകമായി സ്വീകരിക്കപ്പെടുന്ന ഭാഷയിൽ നിന്ന് മറ്റു ഭാഷകളിലേക്ക് വിജ്ഞാന പ്രസരണം ഉണ്ടാകുന്നു. അന്യഭാഷകൾ അധീശഭാഷകളെ ക്ലാസിക്കൽ ഭാഷകളായി വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്. 

ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷകൾ ഒരു പ്രത്യേക പ്രദേശത്ത് ഒതുങ്ങിക്കഴിഞ്ഞ ചെറുസമൂഹങ്ങളുടെ ഭാഷ ആയിരുന്നില്ല. വലിയ നാഗരിക സമൂഹങ്ങളോടൊപ്പമാണ് ഈ ഭാഷകൾ വികസിച്ചത്. കൃഷിയെയോ വേട്ടയാടലിനെയോ ആശ്രയിച്ചു കഴിയുന്ന ലളിതമായ സമൂഹങ്ങളിൽനിന്നു ഭിന്നമായി, വൈവിധ്യ ജീവിതരീതികളും, സങ്കീർണമായ സാമൂഹിക ഘടനകളും ഉള്ള വലിയ ജനസമൂഹങ്ങളായിരുന്നു അവ ഓരോന്നും. രാഷ്ട്രീയ- സാമ്പത്തിക അധികാരവും സൈനിക ശേഷിയും, പല തരത്തിലുള്ള സാങ്കേതിക വിദ്യകളും അവർക്കുണ്ടായിരുന്നു. അതിനാൽത്തന്നെ ഈ സംസ്കാരങ്ങൾ ഒരു കേന്ദ്രത്തിൽ നിന്ന് ക്രമമായി വികസിക്കുകയും വ്യാപിക്കുകയും ചെയ്തു, അല്ലെങ്കിൽ ദേശാന്തരം വഴി ഭൂമിശാസ്ത്രപരമായ അകലെയുള്ള സ്ഥലങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. രാഷ്ട്രീയ-സാംസ്കാരിക മേൽക്കോയ്മയുടെ ഒരു ചരിത്രം ഈ ഭാഷകൾക്ക് ഉണ്ട്.  മറ്റു സമൂഹങ്ങളെ അപേക്ഷിച്ച് ഈ സമൂഹങ്ങൾക്ക് ആഗോള തലത്തിൽ പ്രാധാന്യം കൈവരുകയും, ഇവരുടെ ചരിത്രം മാനവ ചരിത്രമായിത്തന്നെ വീക്ഷിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്തു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അവരുടെ ഭാഷകൾക്കും പ്രാധാന്യമുണ്ടായിത്തീർന്നത്. ശാസ്ത്രസാങ്കേതിക വിദ്യയിലെ മികവു കാരണം മറ്റു സമൂഹങ്ങൾക്ക് ഇല്ലാത്ത പല ഉല്പന്നങ്ങൾ ഉണ്ടാക്കാനും അതിലൂടെ കച്ചവട സംസ്കാരം പടുതുയർത്താനും അവർക്കു കഴിഞ്ഞു. അങ്ങനെ അവരുടെ ഉത്പന്നങ്ങളും വിജ്ഞാനവും ലോകമെമ്പാടും എത്തിയപ്പോൾ മറ്റു സമൂഹങ്ങളെയും ഭാഷകളെയും സ്വാഭാവികമായി അവ സ്വാധീനിക്കുകയുണ്ടായി.   ഇങ്ങനെ മറ്റു സമൂഹങ്ങളെയും ഭാഷകളെയും സ്വാധീനിക്കാൻ കഴിഞ്ഞ സമൂഹങ്ങളുടെ ഭാഷകളാണ് ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കപ്പെട്ടത്. അവയെ പല സമൂഹങ്ങളും വിജ്ഞാനത്തിന്റെ ഭാഷകളായി കണ്ടിരുന്നു.  ഒരു ഭാഷ ക്ലാസിക്കലായി അറിയപ്പെടുന്നതിനു പിന്നിൽ ഈ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പ്രവർത്തിക്കുന്നുണ്ട്.

ഭാഷാപരമായ സ്വാധീനത

പല ദേശങ്ങളിലെ പല ഭാഷകളെയും സാഹിത്യത്തെയും സ്വാധീനിച്ച ഭാഷകളാണ് ക്ലാസിക്കൽ ഭാഷകൾ. മിക്കവാറും എല്ലാ ആധുനിക ഭാരതീയ ഭാഷകളിലെയും ആദ്യ സാഹിത്യകൃതികൾ സംസ്കൃത ഇതിഹാസങ്ങളെ ആസ്പദമാക്കിയുള്ളവയായിരുന്നു. എല്ലാ ഭാരതീയഭാഷകളുടെയും ഘടനയിലും പദാവലിയിലും സംസ്കൃത സ്വാധീനമുണ്ട്. ഇതിനു സമാനമായി ആധുനിക യൂറോപ്യൻ ഭാഷകളിൽ ലത്തീൻ ഭാഷയുടെ സ്വാധീനം കാണാം. ഭാഷാപരമായ സ്വാധീനതകളും സാഹിത്യപരമായ സ്വാധീനതകളും പലപ്പോഴും ഒത്തുചേരുന്നു. ഒരു ഭാഷ അല്ലെങ്കിൽ അതിന്റെ ലിഖിത സാഹിത്യം വ്യക്തിത്വം ആർജിച്ചുകഴിഞ്ഞിട്ടില്ലാത്ത കാലഘട്ടത്തിൽ വിദേശ ഭാഷകളിൽനിന്നുള്ള വിവർത്തനത്തിന് അസാധാരണമായ പ്രാധാന്യം കൈവരുന്നു. മൗലികമായ സാഹിത്യസൃഷ്ടികൾക്കുള്ള പ്രാധാന്യം തന്നെ വിവർത്തനങ്ങൾക്കും ഈ കാലഘട്ടത്തിൽ ലഭിക്കുന്നു. ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് വിവർത്തനം ചാലകമായിത്തീരുന്നു. ഇത്തരമൊരു ബന്ധം നിലനിൽക്കുമ്പോൾ ദായകസ്ഥാനത്തുള്ള ഭാഷയ്ക്ക് കൈവരുന്ന പ്രാധാന്യമാണ് അവയെ ക്ലാസിക്കൽ ഭാഷയായി വിശേഷിപ്പിക്കപ്പെടാൻ കാരണം. ഈ സ്ഥിതിവിശേഷത്തിന് മികച്ച ഉദാഹരണമാണ് ആധുനിക ഭാരതീയ ഭാഷകൾ. സംസ്കൃത ഇതിഹാസങ്ങളുടെ വിവർത്തനങ്ങളോ വിവർത്തനങ്ങളിലൂന്നിയ പുനഃസൃഷ്ടികളോ ആണ് തമിഴ് ഒഴികെയുള്ള മിക്ക ഭാരതീയ ഭാഷകളിലെയും ആദ്യകൃതികൾ. സംസ്കൃത സാഹിത്യമാതൃകകളും അവയിലെ പ്രമേയങ്ങളും പുനഃസൃഷ്ടിച്ചുകൊണ്ടാണ് ലിഖിത സാഹിത്യം ഇവിടെയെല്ലാം രൂപപ്പെട്ടത്.  

ഭാഷാപരമായ സ്വാധീനതകളാകട്ടെ പദാവലിയിൽ പൊതുവായും, ശാസ്ത്ര-സാങ്കേതിക പദാവലിയിൽ പ്രത്യേകിച്ചും പ്രകടമാണ്. യൂറോപ്യൻ ഭാഷകളുടെ രൂപീകരണത്തിൽ ലത്തീൻ പദാവലിയും ഭാരതീയ ഭാഷകളിൽ സംസ്കൃത പദാവലിയും  വഹിച്ച പങ്ക് വളരെ വലുതാണ്. വ്യത്യസ്ത ഭാരതീയ ഭാഷകളുടെ ശാസ്ത്ര-സാങ്കേതിക പദാവലി ഏകദേശം പൂർണമായും സംസ്കൃതജന്യമാണ്. വളരെ വലിയ പദസഞ്ചയങ്ങളുള്ള ഭാഷകളാണ് ക്ലാസിക്കൽ ഭാഷകൾ. ഇതിനു മൂന്നു കാരണങ്ങളുണ്ട്. ഒന്നാമതായി, വളരെ നേരത്തേ ലിഖിത രൂപം ആർജിച്ചതിനാൽ, പല കാലങ്ങളിലെ പുസ്തകങ്ങൾ നിലനിൽക്കുകയും അവയിലെ വാക്കുകളെല്ലാം തന്നെ നിഘണ്ടുവിലേക്ക് കടക്കുകയും ചെയ്യുന്നു. രണ്ടാമതായി, ദേശാടനം, വികസനം എന്നിവ വഴി പല പ്രദേശങ്ങളിലെ പല ഭാഷകളുമായി ഇടപഴകുന്നതിനാൽ അവയിലെ വാക്കുകൾ ക്ലാസിക്കൽ ഭാഷകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. മൂന്നാമതായി, വൈജ്ഞാനിക സാഹിത്യത്തിന്റെ വികാസം കാരണം മറ്റു ഭാഷകൾക്കില്ലാത്ത ശാസ്ത്ര-സാങ്കേതിക പദങ്ങൾ ക്ലാസിക്കൽ ഭാഷകളിൽ രൂപപ്പെടുന്നു. 

ക്ലാസിക്കൽ ഭാഷകൾക്ക് വളരെ പഴക്കമുള്ള വ്യാകരണ പാരമ്പര്യവും നിഘണ്ടു പാരമ്പര്യവും ഉണ്ട്. ഇവയും മറ്റുഭാഷകളെ സ്വാധീനിച്ചിട്ടുണ്ട്. ലത്തീൻ വ്യാകരണ മാതൃകകൾ യൂറോപ്യൻ ഭാഷകളിലും, സംസ്കൃതം ഭാരതീയ ഭാഷകളിലും ചെലുത്തിയ സ്വാധീനതകൾ ഉദാഹരണമായിട്ടെടുക്കാം. വൈജ്ഞാനിക വികാസം തന്നെയാണ് ഇവിടെയും സ്വാധീനതകൾക്ക് വഴി തുറക്കുന്നത്. പാണിനീയം ഭാഷാധ്യാപകന്റെ വ്യാകരണമല്ല, ഭാഷാശാസ്ത്രജ്ഞന്റെ വ്യാകരണമാണ് എന്ന് പറയാറുണ്ട്. സംസ്കൃത ഭാഷയുടെ വിവരണം എന്നതിലുപരിയായി, വ്യാകരണത്തെക്കുറിച്ച് കാരക സിദ്ധാന്തം പോലെയുള്ള ചില സാർവലൗകിക സങ്കല്പനങ്ങൾ ആവിഷ്കരിക്കാൻ പാണിനിക്കു കഴിഞ്ഞു. ഇതുകൊണ്ടാണ് മറ്റുഭാഷകൾ പാണിനീയത്തെ മാതൃകയാക്കുന്നത്. സാർവലൗകികമായ ചിന്താസംസ്കാരം ഉരുത്തിരിയാൻ പര്യാപ്തമായ ഒരു വൈജ്ഞാനിക പാരമ്പര്യം നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന ഒരു  സമൂഹത്തിൽ മാത്രമേ പാണിനീയം പോലെയുള്ള ഒരു ബൗദ്ധികസൃഷ്ടി ഉണ്ടാവുകയുള്ളൂ. 

മറ്റു ഭാഷകൾക്ക് ജന്മം നൽകിയ മാതൃസ്ഥാനീയ ഭാഷകളാണ് ലത്തീൻ, സംസ്കൃതം എന്നിവ. ഇന്തോ-ആര്യൻ ഭാഷകൾ സംസ്കൃതത്തിൽ നിന്നും, റൊമാൻസ് ഭാഷകൾ ലത്തീനിൽ നിന്നുമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. സംസ്കൃതവും ലത്തീനും അവയിൽ നിന്ന് രൂപപ്പെട്ട ഭാഷകളെ സംബന്ധിച്ചിടത്തോളം ക്ലാസിക്കൽ ഭാഷകളായി മാറുന്നത് ഇതുകൊണ്ടുകൂടിയാണ്.  

ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ

ക്ലാസിക്കൽ ആയി പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ഭാഷകളെ നിർവചിക്കുന്നത് മേൽപ്പറഞ്ഞ സാമൂഹിക-സാംസ്കാരിക ചരിത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, ക്ലാസിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന ഏക ഭാഷ സംസ്കൃതമാണ്. സംസ്കൃതം മാതൃഭാഷയായിരുന്നവരോ, അത് വൈജ്ഞാനിക ഭാഷയായി കൈകാര്യം ചെയ്തിരുന്നവരോ ആയ ഒരു ജനസമൂഹം ഇന്ത്യയിലേക്ക് കുടിയേറുകയും ക്രമേണ ഇന്ത്യയിലുടനീളം വ്യാപിക്കുകയും ചെയ്തതിന്റെ ഫലമായി രൂപപ്പെട്ട ഒരു മുഖ്യധാരാ സംസ്കാരം ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരങ്ങളെ പല തരത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഭാഷ, സാഹിത്യം, തത്വചിന്ത, ശാസ്ത്രം, സാങ്കേതിക വിദ്യ, വ്യാകരണം തുടങ്ങിയ മേഖലകളിൽ സംസ്കൃതജന്യമായ സ്വാധീനതകൾ ഇല്ലാത്ത സമൂഹങ്ങൾ ഇന്ത്യയിൽ ഇല്ല. ആധുനിക കാലത്ത് ഇംഗ്ലീഷ് ലോകഭാഷകളിൽ ചെലുത്തിയ സ്വാധീനതയ്ക്ക് സമാനമാണിത്. മറ്റൊരു ഭാഷയ്ക്കും ഭാരതീയ ഭാഷകളെ ആകമാനം ഇത്തരത്തിൽ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. പ്രാകൃത ഭാഷകൾ, പാലി എന്നിവയും മേൽചർച്ച ചെയ്ത ക്ലാസിക്ഭാഷാ ചരിത്ര സവിശേഷതകൾ പരിമിതമായി പ്രകടിപ്പിക്കുന്നവയും, പല ഭാഷകളെയും സ്വാധീനിച്ചവയുമാണ്. എന്നാൽ, സംസ്കൃതത്തിൽ നിന്നു ഭിന്നമായി ഇവയ്ക്കുള്ള വൈജ്ഞാനിക സമ്പത്ത് വളരെ പരിമിതമാണ്. തമിഴിനെയും ക്ലാസിക്കൽ ഭാഷയായി വിശേഷിപ്പിക്കാറുണ്ട്.  ക്ലാസിക്കൽ ഭാഷകളുടെ സാമൂഹിക സാംസ്കാരിക സവിശേഷതകളിൽ പലതും തമിഴിനുണ്ട്. സംസ്കൃതത്തോളം തന്നെ പഴക്കമുള്ള ലിഖിത പാരമ്പര്യമുള്ള ഭാഷയാണ് അത്. തമിഴിലെ ഏറ്റവും പഴയ ഗ്രന്ഥമായ തൊൽകാപ്പിയത്തിന്റെ കാലത്തു തന്നെ തമിഴിനുമേൽ സംസ്കൃത സ്വാധീനം പ്രകടമാണെങ്കിൽ പോലും, മൗലികമായ ഒരു വ്യാകരണ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തൊൽകാപ്പിയത്തിൽ കാണുന്നത്. മറ്റു ഭാരതീയ ഭാഷകളിൽ നിന്നു വ്യത്യസ്തമായി, സംസ്കൃതാശ്രിതമല്ലാത്തതും, ഉള്ളടക്കവും  ശൈലീയും കൊണ്ട് വേറിട്ടുനിൽക്കുന്നതുമായ സാഹിത്യപാരമ്പര്യമാണ് തമിഴിന്റേത്. സംസ്കൃതത്തിലെ  ഇതിഹാസകൃതികളിൽ നിന്നു വ്യത്യസ്തമായി, ആധുനിക കാലത്തെ കവിതാസങ്കല്പത്തോട് ഇണങ്ങിനിൽക്കുന്ന കവിതാപാരമ്പര്യമാണ് സംഘസാഹിത്യത്തിനുള്ളത്. ഇതിഹാസ പാരമ്പര്യം കമ്പരാമായണം പോലെയുള്ള കൃതികളിലൂടെ ആവിഷ്കൃതമാകുന്നതിനു നൂറ്റാണ്ടുകൾ മുൻപു തന്നെ വൈവിധ്യമായ സാഹിത്യ രൂപങ്ങളും സ്വകീയമായ പ്രമേയങ്ങളുമായി തമിഴ് സാഹിത്യം പുഷ്ടി പ്രാപിച്ചുകഴിഞ്ഞു. തൊൽകാപ്പിയം മുതൽ ശക്തമായ വ്യാകരണ പാരമ്പര്യവും തമിഴിനുണ്ട്. അതേ സമയം സംസ്കൃതവുമായി താരത്മ്യം ചെയ്യാവുന്ന ഒരു ക്ലാസിക്കൽ പാരമ്പര്യം തമിഴിന് ഉണ്ടെന്നു പറയാൻ കഴിയുകയില്ല. സാഹിത്യഭാഷയായി തമിഴ് സംസ്കൃതത്തോളം തന്നെ വളർച്ച നേടിയിരുന്നെങ്കിലും, വൈജ്ഞാനിക ഭാഷയായിരുന്നില്ല. ശാസ്ത്ര-സാങ്കേതിക സംബന്ധിയായ ഗ്രന്ഥങ്ങൾ ഇല്ല എന്നുതന്നെ പറയാം. വൈദ്യം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ പിൽക്കാലത്ത് ഉണ്ടായ ഗ്രന്ഥങ്ങൾ സ്വകീയ പാരമ്പര്യത്തിന്റെ ഭാഗമായിരുന്നില്ല. ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടായ കൃതികളിൽ ദാർശനികാശയങ്ങൾ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും, ശുദ്ധ ദാർശനിക കൃതികൾ വിരളമാണ്. തൊൽകാപ്പിയത്തിനും പിന്നീടുണ്ടായ വ്യാകരണങ്ങൾക്കും വ്യാഖ്യാനങ്ങൾ ഉണ്ടാവുകയും, ഇവയിലെല്ലാം സാഹിത്യപരമായ ആശയങ്ങൾ ചർച്ച ചെയ്യ്പ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും, സാഹിത്യ സിദ്ധാന്തം ഒരു സ്വതന്ത്ര വൈജ്ഞാനിക മേഖലയായി വികസിക്കുകയുണ്ടായില്ല. മറ്റു ഭാഷകളിൽ തമിഴ് ചെലുത്തിയ സ്വാധീനവും പരിമിതമാണ്.  തമിഴിന്റെ ഒരു ഭാഷാഭേദത്തിൽ നിന്നാണ് മലയാളം രൂപപ്പെട്ടത്. പാട്ട് പോലെയുള്ള സാഹിത്യരൂപങ്ങൾ പ്രാചീന മലയാള സാഹിത്യത്തെ സ്വാധീനിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിൽ തമിഴിന് കാര്യമായ സ്വാധീനമൊന്നുമുണ്ടായിട്ടില്ല. ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കും ആധുനിക കാലത്തുണ്ടായ കുടിയേറ്റങ്ങൾ ഒഴിച്ചാൽ, തമിഴ് ഒരു നിശ്ചിത ഭൂമിശാസ്ത്ര മേഖലയിൽ ഒതുങ്ങിനിൽക്കുകയാണുണ്ടായത്. തമിഴിന്റെ സാഹിത്യ വ്യാകരണ പാരമ്പര്യങ്ങളുടെ തനിമയും പഴക്കവും, ലിഖിതഭാഷയുടെ പഴക്കവും കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ചും ഭാരതീയ പശ്ചാത്തലത്തിൽ, തമിഴിനെ ക്ലാസിക്കൽ ഭാഷ എന്നു വിശേഷിപ്പിക്കാവുന്നതാണ്. എന്നാൽ സംസ്കൃതം പോലെ ആഗോള തലത്തിലെ ക്ലാസിക്കൽ ഭാഷയായി തമിഴിനെ കണക്കാക്കാൻ കഴിയുകയില്ല.സംസ്കൃതവും തമിഴുമൊഴികെ മറ്റൊരു ഭാരതീയ ഭാഷയും ക്ലാസിക്കൽ എന്ന വിശേഷണത്തിന് അർഹമല്ല എന്ന് മേൽചർച്ചയിൽ നിന്നു വ്യക്തമാണ്. ക്ലാസിക്കൽ എന്ന വിശേഷണവുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത ഭാഷാചരിത്രവും സാമൂഹിക-സാംസ്കാരിക പശ്ചാത്തലവുമാണ് മലയാളത്തിനുള്ളത് എന്നും ഇവിടെ വ്യക്തമാകുന്നുണ്ട്. മലയാളം വിജ്ഞാനത്തിന്റെ ഭാഷയായോ മറ്റു ഭാഷകളെ സ്വാധീനിച്ച ഭാഷയായോ കണക്കാക്കപ്പെടുന്നില്ല എന്നു മാത്രമല്ല, ശാസ്ത്ര ആശയങ്ങൾ പ്രകാശിപ്പിക്കാനായി സംസ്കൃതത്തെ ആശ്രയിച്ചു നിൽക്കുന്ന ഭാഷയാണ് മലയാളം എന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല.                                                                     

തൊൽക്കാപ്പിയർ

 

ശ്രേഷ്ഠഭാഷാവാദവും മലയാളവും

ശ്രേഷ്ഠഭാഷകൾ നിർണയിക്കാനായി ഭാരത സർക്കാർ നാലു മാനദണ്ഡങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. 

(ഒന്ന്) 1500 -2000 വർഷങ്ങൾക്കു മേൽ പഴക്കമുള്ള വരമൊഴി സാഹിത്യം/ അല്ലെങ്കിൽ രേഖപ്പെടുത്തപ്പെട്ട ചരിത്രം (High antiquity of literary texts/recorded history of over 1500-2000 years)

(രണ്ട്) മഹത്തായ പാരമ്പര്യമായി  പല തലമുറകളായി പരിഗണിക്കപ്പെടുന്ന പ്രാചീന സാഹിത്യം/ ലിഖിത പാഠങ്ങൾ (A body of ancient literature/ texts considered as a valuable heritage by generation of speakers)

(മൂന്ന്) സാഹിത്യ പാരമ്പര്യം സ്വകീയമായിരിക്കണം, കടംകൊണ്ടതായിരിക്കരുത് (The literary tradition has to be original and not borrowed from another speech community)

(നാല്) ഒരു ക്ലാസിക്കൽ ഭാഷ അതിന്റെ പിൽക്കാല/സമകാലിക രൂപത്തിൽ നിന്ന് വ്യത്യസ്തമായിരിക്കാം അല്ലെങ്കിൽ അതിൽനിന്നു രൂപപ്പെട്ട പുത്രീഭാഷകളുമായി തുടർച്ച ഇല്ലാതിരിക്കാം- ലത്തീൻ-റോമൻ, സംസ്കൃതം-പാലി/പ്രാകൃതം എന്നിവ പോലെ (A classical language could be distinct from its later current form or could be discontinuous with its later forms or its offshoots (Like Latin Vs Roman, Sanskrit, Pali Vs Prakrit and modern Indo-Aryan))

യഥാർഥത്തിൽ ഇവിടെ മൂന്നു മാനദണ്ഡങ്ങളെയുള്ളൂ. നാലാമത്തെ മാനദണ്ഡമായി നൽകിയിരിക്കുന്നത്, ആദ്യമാനദണ്ഡത്തിൽ ഉൾപ്പെടുന്ന ചില ഭാഷകളിൽ ഉണ്ടായേക്കാവുന്ന ഒരു സവിശേഷാവസ്ഥയെ കുറിക്കുന്നു. 

ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മലയാളം ക്ലാസിക്കൽ ഭാഷയാണോ? 1500 വർഷം പഴക്കമുള്ള സാഹിത്യകൃതിയോ ശാസനങ്ങളോ മലയാളത്തിലുണ്ടോ? ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള ശാസനം ഒൻപതാം നൂറ്റാണ്ടിലേതാണ്. ഇത് മലയാളം എന്ന് തീർത്തു പറയാൻ കഴിയുന്ന അവസ്ഥയിലുള്ളതല്ല. മലയാളത്തിന്റെ ചില സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നു എന്നു മാത്രം. ഏറ്റവും പഴക്കമുള്ള സാഹിത്യ കൃതിയായി കണക്കാക്കുന്ന രാമചരിതത്തിന്റെ കാര്യവും ഇങ്ങനെതന്നെയാണ്. പതിനാലാം നുറ്റാണ്ടിൽപ്പോലും സാധാരണ ജനങ്ങൾ സംസാരിച്ചിരുന്നത് തമിഴിനോട് വളരെ അടുത്തു നിൽക്കുന്ന ഒരു ഭാഷാഭേദമാണെന്ന് ലീലാതിലകം തെളിവു നൽകുന്നു. അപ്പോൾ ആയിരത്തി അഞ്ഞൂറു വർഷങ്ങളിലധികം പഴക്കമുണ്ട് മലയാളത്തിന് എന്ന് എങ്ങനെ വാദിക്കാൻ കഴിയും? തൊൽകാപ്പിയവും സംഘസാഹിത്യവും മറ്റും മലയാളത്തിന്റെയും തമിഴിന്റെയും പൊതുസ്വത്താണെന്നും, മലയാളത്തിനും തമിഴിനും പൊതുവായ ഒരു കാലഘട്ടത്തിലാണ് അവ ഉണ്ടായതെന്നും മറ്റുമുള്ള ബാലിശവും ഭാഷാശാസ്ത്രപരമായി യാതൊരു അടിത്തറയില്ലാത്തതുമായ വാദങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കേരളസർക്കാർ നൽകിയ റിപ്പോർട്ട് ആയിരത്തി അഞ്ഞൂറു വർഷത്തിന്റെ പഴക്കം സ്ഥാപിച്ചെടുത്തിരിക്കുന്നത്. ഭാരത സർക്കാറിന്റെ മാനദണ്ഡങ്ങൾ കർശനമായി പ്രയോഗിച്ചാൽ സംസ്കൃതവും തമിഴുമൊഴികെ ഒരു ഭാരതീയ ഭാഷയ്ക്കും ശ്രേഷ്ഠഭാഷാപദവി നൽകാൻ കഴിയുകയില്ല എന്നു വ്യക്തമാണ്. 1500 വർഷത്തിനു മുകളിൽ പഴക്കമുള്ളതും മൗലികമായതും, പല തലമുറകളായി മഹനീയ പാരമ്പര്യമായി കണക്കാക്കപ്പെടുന്നതുമായ സാഹിത്യസഞ്ചയം, സംസ്കൃതത്തിനും തമിഴിനുമല്ലാതെ മറ്റൊരു ഭാഷയ്ക്കുമില്ല. വാസ്തവം ഇതായിരിക്കെ, മലയാളമുൾപ്പടെ പല ഭാഷകളും ക്ലാസിക്കൽ ആയി പ്രഖ്യാപിക്കപ്പെട്ടു. മലയാളത്തിന് ക്ലാസിക്കൽ ഭാഷാപദവി നൽകാൻ ആധാരമാക്കിയ റിപ്പോർട്ട് പരിശോധിച്ചാൽ, ഈ മാനദണ്ഡങ്ങളൊക്കെ വളച്ചൊടിച്ചിരിക്കുന്നതായി കാണാം. ക്ലാസിക്കൽ ആയി പ്രഖ്യാപിക്കപ്പെട്ട മറ്റു ഭാഷകളുടെ കാര്യത്തിലും ഇതൊക്കെ തന്നെയായിരിക്കാം അവസ്ഥ. മലയാളത്തെ ക്ലാസിക്കൽ ആയി പ്രഖ്യാപിക്കാനായി കേരള സർക്കാർ നൽകിയ റിപ്പോർട്ടിൽ ഈ മാനദണ്ഡങ്ങളെക്കുറിച്ച് നൽകുന്ന നാലു "തെളിവുകൾ" മാത്രം  നോക്കാം. 

അശോക ശാസനം 

(ഒന്ന്) അശോക ചക്രവർത്തിയുടെ രണ്ടാം ശാസനത്തിൽ (ക്രി.മു. 277-300) ഉള്ള 'കേരളം' എന്ന വാക്കാണ് മലയാളത്തിന്റെ പഴമയ്ക്കുള്ള ആദ്യ തെളിവായി ഈ റിപ്പോർട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്.  

"അശോക ചക്രവർത്തിയുടെ രണ്ടാം ശാസനത്തിലെ കേതലപുതോ എന്ന വാക്ക് കേരളമെന്ന ഭൂവിഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. കേരളം എന്ന വാക്ക് മലയാളമാണ്. കേരള പുത്രന്റെ തമിഴ് രൂപമാണ് ചേരമാൻ (മകൻ > മാൻ). കകാരചകാര പരിണാമം തമിഴിൽ ഉടലെടുക്കുന്നതിനു മുൻപുള്ള രൂപമാണ് കേരളം. സംഘം കൃതികളിലൂടെയാണ് ചേരം, ചേരമാൻ, ചേരലം എന്നീ വാക്കുകൾ പ്രചാരത്തിൽ വന്നത്. അശോകന്റെ കാലത്തിനു മുൻപു തന്നെ കേരളമെന്ന വാക്കിന് പ്രചാരമുണ്ടായിരുന്നു".

അശോക ശാസനം മലയാളം എന്ന ഭാഷയെക്കുറിച്ചല്ല, കേരളം എന്ന ഭൂപ്രദേശത്തെയോ രാജ്യത്തെയോ ആണ് പരാമർശിച്ചിരിക്കുന്നത് എന്ന് ഈ വാദഗതി ഉന്നയിക്കുന്നവർക്കും ബോധ്യമുണ്ട്. അതിനാൽ, കേരളം എന്ന വാക്ക് മലയാളമാണ് എന്ന ഒരു പരാമർശത്തിലൂടെ മലയാളത്തിന്റെ പഴക്കത്തെക്കുറിച്ച് വ്യാജമായ ഒരു തെളിവ് നിർമിച്ചെടുത്തിരിക്കുകയാണ് ഇവിടെ. കകാരചകാര പരിണാമം തമിഴിൽ ഉടലെടുക്കുന്നതിനു മുൻപുള്ള വാക്കാണ് ഇത് എന്ന പരാമർശത്തിൽ നിന്ന് മനസ്സിലാകേണ്ടത്, ചേരം എന്നതിന്റെ പൂർവരൂപമാണ് ഇത് എന്നത്രേ; ഇന്നത്തെ മലയാളത്തിലുള്ള കേരളം എന്ന വാക്കിനോടല്ല ഇതിനെ ബന്ധിപ്പിക്കേണ്ടത്. ഇന്നത്തെ കേരളത്തിന്റെ വലിയൊരു ഭാഗവും അടങ്ങിയിട്ടുള്ള ചേരരജ്യത്തെക്കുറിച്ചു തന്നെയാണ് ഈ പരാമർശം. കേരളം എന്ന വാക്ക് മലയാളമാണ് എന്നത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാദമാണ്.  മലയാളം സംസാരഭാഷയായിട്ടുള്ള പ്രദേശത്തിന് കേരളം എന്ന പേര് ഉപയോഗിക്കപ്പെട്ടത് വളരെ ആധുനിക കാലത്തു മാത്രമാണ്. അശോക ശാസനത്തിലെ കേതലപുതോ എന്ന പ്രയോഗത്തെക്കുറിച്ച് ടി.ബറോയുടെ പരാമർശം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നു. മലയാളവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നത് ഈ പരാമർശത്തിൽനിന്നു തന്നെ വ്യക്തമാണ്.

"Ta. Ceeran, Ceeral < * Keeran, *Keeral : Skt

Kerala. name of the dynasty and country

The last example is interesting as it seems to throw light on the date at which the change took place in Tamil. Kerala first appears in IA in the inscriptions of Asoka in the compound Keralaputra which is a literal rendering to Ta. Ceeramaan (Maan < makan>

(T. Burrow, Collected Papers in Dravidian Linguistics, Annamalai University, Dept of Linguistics: Publication No 13 pp 40-41)

(രണ്ട്) അശോക ശാസനത്തിനു ശേഷം മലയാളത്തിന്റെ പ്രാക്തനതയ്ക്ക് തെളിവായി ഉദ്ധരിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽനിന്നുമായി കിട്ടിയ നാലു ശാസനങ്ങളാണ്. ഈ ശാസനങ്ങൾ മലയാളമാണെന്നല്ല, ശാസനത്തിലെ ചില വാക്കുകൾ മലയാളമാണ് എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

ബി.സി.ഇ ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുളിമാങ്കൊമ്പ് ശാസനത്തിൽ "കുടലൂർ ആകോൾപെടു തീയൻ അന്തവൻ കൽ" എന്ന് എഴുതിയിരിക്കുന്നതിലെ 'പെടു' എന്നത് മലയാളം വാക്കാണ്.

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിനടുത്ത് ഉത്ഖനനത്തിൽ ലഭിച്ച ഒരു ഓട്ടക്കലക്കഷണത്തിൽ തമിഴ്-ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്ന "ഊർപാവ ഓ" എന്നതിൽ പാവ എന്നു കാണുന്നത് മലയാളമാണ്; പാവൈ എന്നാണ് തമിഴിൽ.

എടയ്ക്കൽ ഗുഹയിലെ നാലു ശാസങ്ങളിൽ മലയാള സാന്നിധ്യമുണ്ട്. "പൽപുലി താനന്തകാരി" എന്നതിൽ പറ്പുലി എന്ന തമിഴ് സന്ധിയല്ല കാണുന്നത്, മലയാളം സന്ധിയാണ്. വെങ്കോമലൈ കച്ചവനുചത്തി എന്നതിലെ ഉദ്ദേശികാ പ്രത്യയം -ഉ മലയാള രൂപമാണ്. 

നിലമ്പൂരിലെ നെടുങ്കയം വനത്തിൽ നിന്നു കണ്ടെത്തിയ ഒരു തമിഴ്-ബ്രാഹ്മി ലിഖിതത്തിൽ മാചകൊട് നീര് അണവായ് എന്നു കാണുന്നു. അണ മലയാളമാണ്. തമിഴിൽ അണൈ എന്നാണ്. 

മലയാളത്തെ തമിഴിൽ നിന്ന് വ്യതിരിക്തമാക്കിയ ഭാഷാ സവിശേഷതകളിൽ എതെങ്കിലും ഒന്ന് പ്രകടിപ്പിക്കുന്ന ഒരു തമിഴ് ശിലാശാസനത്തെയോ ലിഖിതത്തെയോ ആസ്പദമാക്കി, അക്കാലം തൊട്ട് മലയാളം ഉണ്ടായിരുന്നു എന്നു വാദിക്കുന്നത്, ഭാഷാശാസ്ത്രത്തിനെന്നല്ല സാമാന്യബോധത്തിനു തന്നെ നിരക്കുന്നതല്ല. തമിഴിന്റെ ഒരു ഭാഷാഭേദമാണ് കാലക്രമത്തിൽ മലയാളമായി പരിണമിച്ചത്. ഇത് നൂറ്റാണ്ടുകളിലൂടെ സംഭവിച്ച ഒരു പ്രക്രിയയാണ്. പിൽക്കാലത്ത് മലയാളത്തിന്റേതായി മാറിയ  സവിശേഷതകളുടെ ലാഞ്ചന പരിണാമഘട്ടത്തിലെ ശാസനങ്ങളിലും സാഹിത്യകൃതികളിലും പ്രത്യക്ഷപ്പെടുന്നത് സ്വാഭാവികം മാത്രം. ഇതൊന്നും മലയാളത്തിന്റെ പഴക്കത്തിന്റെ തെളിവുകളല്ല. മലയാളം എന്ന ഭാഷ സ്വന്തന്ത്ര വ്യക്തിത്വം ആർജിച്ചതായി കണക്കാക്കുന്നത്, കേരളപാണിനിയുടെ ആറു നയങ്ങളുടെ പ്രവർത്തനം പൂർത്തിയായിക്കഴിയുമ്പോഴാണ്. ഇതിനു മുൻപ് നൂറ്റാണ്ടുകളിലൂടെ തമിഴിൽ നിന്ന് മാറി സ്വതന്ത്രവ്യക്തിത്വം ആർജിക്കുന്ന പ്രക്രിയ തുടർന്നുകൊണ്ടിരുന്നു. മേൽ ഉദ്ധരിച്ചതെല്ലാം തന്നെ തമിഴ് ബ്രാഹ്മിയിൽ എഴുതപ്പെട്ട തമിഴ് ശാസനങ്ങളോ ലിഖിതങ്ങളോ ആണ് എന്നതാണ് ഇവിടെ രണ്ടാമതായി ശ്രദ്ധിക്കേണ്ട കാര്യം. ഈ ലിഖിതങ്ങളിൽ ഉള്ളത്, തമിഴിന്റെ പ്രാദേശിക വ്യതിയാനങ്ങളാണ്; കടംകൊണ്ട വാക്കുകളല്ല. മറ്റൊരു കാര്യം, റിപ്പോർട്ട് പരാമർശിക്കുന്ന രേഖകളിൽ പലതും ഒരു വാക്യം പോലുമില്ലാത്ത അപൂർണ ലിഖിതങ്ങളാണ്. അവയിൽ എഴുതിയിരിക്കുന്നത് നൂറു ശതമാനം കൃത്യതയോടെ വായിക്കാനും കഴിയില്ല. അതിനാൽത്തന്നെ അർഥവും വ്യക്തമല്ല. ഇത്തരം ശകലങ്ങളെ ആധാരമാക്കി ഭാഷാചരിത്രം വിശകലനം ചെയുന്നത് യുക്തിസഹമല്ല.

(മൂന്ന്) തൊൽകാപ്പിയം, ചിലപ്പതികാരം തുടങ്ങിയ കൃതികളുടെ വ്യാഖ്യാതാക്കൾ ചില പ്രയോഗങ്ങളെയും വാക്കുകളെയും മലൈനാട്ടു വഴക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ പഴക്കത്തിനുള്ള മറ്റൊരു തെളിവായി ഇത് ഉയർത്തിക്കാണിച്ചിരിക്കുന്നു. ഭാഷാശാസ്ത്രപരമായ തെളിവുകളുടെ ദുർവ്യാഖ്യാനത്തിന്റെ ഉദാഹരണം മാത്രമാണിത്. എന്തുകൊണ്ടാണ് തൊൽകാപ്പിയത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പദത്തെ മലനാട്ടു വഴക്കം എന്ന് വ്യാഖ്യാതാക്കൾ വിശേഷിപ്പിക്കുന്നത്.? മലനാട്ടിലെ ഭാഷ അന്നത്തെ തമിഴിന്റെ ഒരു ഭാഷാഭേദമായി കരുതപ്പെട്ടിരുന്നു എന്നതിനാലാണ്. മറ്റൊരു ഭാഷയായി അന്നേ കരുതിയിരുന്നു എങ്കിൽ, തൊൽകാപ്പിയർ ഇത്തരം വാക്കുകളോ പ്രയോഗങ്ങളോ ഉദ്ധരിക്കുകയില്ലായിരുന്നു. ആധുനിക കാലത്തെ മലയാള നിഘണ്ടുക്കളിൽ, തെക്കൻ ഭാഷ, മധ്യ കേരള ഭാഷ എന്നൊക്കെ പദങ്ങളെ വിശേഷിപ്പിക്കുന്നതുപോലെ മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. പിന്നീട് മലയാളമായി രൂപപ്പെട്ട ഭാഷാഭേദം, നൂറ്റാണ്ടുകൾക്കു മുൻപു തന്നെ ഒരു പ്രത്യേക ഭാഷാഭേദമായിരുന്നു എന്ന് തീർച്ചയാക്കാം. "ഭാഷയിൽ മലനാട്ടു വഴക്കങ്ങളുണ്ടെങ്കിൽ അതിനർഥം മലനാട്ടിൽ പാർത്തിരുന്നവർക്ക് സ്വന്തം മാതൃഭാഷയുണ്ടായിരുന്നുവെന്നാണ്" എന്ന രീതിയിലുള്ള വ്യാഖ്യാനങ്ങൾ നിരർഥകമാണ്. മലയാളം എന്ന ഭാഷയുടെ പഴക്കത്തിന്റെ തെളിവായി മലനാട്ടുവഴക്കങ്ങളെ ഉയർത്തിക്കാട്ടുക മാത്രമല്ല, മലനാട്ടു വഴക്കങ്ങൾ പ്രചാരത്തിലിരുന്ന പ്രദേശങ്ങളിൽ ഒരു നഗര സംസ്കൃതി നിലനിന്നിരുന്നു എന്നും ഈ റിപ്പോർട്ടിൽ വാദിക്കുന്നുണ്ട്. 

(നാല്) മലയാളത്തിന്റെ പഴമയ്ക്ക് ആധാരമായി ഉയർത്തിക്കാണിച്ചിരിക്കുന്ന മറ്റൊരു പ്രധാന തെളിവ് മലയാളത്തിൽ ഉള്ളതായി അവകാശപ്പെടുന്ന പ്രാചീന ഭാഷാ സ്വഭാവങ്ങളാണ്. തമിഴിൽ ഇല്ലാത്തതും മൂലദ്രാവിഡത്തിലേതിനു സമാനവുമായ ചില ഭാഷാസ്വഭാവങ്ങൾ മലയാള ഭാഷയിൽ ഉണ്ട് എന്നതാണ് ഈ വാദം. ഇതിന്റെ പട്ടികകളും പലയിടത്തും ഉദ്ധരിക്കുന്നുണ്ട്. സാധാരണ ഒരു വ്യക്തിക്ക് മലയാളത്തിന്റെ പ്രാചീനതയെക്കുറിച്ച് ഉറപ്പു തോന്നാൻ കാരണമായേക്കാവുന്ന വാദമാണിത്. എന്നാൽ ഭാഷാചരിത്ര വിജ്ഞാനീയത്തിന്റെയും താരതമ്യ ഭാഷാശാസ്ത്രത്തിന്റെയും അടിസ്ഥാന പാഠങ്ങളിലുള്ള അജ്ഞത മാത്രമാണ് ഈ വാദത്തിനു പിന്നിൽ. അതിനാൽ, ഈ തെളിവുകളിലേക്ക് കടക്കേണ്ട കാര്യമില്ല. ഈ വാദത്തിലെ യുക്തിരാഹിത്യം എന്താണ് എന്നു മാത്രം വ്യക്തമാക്കാം. ലളിതമായി പറഞ്ഞാൽ, പ്രാചീനതരമായ സവിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരു ഭാഷ പ്രാചീനമായിക്കൊള്ളണമെന്നില്ല എന്നതാണ് വസ്തുത. ഈ സിദ്ധാന്തം ഘടനാവാദ ഭാഷാശാസ്ത്രത്തിലെ പ്രാമാണികനായിരുന്ന ബ്ലൂംഫീൽഡ് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.

ബ്ലൂംഫീൽഡ്

The comparative method assumes that each branch or each language bears independent witness to the forms of the parent language (Bloomfield L, 1933) 

ഒരു ഭാഷാകുടുംബത്തിലെ പുത്രീഭാഷകളിലെല്ലാം പൂർവഭാഷയുടെ സ്വഭാവ സവിശേഷതകൾ പ്രത്യക്ഷപ്പെടാം എന്നാണ് ഇവിടെ ബ്ലൂംഫീൽഡ് വ്യക്തമാക്കുന്നത്. അതായത്, പ്രാചീന സ്വഭാവങ്ങൾ, മലയാളത്തിന്റെ പ്രത്യേകതയൊന്നുമല്ല. സഹോദര ഭാഷകളായി തമിഴിലും കന്നഡത്തിലും തെലുങ്കിലും മറ്റനേകം ആദിവാസി ഭാഷകളിലും ഇത്തരം പ്രാചീന സ്വഭാവങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിൽ ഭാഷയുടെ പഴക്കം നിർണയിക്കാൻ ആവില്ല. 

ഇനി, മറ്റ് മാനദണ്ഡങ്ങൾ പരിശോധിച്ചാൽ, മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിക്കാനുള്ള   യാതൊരു സാധ്യതയും ഇല്ല എന്നു കാണാം. എഴുത്തച്ഛന്റെ കാലഘട്ടവും കഴിഞ്ഞാണ് മലയാളത്തിന് മലയാളത്തിന്റേതായ സാഹിത്യപാരമ്പര്യം ഉണ്ടാകുന്നത്. അതുവരെ സംസ്കൃതത്തിലെ ഇതിഹാസ കൃതികളുടെ വിവർത്തനങ്ങളോ, അവയെ അടിസ്ഥാനമാക്കിയുണ്ടായ സ്വതന്ത്ര രചനകളോ ആയിരുന്നു മലയാള സാഹിത്യം. 

പഴയ തമിഴിന്റെ സവിശേഷതകളൊന്നും മലയാളത്തിൽ കാണുന്നില്ല എന്നും, മധ്യകാല തമിഴിനും പഴയ മലയാളത്തിനും പൊതു സവിശേഷതകളുണ്ടെന്നും, അതിനാൽ മധ്യകാല തമിഴ് കാലഘട്ടത്തിലാണ് തമിഴിൽ നിന്ന് മലയാളം വേർതിരിഞ്ഞതെന്നുമാണ് എൽ.വി. രാമസ്വാമി അയ്യർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  മധ്യകാല തമിഴിനും പഴയ മലയാളത്തിനുമുള്ള പൊതു നിർമിതികൾ അദ്ദേഹം പട്ടികപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഭാഷാശാസ്ത്രപരമായും ലിഖിതരേഖകളുടെ അടിസ്ഥാനത്തിലും സുശക്തമാണ് രാമസ്വാമി അയ്യരുടെ വാദം. ഇത്തരത്തിലുള്ള തെളിവുകളെയും വീക്ഷണങ്ങളെയും അവഗണിച്ചുകൊണ്ട് ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി പടുതുയർത്തിയ ഒന്നാണ് ശ്രേഷ്ഠഭാഷാവാദം.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 4

  • Arish

    29/May/2022 [09:43-am]

    ഭാഷ എന്നത് തന്നെ ഒരു രാഷ്ട്രീയ നിർമ്മിതി ആണെന്നിരിക്കെ ഭാഷാശാസ്ത്രത്തിൽ "Dialect" എന്ന വാക്ക് ഉപയോഗിക്കാറില്ലല്ലോ. ഭാഷയെന്നതിനു കൃതമായ അതിർവരമ്പുകൾ ഇല്ല എന്നത് വ്യക്തമാണ്. പകരം മാനവഭാഷകൾ തുടച്ചയായ ചരവുമാനം ആകുന്നു എന്നതും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഇതിനിടയിൽ ഒരു ഘടനയായി നിലനിൽക്കുന്നു എന്നതും ഭാഷാശാസ്ത്രത്തിലൂടെ നാം‌‌ നേടിയ അറിവാണ്. "(മൂന്ന്) തൊൽകാപ്പിയം, ചിലപ്പതികാരം തുടങ്ങിയ കൃതികളുടെ വ്യാഖ്യാതാക്കൾ ചില പ്രയോഗങ്ങളെയും വാക്കുകളെയും മലൈനാട്ടു വഴക്കങ്ങൾ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ പഴക്കത്തിനുള്ള മറ്റൊരു തെളിവായി ഇത് ഉയർത്തിക്കാണിച്ചിരിക്കുന്നു. ഭാഷാശാസ്ത്രപരമായ തെളിവുകളുടെ ദുർവ്യാഖ്യാനത്തിന്റെ ഉദാഹരണം മാത്രമാണിത്. എന്തുകൊണ്ടാണ് തൊൽകാപ്പിയത്തിൽ ഉപയോഗിച്ചിരിക്കുന്ന ഒരു പദത്തെ മലനാട്ടു വഴക്കം എന്ന് വ്യാഖ്യാതാക്കൾ വിശേഷിപ്പിക്കുന്നത്.? മലനാട്ടിലെ ഭാഷ അന്നത്തെ തമിഴിന്റെ ഒരു ഭാഷാഭേദമായി കരുതപ്പെട്ടിരുന്നു എന്നതിനാലാണ്. " ഇതിൽ നിന്നു തന്നെ ഭാഷ എന്ന നമ്മുടെ രാഷ്ട്രീയ നിർമ്മിതി വ്യക്തമാകുന്നത് ആണ്. ഏതാണ് ഭാഷ ഏതാണ് ഭാഷാഭേദം എന്നതിൻ ഭാഷാശാസ്ത്രത്തിൽ മാനദണ്ഡങ്ങൾ നിർവചിച്ചിട്ടില്ല എന്നു മാത്രമല്ല ഇവയെ വേർതിരിവോടെ നോക്കി കാണുന്നതും പതിവല്ല. തൊൽകാപ്പിയത്തിൽ പറയപ്പെടുന്നത് ചെന്തമിഴ് ഉൾപ്പെട്ട പന്ത്രണ്ട് പ്രദേശങ്ങൾക്കും സ്വന്തമായി ഉള്ള വാക്കുകൾ തിചൈച്ചൊൽ എന്നാണ്. ഇതിൽ നിന്നും തന്നെ അക്കാലത്ത് നിലനിന്നിരുന്ന വൈവിധ്യം തെളിവാകുന്നു. ഇവയെ ഒക്കെ "ഭാഷകൾ" എന്നു വിളിക്കണോ "ഭാഷാഭേദങ്ങൾ" എന്നു വിളിക്കണോ എന്നത് രാഷ്ട്രീയ മാനങ്ങളുടെ അടിത്തറയിൽ മാത്രമാകുന്നു. ലക്ഷദീപിൽ സംസാരിച്ചുവരുന്നത് മലയാളത്തിന്റെ വകഭേദമാണോ അല്ലെങ്കിൽ തനതായ ഒരു ഭാഷയാണോ എന്നതും ഇതേ യുക്തിയിൽ കോർത്തിണക്കണം. ഈ കുറിപ്പിൽ "തമിഴ്" എന്ന വാക്കിന്റെ വ്യാഖ്യാനം തന്നെ തെറ്റാണ് .

  • വിജയൻ

    18/Feb/2021 [09:38-pm]

    വളരെ ഗഹനമായ രീതിയിൽ ഈ വിഷയം അപഗ്രഥിച്ച് അവതരിപ്പിച്ചു. ഭാഷാ പരമായ ഒരു മിഥ്യാഭിമാന ബോധം. ഞാൻ പറയുന്ന ഭാഷ ശ്രേഷ്ഠം എന്ന് ഊറ്റം കൊള്ളുന്നവർ വ്യാഖ്യാനിച്ച് ചമച്ച് നേടിയ പദവി. മണിപ്രവാളങ്ങളും അച്ചിപ്പാട്ടുകളും ആണ് ശ്രേഷ്ഠ സമ്പാദ്യം. പിന്നെ എന്തും പ്രഭാഷിച്ചും ന്യായീകരിച്ചു സ്ഥാപിച്ച് വരുന്ന ഒരു ബൗദ്ധീക തലം നമ്മുടെ സ്വന്തം ശ്രേഷ്ഠത. ആൻഡമാനിൽ ആദിവാസികൾ പറയുന്ന ഭാഷ വാമൊഴി മാത്രം. അതിന് വ്യാകരണം, രൂപം അവരുടെ ആവാസത്തിലെ ജന്തു ജീവികൾ, സസ്യ സമ്പത്ത് കാലാവസ്ഥ, ഋതുക്കൾ കാല ഗണന തുടങ്ങിയ എല്ലാം ഉൾപ്പെടുന്നതാണ്. പരിമിതി ഭാഷയേക്കാളും അവരുടെ ലോകത്തിന് തന്നെ...മലയാളം തമിഴിൻ്റെ ഒരു വകഭേമല്ലേ സംസ്കൃത പദങ്ങളും വ്യാകരണവും ചേർന്ന് വിഭിന്നമാക്കപ്പെട്ട ഒന്ന്



പൊതുഭാഷയെ പുറത്തു നിർത്തുന്ന പുതുഭാവന


ദേവേശൻ പേരൂർ

ഉള്ളിൽ തുടിക്കുന്ന ആത്മരോഷത്തിന്റെയോ, കരളിൽ വിതുമ്പുന്ന നഷ്ടസ്വപ്നങ്ങളുടെയോ, ഹൃദയം കവിയുന്ന കഠിന കാമനകളുടേയോ ഭാവാത്‌മകമായ ദീപ്തിയാണ് കവിത. ചിലപ്പോഴത് പൊള്ളിക്കുന്ന തീയാവും, വേറെ...

+


'ഇലകളെ വായിക്കുന്ന പുഴുക്കളെ ആരു തടയുന്നു'


ആര്‍. ചന്ദ്രബോസ്

'മഞ്ഞ് വരുന്നു
കിളികൾ മഞ്ഞിന്റെ വക്കത്തിരിക്കുന്നു
മഴ വരുന്നു
തുള്ളികളിലൂടെ കൊക്കു നീട്ടുന്നു
വേനൽ വരുന്നു
മരത്തിന് അടയിരിക്കുന്നു
പാട്ടുകൾ വിതയ്ക്കുന്നു
സന്തോഷം...

+


കവിതയുടെ മുറ്റത്തെ പേരമരം


സരൂപ

ആശ ബി.യുടെ 'മാംസ നിബദ്ധം' എന്ന കാവ്യസമാഹാരത്തിലെ കവിതകളിൽ ആദ്യം കണ്ടുമുട്ടിയത് ഒരു പെൺകുട്ടിയെയാണ്.  അവൾക്ക് പ്രായം ഇല്ല, പേരില്ല, നിറമില്ല, രൂപത്തെപ്പറ്റിയും കവി ഒന്നും പറയുന്നില്ല. ...

+


വെയിലും മഴയും: ലെനിൻ സിനിമകളുടെ ദൃശ്യഭൂപടങ്ങൾ


രാജേഷ് എം. ആര്‍.

മലയാള സിനിമയെ പ്രത്യയശാസ്ത്രപരമായി ജനകീയവത്കരിച്ച സംവിധായകരിൽ ഒരാളാണ് ലെനിൻ രാജേന്ദ്രൻ. പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും ദൃശ്യസൗന്ദര്യശാസ്ത്രത്തിൽ നവീനതയുണ്ടാക്കി,...

+


ഉടൽക്ഷോഭം


ദേവേശൻ പേരൂർ

ആണിനെ മോഹിപ്പിക്കുന്ന ഉടൽ രൂപമാണ് മലയാളകവിതയിലെന്നും പെൺ സ്വരൂപം. ആശാൻ , ആറ്റൂർ തുടങ്ങിയ അല്പം ചിലരുടെ കവിതകളെ മാറ്റി നിർത്തിയാൽ കാണാം മദിപ്പിക്കുന്ന ഉടൽസ്വരൂപമായെത്തുന്ന ...

+


ഗോബരഹ: മനുഷ്യാന്തസ്സിന്റെ ഗോൾഡൻ ഡക്ക്


നിഷ അനില്‍കുമാര്‍

വേൾഡ് കപ്പിൽ ഇന്ത്യ ഓസ്ട്രേലിയയോടു തോറ്റതിന്റെ പിറ്റേന്നാണ് ഗോബരഹ എന്ന നോവൽ എന്റെ കൈയിൽ കിട്ടുന്നത്. വെളുത്തവന്റെ കളി  നമ്മുടേത് കൂടിയായ ചരിത്രത്തിന് എത്ര പഴക്കമുണ്ടെന്ന്...

+


കാവ്യകാന്താരത്തിലെ ഒറ്റയാൻ


ബാലകൃഷ്ണൻ മൊകേരി

ജീവി എന്ന സംജ്ഞ സൂചിപ്പിക്കുന്നത് ജീവനുള്ളത് എന്നാണല്ലോ. ജീവനില്ലാത്തതിനെ മരിച്ചത് എന്നും അടയാളപ്പെടുത്തുന്നു. മറ്റെല്ലാ ജീവജാലങ്ങളും ഒരുപക്ഷേ, ഈ രണ്ടവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ...

+


മലയാള സാഹിത്യ വിമർശന ചരിത്രത്തിന്റെ തിരുത്തിയെഴുത്ത്


എ.ടി. മോഹൻരാജ്

മാർക്സിയൻ കലാവിമർശനാശയങ്ങളെ മലയാള സാഹിത്യവിമർശനത്തിൽ സർഗ്ഗാത്മകമായി പ്രയോഗിക്കുന്ന വിമർശകനാണ് ഡോ. എസ്. എസ്. ശ്രീകുമാർ. ഔദ്യോഗികമായ പുരോഗമന സാഹിത്യവിമർശന സമീപനങ്ങളോട്...

+


വിശുദ്ധ ഇന്ത്യൻ മതപ്പാടുകൾ


ശ്യാം സോർബ

"ആചാരങ്ങളുടെ പേരിൽ മാംസകമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങൾ" - അരുൺ എഴുത്തച്ഛൻ തന്റെ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിന്റെ കവർ പേജിൽ ഇങ്ങനെ...

+


മരണം പുളയ്ക്കുന്ന ജലാശയങ്ങൾ


ടി. റെജി

ഞാനൊരു ശുഭ വിശ്വാസിയല്ല, ദുരന്തത്തിലാണ് എനിക്ക് വിശ്വാസം" - ടി.പി രാജീവൻ

ദുരന്തത്തിന്റെ അതിർത്തി രേഖകൾ മരണം കൊണ്ടോ, മരണത്തോളം പോന്ന ദുരിതങ്ങൾ കൊണ്ടോ...

+


'ദലിത' - സമകാലിക കേരളീയ സമൂഹത്തിലെ ദലിതാവസ്ഥകൾ


വിപിൻ വി

കേരളം വിദ്യാഭ്യാസ-സാംസ്കാരിക-സാമൂഹിക മേഖലകളിൽ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നും ജാതി ബോധവും ജാതി വിവേചനവും വർധിച്ചു വരുന്നുവെന്നത് യാഥാർത്ഥ്യമാണ്. ജാതിവിവേചനത്തിന്റെ...

+


ഉടലാഴങ്ങളുടെ പിടച്ചിലുകൾ


സുരേഷ് പനങ്ങാട്

നാട്ടിൻപുറത്തിന്റെ കഥാകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥാകൃത്താണ് ഇളവൂർ ശശി. ഏതാണ്ട് മിക്ക കഥകളുടേയും ഭൂമികകളും, കഥാപാത്രങ്ങളും, പ്രമേയവും നാട്ടിൻപുറജീവിതവുമായി പ്രത്യക്ഷമായോ...

+


പ്രതിരോധത്തിന്റെ പെട്ടകങ്ങൾ


അജേഷ് പി.

ഫതം (വേലിയിറക്കം) അവസാനിച്ചെന്നു തോന്നുന്നു. കടൽ പതുക്കെ കയറി വരാൻ തുടങ്ങിയിട്ടുണ്ട്. ബിയ്യാശ കഥ പറയാനിരുന്നു കേൾക്കാൻ മാസ്റ്റും ( മാസ്റ്റർ) കൂടെ നമ്മളും .....

മംഗലാപുരത്തെ...

+


ഉടലിന്റെ കടൽ ചുഴിയിലേക്ക് കവിതയുടെ കപ്പൽ ചലിക്കുന്നു


മുർശിദ് ബത്തേരി

"കാമലീലയിൽ മതിമറന്നിരിക്കുന്ന ക്രൗഞ്ച യുഗ്മത്തിൽ ഒന്നിനെ കൊന്നതിനാൽ നീ അധികനാൾ ജീവിച്ചിരിക്കുകയില്ല... താനറിയാതെ പുറപ്പെട്ടതും തന്ത്രീലയ സമന്വിതവും സമാക്ഷരപദനിബദ്ധവുമായ ഈ വാങ്മയം...

+


ഇഞ്ചുറി ടൈം: അതിജീവിത കവിതകളിലെ പ്രതിബിംബിത യാഥാർഥ്യങ്ങൾ


കസ്തൂരി ഭായി

പോൾ റിക്കോർ (Paul Ricoeur) എന്ന തത്ത്വചിന്തകൻ കവിതയെപ്പറ്റി പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇങ്ങനെ പറയാമെന്ന് കരുതുന്നു.  " ഏറ്റവും ഉചിതവും നൂതനവുമായ 'പ്രതീകങ്ങളും, ബിംബങ്ങളും കവിതയിലൂടെ...

+


മനുഷ്യൻ ഒരു ഗോത്രവർഗ മൃഗമാണ്


ഷിനു സുകുമാരൻ

ഇരു എന്ന നോവൽ ഒരു സാമൂഹ്യ സൃഷ്ടിയാണെന്ന് എഴുത്തുകാരനായ വി ഷിനിലാൽ തന്നെ ഒരു സൗഹൃദ സദസിൽ അടിവരയിട്ട് പറഞ്ഞതോർമിച്ചുകൊണ്ടാണ് ഞാനീ കുറിപ്പ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരുടെ...

+