SUBSCRIBE


നിരൂപണം / വിമർശനം

or
Author


24th February | Issue 95

കവിത വായിക്കുമ്പോൾ ഒരാൾ സ്വയം കവിതയാകുന്നുണ്ടെന്ന് ഈ കവിയ്ക്കറിയാം


ടി.പി.വിനോദ്

പ്രവർത്തികളുടെ അടയാളങ്ങൾ പോലെയും ദൃശ്യങ്ങളിലേക്കുള്ള ദിശാസൂചികൾ പോലെയും എടുത്തുവെയ്ക്കാനായി വാക്കുകൾക്ക് ബാധകമായ പുതിയ കൃത്യതകളെ ഈ കവി സംവിധാനം ചെയ്യുന്നു. 'വെയിലിന്റെ മാറ്റൊലി'യായ വെളിച്ചത്തെയും 'നിഴൽ വിരിച്ച് കിടക്കുന്ന' ഒരാളിനെയുമൊക്കെ ഇവിടെ കവിതയിലെടുത്തിരിക്കുന്നത് ഈ വിധത്തിലാണ്.


പറയുന്ന കാര്യത്തിന്റെ പരിചിതമായ പരിധികളെ അതിലംഘിച്ചോ, അപ്രതീക്ഷിതങ്ങളായ ആഴങ്ങളെ തൊട്ടെടുത്തുകൊണ്ടോ സാധാരണതയുടെ സമ്മതങ്ങൾക്കപ്പുറത്തേക്കുള്ള സഞ്ചാരങ്ങൾ സാക്ഷാത്ക്കരിക്കുന്നുണ്ട്, എല്ലാ നല്ല കവിതകളും. Metaphor എന്ന വാക്കിന്റെ മൂലപദത്തിനു തന്നെ സ്ഥലംമാറ്റം എന്ന് പൊരുളുണ്ടല്ലോ. കവിതയെഴുതുന്നയാൾ വിനിമയത്തിനായി രണ്ട് വിധത്തിലുള്ള സഞ്ചാരങ്ങൾ ചെയ്യാറുള്ളതായി സങ്കൽപ്പിക്കാമെന്ന് തോന്നുന്നു: ഒന്ന് കവി എന്ന് സ്വയം തിരിച്ചറിയുകയും അങ്ങനെ തന്നെ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന ഒരാൾ തന്നിലെ കവിതയെയും കൊണ്ട്, അഥവാ തന്നിലെ കവി(ത)യെ പ്രതിനിധീകരിക്കുന്ന വിധത്തിൽ പുറം‌ലോകത്തേക്ക് പോകുന്ന ഒരു യാത്രയാണ്. രണ്ടാമത്തെ രീതിയിലുള്ള സഞ്ചാരത്തിലാകട്ടെ, പുറം‌ലോകത്ത് നിന്ന് കവിതയിലേക്ക് വന്നിരിക്കുന്ന ഒരാളാണ് എഴുത്താൾ. അവിടെ എത്തി എന്തോ പറഞ്ഞിട്ട് തിരിച്ചുപോകാനാണ് പലപ്പോഴും അയാളുടെ പ്ലാൻ. നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ വിസ്ലാവ സിംബോർസ്ക ഇത്തരം കവികളെപ്പറ്റി സൂചിപ്പിക്കുന്നുണ്ട് — കവിയാണെന്ന് സ്വയം സമ്മതിക്കാൻ മടിയോ, പേടിയോ വിശ്വാസക്കുറവോ ഒക്കെയുള്ള എഴുത്തുകാരെപ്പറ്റി. കവി എന്ന സ്വത്വം പരസ്യപ്പെടുത്തുന്ന വിധത്തിൽ ആളുകളുടെ മുന്നിലേക്ക് വരാൻ ഇവർക്ക് സങ്കോചവും സംശയവുമുണ്ടാവും. മനുഷ്യരുമായി സംവദിക്കുമ്പോഴോ ഇടപഴകുമ്പോളോ തന്റെ കവിസ്വത്വം മറച്ചുപിടിക്കുമെന്ന് മാത്രമല്ല, എഴുതുന്ന കവിതയിൽ തന്റെ കർത്തൃത്വ സ്ഥാനത്തെ അടച്ചുപിടിക്കുന്ന മട്ടിൽ മേൽപ്പറഞ്ഞ സങ്കോചങ്ങളും സംശയങ്ങളും ഈ കവികളിൽ പ്രവർത്തിക്കുകയും ചെയ്യും. രണ്ടുവിധത്തിലുള്ള കവികളുണ്ട്, അവർ രണ്ട് പ്രത്യേകതരം കവിതകൾ എഴുതിപ്പോരുന്നു എന്ന് ബൈനറിയിൽ തീർപ്പാക്കുന്നത് തീർച്ചയായും അബദ്ധമായിരിക്കും. ഒരേ കവി തന്നെ ഈ രണ്ടുവിധത്തിലുള്ള കവിതകൾ എഴുതാനും ഒരു കവിതയിൽ തന്നെ ഈ രണ്ട് വിധം സ്വഭാവങ്ങൾ പ്രകടമാകാനോ സർവ്വവിധ സാധ്യതകളുമുണ്ട്. എന്നിരുന്നാലും, ഒരു കവിയ്ക്ക് ഈ നിലപാടുകളിൽ ഒന്നിനോട് പ്രാഥമികവും നൈസർഗികവുമായ ഒരു ചായ്‌വ് ഉണ്ടാകുമെന്ന് തോന്നുന്നു. ആ ചായ്‌വിന്റെ ദിശയും കോണളവും ആപേക്ഷികതയുമൊക്കെ കവിയുടെ മൗലികതയെ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. സുജീഷിന്റെ കവിതകളുടെ സ്വരം രൂപപ്പെടുന്നത് കവിതകളുടെ പുറത്തുള്ള ലോകത്ത് നിന്ന്, ഒരുപക്ഷേ കവിത ബാധകമല്ലാത്ത ലോകത്ത് നിന്ന് കവിതയിലേക്ക് വന്ന് ഒരാൾ സംസാരിക്കുന്നതുപോലെയാണ്. അവിടെ വെച്ച് പക്ഷേ ഒരൽപ്പം അപ്രതീക്ഷിതമായ ചിലത് സംഭവിക്കുന്നു. സംസാരിച്ചു തുടങ്ങാൻ മുരടനക്കുന്നതുതൊട്ട് കവിതയിലായിരിക്കാൻ സുജീഷ്  കൗതുകകരമായ ശ്രദ്ധയും വാശിയും പ്രകടിപ്പിക്കുന്നു. ഇതാവട്ടെ ആ കവിതകളിൽ സൂക്ഷ്മമായ ചില അട്ടിമറികളെ ഉൾച്ചേർക്കുന്നു. എല്ലാവരെയും ധിക്കരിച്ചുകൊണ്ട് സ്വയം തിരഞ്ഞെടുത്ത ഒരു വഴിയോടെന്നവണ്ണമാണ് കവിതകളോട് സുജീഷിന്റെ സമീപനം. എഴുതുന്നതിലുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഇവിടെ ഒന്ന് വേറൊന്നിൽ നിന്ന് വേർപെടാതെ സമന്വയിക്കുന്നു. കവിതയുടെ മൗലികമായ ഒരു ദൗത്യത്തിനായി ഒന്നിച്ചു പണിയെടുക്കുന്ന രീതിയിൽ സ്വാതന്ത്ര്യത്തെയും ഉത്തരവാദിത്തത്തെയും കണ്ടുമുട്ടുന്നത് എത്ര ഉന്മേഷകരമാണ്! ഗഹനമായ ഉന്മേഷങ്ങളുടെ അനവധി സന്ദർഭങ്ങൾ സുജീഷിന്റെ കവിതകളിൽ നമ്മളെ അഭിമുഖീകരിച്ച് നിലനിൽക്കുന്നു.

ആർ. രാമചന്ദ്രന്റെ പ്രശസ്ത കവിതയായ 'പ്രലോഭന'വുമായി താരതമ്യം ചെയ്യാവുന്ന ഒന്നാണ് സുജീഷിന്റെ 'മഴക്കാലരാത്രി' എന്ന കവിത. രണ്ട് കവിതകളൂം പകലറുതിയുടെ മ്ലാനവും മൂകവും വിഷാദാത്മകവുമായ സമയത്തെ പശ്ചാത്തലമാക്കി അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നതും, തുടരുന്നതും. സമാനമായ ഭാവപരിസരങ്ങളിൽ നിന്ന് വരുന്ന ഈ കവിതകൾ തമ്മിൽ സൂക്ഷ്മതലത്തിലുള്ള വ്യത്യാസങ്ങളെപ്പറ്റി ആലോചിക്കുന്നത് നമ്മുടെ കവിതാസാഹിത്യത്തിൽ ഉണ്ടായിട്ടുള്ള പരിണാമങ്ങളെ വെളിപ്പെടുത്തുമെന്ന് വിചാരിക്കുന്നു. ആർ രാമചന്ദ്രന്റെ കവിതയിൽ "കരളോർക്കുമേതോ പുരാണ ശോക കഥ പോലെ" യുള്ള ഭൂമിയിൽ "പഥികർ കാണാതെ കടന്നുപോവും പെരുവഴിത്തിരിവിലെ വിഗ്രഹം പോലെ"നിൽക്കുന്ന കവിയുടെ ആത്മാവിനെ പരിചിതമെന്ന് തോന്നുന്ന ഒരു സ്വരം വിളിക്കുകയും "മറുപടി ചൊല്ലാൻ മടിച്ച് " അത് ഇരുളിലൊളിച്ചിരിക്കുകയുമാണ്. സുജീഷിന്റെ കവിതയിലാകട്ടെ, കുന്നുകൾക്കിടയിൽ കരിമ്പൂച്ചയായി ചുരുണ്ടുകൂടിയ രാത്രിയിൽ മഴവെള്ളമൊഴുകിയ വഴിയെ ഒഴുക്കിനെതിരെ നീന്തി, മഴയൊഴിഞ്ഞപ്പോൾ തളം കെട്ടിയ വെള്ളത്തിൽ കുടുങ്ങിപ്പിടയുന്ന മീനാണ് ഉള്ളത്. നേരത്തെ സൂചിപ്പിച്ച വിധത്തിലുള്ള, കവിതയ്ക്ക് പുറത്ത് നിന്ന് കവിതയിലേക്ക് വന്ന ഒരു മനസ്സിനെ നമുക്ക് ഇവിടെ വായിക്കാം. കവിയിൽ കവിത എന്ത് ചെയ്യുന്നു എന്നതിന്റെ പ്രതീകാത്മകമായ അവതരണമെന്ന നിലയിൽ ആർ. രാമചന്ദ്രന്റെ കവിതയെ സമീപിക്കുമ്പോൾ നമ്മൾ കാണുന്നത് കാവ്യാത്മകമായ ഒരു മനസ്സിൽ ഒതുങ്ങിയൊളിച്ച് കഴിഞ്ഞുകൂടുന്ന കാവ്യപ്രേരണയെയും അതിന്റെ പുറംലോകത്തോടുള്ള വേർപിരിയലുമാണ്. മഴക്കാല രാത്രിയിലാവട്ടെ, ഒരനിവാര്യതയിലെന്നോണം പുറത്ത് നിന്ന് കവിതയിലെത്തി അവിടെ കെണിഞ്ഞിരിക്കുന്ന ഒരു മനസ്സിന്റെ പിടച്ചിലുകളാണ്. പുറം ലോകം എന്നത് അതിന് ഒഴിവാക്കാനാവാത്ത പ്രാരംഭ ബിന്ദുവും എതിർ ദിശയിലേക്ക് സഞ്ചരിക്കാനുള്ള പ്രേരണയുടെ ഉറവിടവുമാണ്.  കവിതയിലെ മനസ്സ് അങ്ങനെ ലോകവുമായി എൻഗേജ് ചെയ്യുന്നു, ഏതൊരു എതിർദിശാ സഞ്ചാരത്തിനും എതിർപ്പിനും ആവശ്യം വരുന്നതുപോലെ. ഈ കവിതയിൽ ആളുകളും വീടുകളും ഉൾപ്പെട്ടിരിക്കുന്ന വിധം വളരെ പ്രധാനമാണ്. ആളുകളും വീടുകളും കൂടി ഉൾച്ചേരേണ്ട ഒരു ദർശനത്തിലേക്കുള്ള സഞ്ചാരമാണ് ഈ കവിത സാക്ഷാത്ക്കരിക്കാൻ ശ്രമിക്കുന്നത്. ആർ. രാമചന്ദ്രന്റെ കവിതയിൽ നിന്ന് സുജീഷിന്റെ കവിതയ്ക്കുള്ള സാരമായ ഒരു വ്യത്യാസം ഇവിടെയാവണം.

കുന്നുകൾക്കിടയിൽ രാത്രി
കരിമ്പൂച്ചയായി ചുരുണ്ടുകൂടി.

ശ്മശാനത്തിൽ കല്ലറകൾ പോലെ
കുന്നിൻ ചെരുവിൽ വീടുകൾ

അവയെ മഴ അഴിയിട്ടകറ്റി.
ഇരുട്ടു പുതച്ചുറങ്ങി ആളുകൾ.

മഴവെള്ളമൊഴുകിയവഴിയെ
ഒഴുക്കിനെതിരെ നീന്തി പുഴമീൻ.

മഴയൊഴിഞ്ഞു. തളംകെട്ടിക്കിടക്കും
വെള്ളത്തിൽ മീൻ കിടന്നു പിടയുന്നു.

(മഴക്കാലരാത്രി)

വായനക്കാരുടെ ശ്രദ്ധയെയും ഭാവനെയെയും എളുപ്പത്തിൽ പിടിച്ചെടുക്കുമെന്ന് ഉറപ്പുള്ള കൗതുകങ്ങളെയും, സ്തോഭങ്ങളെയും, പ്രതിനിധാനങ്ങളെയുമൊക്കെ തന്റെ കവിതയിൽ നിന്ന് മാറ്റി നിർത്താൻ തീവ്രമായ ഒരു നിഷ്ഠയുണ്ട് സുജീഷിന്. ഒരു തരത്തിൽ ഇതൊരു സാഹസികത കൂടിയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാധാരണതയോടുള്ള വിസമ്മതമാണ് സുജീഷിന്റെ കവിതകളുടെ ആന്തരികമായ നിലപാട്. സാധാരണ വ്യവഹാരങ്ങളോട് അതൃപ്തിയുള്ളവരാണല്ലോ കവിതയിലേക്ക് വരിക, അതിസാധാരണങ്ങളായ ചിട്ടപ്പടി കവിതകൾക്ക്  അതിനാൽ തന്നെ യാതൊരു സാംഗത്യവുമില്ലല്ലോ എന്ന് സുജീഷ് വിചാരിക്കുന്നതിന്റെ പ്രതിഫലനം അയാൾ എഴുതുന്ന കവിതകളിലുണ്ട്. ചിഹ്നങ്ങളെയും രൂപകങ്ങളെയും കവിതകളിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ അത് എന്തുകൊണ്ട് കവിതയിൽ വന്നു എന്നും എത്തരത്തിലാണ് താൻ അതിനെ ഒരു രൂപകമായി തിരിച്ചറിഞ്ഞതെന്നും പരോക്ഷമായി വിശദീകരിക്കുന്ന സ്വഭാവം സുജീഷിന്റെ പല കവിതകൾക്കുമുണ്ട്. ഈയൊരു വിശദീകരണം തന്നെയാണ് ചില കവിതകളുടെ മുഴുവൻ വരികളും. ഒരു മാജിക്കുകാരൻ തന്റെ ഐറ്റം അവതരിപ്പിക്കുന്നതിനോടൊപ്പം അതിന്റെ ട്രിക്ക് വെളിപ്പെടുത്തുന്നതിലുള്ളതുപോലെ അന്തംവിട്ട സാഹസികത ഇതിലുണ്ട്. കവിതയുടെ ദർശനമൂല്യത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് സുജീഷിന്റെ ഈ സാഹസികതയുടെ പിൻബലം. ഈ സാഹസികതയാണ് ഈ പുസ്തകത്തിലെ കവിതകളെ നമുക്ക് അത്ര പരിചയമില്ലാത്ത ചില രീതികളിൽ ക്രിയാത്മകമാക്കുന്നത്.


സുജീഷ്

വെയിൽ, പകൽ, രാത്രി, ഇരുട്ട്, കാറ്റ്, മരം, ഇലകൾ, ചില്ലകൾ, കാറ്റ്, വഴി, താഴ്വര, നാട്, ഉറക്കം എന്നിവയൊക്കെ സുജീഷിന്റെ കവിതകളിൽ ആവർത്തിച്ച് വരുന്നവയാണ്. ഒരർത്ഥത്തിൽ സുജീഷിന്റെ കാവ്യഭാഷയുടെ അക്ഷരമാലയാണ് ഈ പദങ്ങൾ എന്ന് പറയാം. ഏറ്റവും സാമാന്യമായ ദൃശ്യങ്ങളിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്, ചരിത്രത്തിൽ നിന്ന്, ഓർമ്മകളിൽ നിന്നും കവിതയുടെ അധികമാനത്തെ തിരിച്ചറിയാനും രേഖപ്പെടുത്താനുമുള്ള സവിശേഷമായ ഉപകരണങ്ങളായി സുജീഷ് ഈ പദങ്ങളെ പരിവർത്തിപ്പിക്കുന്നു. ജീവിതത്തിൽ നിന്ന് കവിതയിലേക്കുള്ള ദിശാസൂചികളായി, ഭാഷയ്ക്കുമേൽ ദർശനത്തിന്റെ ആന്റിനകളായി, അവ ഈ സമാഹാരത്തിലെ കവിതകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു. ഒരു വിവരം പങ്കുവെയ്ക്കുകയോ, വിശകലനം അവതരിപ്പിക്കുകയോ ചെയ്യുന്നതിനു പകരം ഒരു ദർശനത്തിലോ നിർദ്ധാരണത്തിലോ വന്നുചേർന്നിട്ടുള്ള അപൂർണ്ണതയെ ചൂണ്ടിക്കാണിക്കുന്ന ഒരു മട്ടാണ് സുജീഷിന്റെ കവിതകൾക്ക്. ജീവിതത്തെയും അതിന്റെ അനുഭവങ്ങളെയും സമീപിക്കുന്നതിന്/സ്വീകരിക്കുന്നതിന് ഒരു പുതിയ രീതിശാസ്ത്രം നിർദ്ദേശിക്കുന്ന വിധത്തിൽ ഈ കവിതകൾ നമ്മളോട് സംസാരിക്കും.

ഓരോ വാതിലും പൂട്ടുമ്പോൾ
രണ്ട് തടവറകളുണ്ടാകുന്നു.

ഓരോ ജനലും തുറക്കുമ്പോൾ
രണ്ട് കാഴ്ചകൾ വെളിപ്പെടുന്നു.

മതിലിനിരുപുറത്തു നിന്ന് അവർ
പറയുന്നു: ഞങ്ങളാണ് അകത്ത്.

(അകത്തോ പുറത്തോ)

കവിത കൊണ്ട് പൂർത്തിയാവുന്ന അർത്ഥങ്ങളെ വാക്കുകളിൽ അന്വേഷിക്കുന്ന കവി കൂടിയാണ് സുജീഷ്. വാക്കുകളുടെ തിരഞ്ഞെടുപ്പിലുള്ള ശ്രദ്ധ വായനക്കാരെ നേരിട്ട് ബോധ്യപ്പെടുത്താനുള്ള ഒരു ഉപബോധ ലക്ഷ്യം കൂടി സുജീഷിന്റെ എഴുത്തിനുണ്ടെന്ന് നമുക്ക് തോന്നും. പ്രവർത്തികളുടെ അടയാളങ്ങൾ പോലെയും ദൃശ്യങ്ങളിലേക്കുള്ള ദിശാസൂചികൾ പോലെയും എടുത്തുവെയ്ക്കാനായി വാക്കുകൾക്ക് ബാധകമായ പുതിയ കൃത്യതകളെ ഈ കവി സംവിധാനം ചെയ്യുന്നു. 'വെയിലിന്റെ മാറ്റൊലി'യായ വെളിച്ചത്തെയും 'നിഴൽ വിരിച്ച് കിടക്കുന്ന' ഒരാളിനെയുമൊക്കെ ഇവിടെ കവിതയിലെടുത്തിരിക്കുന്നത് ഈ വിധത്തിലാണ്.

വിത്തുപിളർത്തി ഇല
ഇറങ്ങിപ്പോയ വഴി
തണ്ടായി.
ഇലകൾക്കു മേൽ
ഇലകളായി, വഴികളായി.

വിത്തിൽ അനേകം
വേരുകളായതുപിന്നെ
മണ്ണിൽ വഴി കുഴിക്കുകയായി.

വേരും ഇലയും
പിരിഞ്ഞകലുന്നത്
മരത്തിന് വളർച്ചയായി.
ആ മരം
ഞാൻ വിട്ടുപോന്ന
വീടിന് വഴിയടയാളമായി.

മരത്തിനു കീഴെ, വീടിനകത്തും
വെയിൽ നേരിട്ടെത്താത്ത
ഇടങ്ങളുണ്ടായി;
അവിടങ്ങളിലേക്ക്
വെയിലിന്റെ മാറ്റൊലി
ചെന്നെത്തുന്നു വെളിച്ചമായി.

(വഴിയേ)

വികാരങ്ങളോട് സുജീഷിനുള്ള സമീപനം (പരിചരണവും) മനസ്സിരുത്തിയും, സൂക്ഷ്മതയോടെയും, ലക്ഷ്യബോധത്തോടെയും രൂപപ്പെടുന്നതാണെന്ന് ഈ കവിതകൾ കാണിച്ചുതരുന്നുണ്ട്. ഒരു ഭൂപടത്തിൽ സ്ഥലരാശികൾ അടയാളപ്പെടുത്തിയതുപോലെ അയാൾ വികാരങ്ങളെ കവിതകളിൽ എടുത്തുവെയ്ക്കുന്നു. എന്നിട്ട് ആ ഭൂപടത്തിലെ സ്കെയിലും വരകളും നിറങ്ങളുമൊക്കെയായി കവിതയെ വിന്യസിക്കുന്നു. നിർമമതയുടെയും സംവേദനത്തിന്റെയും ഒരു പുതിയ സമനിലയെ ലക്ഷ്യംവെയ്ക്കാൻ സുജീഷിന്റെ ഭാവുകത്വത്തിന് സാധിക്കുന്നുണ്ട്. ഈയൊരു ദിശയാവാം സുജീഷിന്റെ ഭാവിയിലെ കവിതകളുടെ വ്യതിരിക്തതയെയും നിർണ്ണയിക്കുക എന്ന് തോന്നുന്നു.

സന്ദര്‍ശകര്‍ക്കായി തുറന്നിട്ട കോട്ടയില്‍
ഇരുണ്ട നിലവറയിൽ, മറ്റാരുമില്ലാനേരം.
ഞങ്ങൾ തെരുതെരെ ഉമ്മവെച്ചു, ആദ്യമായി.
എന്തിനെന്നില്ലാതെ അരക്കെട്ടിളകി,
കൈകളും കാലുകളും വിറകൊണ്ടു.
തീപിടിച്ച വീടിനിറയത്തെ
കൂട്ടിലെ കിളിയെന്നപോലെ
വാരിയെല്ലിന്‍ക്കൂട്ടിൽ നിന്നും
പുറത്തുകടക്കാനാകാതെ
ഉള്ളിൽക്കിടന്നെന്തോ പിടഞ്ഞു.

(പിടച്ചിൽ)

വൈകാരികവും ദാർശനികവും അനുഭവപരവും അഭിരുചിപരവുമായ തലങ്ങളിൽ Infantile ആയി അഭിനയിക്കുക എന്നത് സ്വീകാര്യത ഉറപ്പുവരുത്താനുള്ള ഒരു സൂത്രമായി സമീപകാലത്തെ മലയാളകവിതയിൽ കവിതയെ ഗൗരവമായി കാണുന്ന വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടാവും. ഈയൊരു സൗകര്യത്തിന്റെ പ്രലോഭനങ്ങളെ തീർത്തും അവഗണിച്ചിരിക്കുന്നു എന്നതാണ് സുജീഷിന്റെ കവിതയിൽ ഞാൻ കാണുന്ന ഒരു ഭംഗി. വിവരവും, വിവേചനശേഷിയും, യുക്തിബോധവുമുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽത്തന്നെയുള്ള ഒരാളിനെയാണ് സുജീഷിന്റെ കവിത അഭിസംബോധന ചെയ്യുന്നത്. Sensuality (ഇന്ദ്രിയത)യെയും sexuality (രതി)യെയും സുജീഷിന്റെ കവിത അവതരിപ്പിക്കുന്നതിലെ അന്തസ്സുറ്റ തെളിമ ഇതിന് അടിവരയിടുന്നു.

താഴ്‌വരയിൽ
മുഖം പൂഴ്ത്തിക്കിടന്നു
രാത്രി.

ഇരുട്ടിനെ നക്കി നീക്കി
വെളിച്ചം പരത്തുന്ന
മെഴുകുതിരിനാളം പോലെ
എന്റെ നാവ്.

പാതിവെളിവിലും
പാതി ഇരുളിലുമായ മുഖം
മുലകൾക്കിടയിലൂടെ കണ്ടു.

തുടകൾ കൊണ്ട്
അവളെന്റെ കാതുകളടച്ചു.
വിയർത്തൊലിച്ച് രാവൊടുങ്ങി,
പുലരിയിലതാ നനഞ്ഞു
നിൽക്കുന്നു ശംഖുപുഷ്പം.

(ഇടയിൽ)

കവിതകൊണ്ട് മാത്രം സാധ്യമാവുന്ന ആവിഷ്ക്കാരങ്ങളുണ്ട് എന്ന തീർച്ച സുജീഷിന്റെ കവിതകളുടെ ബോധത്തിന്റെ ഊർജ്ജമാണ്. കവിതകൊണ്ട് മാത്രം തുറക്കാവുന്ന പൂട്ടുകളെ അത് സധൈര്യം സഗൗരവം സമീപിക്കുന്നു. നമ്മൾ കണ്ടുപരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടരാനുള്ള കെൽപ്പും കല്പനാവൈഭവവും ഈ കവിതകളിൽ സന്നിഹിതമാണ്. പുതിയ മലയാളകവിതയിൽ പ്രധാനപ്പെട്ട ഒരു പുസ്തകമായിരിക്കും ഇതെന്ന് എനിക്കുറപ്പുണ്ട്.

മുളപൊട്ടുന്ന ഒരു വിത്തിന് അതിന്റെ വളർച്ചയുടെ അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ അറിയാം. ആ അറിവിനെ നമ്മൾ നോക്കി നിൽക്കുമ്പോൾ എങ്ങോട്ട് വളരണമെന്നതിന്റെ സാധ്യതകളെക്കുറിച്ച് നമ്മുടെ മനസ്സിന് പുതിയ സന്ദേശങ്ങൾ ലഭിച്ചേക്കും. ഈ കവിതകൾ വായിക്കുക. കവിതയുടെ വിതയുള്ള മനസ്സുകളിലൂടെയല്ലേ ഭാഷയ്ക്ക് വശങ്ങളിലേക്കും ആഴങ്ങളിലേക്കും വെട്ടിയൊഴിഞ്ഞ് വളരേണ്ടത്?

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Recent Comments 4

  • Ramakrishnan K V

    25/Feb/2022 [09:25-am]

    നല്ല നിരൂപണം.

  • സുജീഷ്

    24/Feb/2022 [05:12-pm]

    പുസ്തകം വാങ്ങുന്നതിനുള്ള വഴികൾ

     നോഷൻ പ്രെസ്സ്: 

    https://notionpress.com/read/veyilum-nizhalum-mattu-kavithakalum-1365804-1365804 


    ആമസോൺ:

    https://www.amazon.in/dp/B09RPJWF2L


    ഫ്ലിപ്കാർട്ട്:

    https://www.flipkart.com/veyilum-nizhalum-mattu-kavithakalum/p/itm9d86a600b8960


    കിൻഡിൽ ഇ-ബുക്ക്:

    https://www.amazon.in//dp/B09RF3RSSQ/



ഉടലാഴങ്ങളുടെ പിടച്ചിലുകൾ


സുരേഷ് പനങ്ങാട്

നാട്ടിൻപുറത്തിന്റെ കഥാകാരൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥാകൃത്താണ് ഇളവൂർ ശശി. ഏതാണ്ട് മിക്ക കഥകളുടേയും ഭൂമികകളും, കഥാപാത്രങ്ങളും, പ്രമേയവും നാട്ടിൻപുറജീവിതവുമായി പ്രത്യക്ഷമായോ...

+


പ്രതിരോധത്തിന്റെ പെട്ടകങ്ങൾ


അജേഷ് പി.

ഫതം (വേലിയിറക്കം) അവസാനിച്ചെന്നു തോന്നുന്നു. കടൽ പതുക്കെ കയറി വരാൻ തുടങ്ങിയിട്ടുണ്ട്. ബിയ്യാശ കഥ പറയാനിരുന്നു കേൾക്കാൻ മാസ്റ്റും ( മാസ്റ്റർ) കൂടെ നമ്മളും .....

മംഗലാപുരത്തെ...

+


ഉടലിന്റെ കടൽ ചുഴിയിലേക്ക് കവിതയുടെ കപ്പൽ ചലിക്കുന്നു


മുർശിദ് ബത്തേരി

"കാമലീലയിൽ മതിമറന്നിരിക്കുന്ന ക്രൗഞ്ച യുഗ്മത്തിൽ ഒന്നിനെ കൊന്നതിനാൽ നീ അധികനാൾ ജീവിച്ചിരിക്കുകയില്ല... താനറിയാതെ പുറപ്പെട്ടതും തന്ത്രീലയ സമന്വിതവും സമാക്ഷരപദനിബദ്ധവുമായ ഈ വാങ്മയം...

+


ഇഞ്ചുറി ടൈം: അതിജീവിത കവിതകളിലെ പ്രതിബിംബിത യാഥാർഥ്യങ്ങൾ


കസ്തൂരി ഭായി

പോൾ റിക്കോർ (Paul Ricoeur) എന്ന തത്ത്വചിന്തകൻ കവിതയെപ്പറ്റി പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇങ്ങനെ പറയാമെന്ന് കരുതുന്നു.  " ഏറ്റവും ഉചിതവും നൂതനവുമായ 'പ്രതീകങ്ങളും, ബിംബങ്ങളും കവിതയിലൂടെ...

+


മനുഷ്യൻ ഒരു ഗോത്രവർഗ മൃഗമാണ്


ഷിനു സുകുമാരൻ

ഇരു എന്ന നോവൽ ഒരു സാമൂഹ്യ സൃഷ്ടിയാണെന്ന് എഴുത്തുകാരനായ വി ഷിനിലാൽ തന്നെ ഒരു സൗഹൃദ സദസിൽ അടിവരയിട്ട് പറഞ്ഞതോർമിച്ചുകൊണ്ടാണ് ഞാനീ കുറിപ്പ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരുടെ...

+


ചരിത്രത്തിനുമുന്നിൽ നിശ്ചലമാകുന്ന കാലം- ഗോവർധന്റെ യാത്രകൾ


രവിശങ്കർ എസ്. നായർ

ഞങ്ങൾ സാഹിത്യകാരന്മാർ ഇവിടെയിരുന്ന് എഴുതുന്ന പ്രഹസനങ്ങളോരോന്നും ഞങ്ങളറിയാതെ ദുരന്തങ്ങളായി മാറുന്നു. ജീവിതവുമായുള്ള ഒരു ദ്രുതസ്പർശം ഞങ്ങളുടെ വിരലുകളെ പൊള്ളിക്കുന്നു. അപ്പോൾ...

+


ഡ്രോപ്പ് ഓഫ് ദി ലാസ്റ്റ് ക്‌ളൗഡ്‌ - നിസ്സഹായതയുടെ മേഘത്തുള്ളികൾ


റോസി തമ്പി

"എന്തുകൊണ്ടാണ് മഴത്തുള്ളികൾ എപ്പോഴും താഴേക്ക് ഒഴുകുന്നത്? അവർ സ്വന്തം ഇഷ്ടപ്രകാരമായിരിക്കുമോ താഴേക്ക് നീങ്ങുന്നത് അതോ ആരുടെയെങ്കിലും നിർബന്ധപ്രകാരമായിരിക്കുമോ? അവരുടെ...

+


തിരശ്ശീലക്കുള്ളിലെ അപരലോകം


നദീം നൗഷാദ്

അഭിനയം, ക്യാമറ, എഡിറ്റിങ്, സംവിധാനം എന്നിവ  നന്നായി/ മോശമായി എന്ന തരത്തിലുള്ള അഭിപ്രായങ്ങളിൽ ഒതുങ്ങിനിൽക്കുന്ന സിനിമാനിരൂപണം ഈ സോഷ്യൽമീഡിയാകാലത്ത് വളരെയെധികം വർദ്ധിച്ചിട്ടുണ്ട്....

+


'അവളപ്പോള്‍ അരുമയായ് വരച്ചുചേര്‍ത്തു'


ആര്‍. ചന്ദ്രബോസ്

'അപ്പോൾ മാത്രം ഒരിടം ലോകത്തിലേക്ക് വെളിപ്പെടുന്നതിന്റെ' നവ്യതയുണ്ട് സിന്ധു കെ.വി.യുടെ കവിതകളിൽ. താനനുഭവിച്ച ലോകത്തെ ധീരതയോടെ, അരുമയോടെ ആവിഷ്ക്കരിക്കുന്നതിന്റെ സൗന്ദര്യം...

+


ഗ്രന്ഥപ്പുരയിലെ കണ്ണാടികൾ


ശിവകുമാർ ആർ.പി

വായനയെക്കുറിച്ചുള്ള ആലോചനയിൽ അസ്വസ്ഥമായ രീതിയിൽ മുന്നിൽ വന്നു നിൽക്കുന്ന ഒരു നിഴൽരൂപമുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു കൃതിയിൽ നിന്നിറങ്ങി വന്ന് സമകാലത്തിലും നിരന്തര...

+


പെണ്ണെഴുത്തിന്റെ ഭാവപ്പടർച്ചകൾ


ദേവേശൻ പേരൂർ

ടലിൽ ആമഗ്നമായി നിൽക്കുന്ന തരംഗലീലകളെ ഉല്ലംഘിക്കുന്ന പെൺഎഴുത്ത് അത്രയെളുപ്പം സാധ്യമാവുന്നൊരെഴുത്തുവഴിയല്ല. ഉടൽ ബഹിഷ്കൃതങ്ങളായ വിചാരങ്ങളോ അതിന്റെ അനുഭൂതിയുടെ...

+


ഗവേഷണപഠനവും വസ്തുനിഷ്ഠതയും


എസ് എസ് ശ്രീകുമാർ

സാഹിത്യരചന ആത്മനിഷ്ഠതയ്ക്ക് അളവില്ലാത്ത സ്വാതന്ത്ര്യം നൽകുന്നുവെങ്കിൽ പഠനം പൊതുവേ വസ്തുനിഷ്ഠമാണെന്നു പറയാം. പഠനത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചു...

+


ചരമശയ്യയിലാണോ മലയാളനിരൂപണം ?


ഡോ.പി. സുരേഷ്

ലയാളനിരൂപണം ചരമശയ്യയിലാണെന്നും അതല്ല, അന്ത്യശ്വാസം വലിച്ചുകഴിഞ്ഞു എന്നുമുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്ന കാലമാണിത്. തലപ്പൊക്കമുള്ള നിരൂപകരുടെ വംശം...

+


നിഗൂഢാവിഷ്കാരത്തിന്റെ വന്യസൗന്ദര്യം


അബു ഇരിങ്ങാട്ടിരി

സാഹിത്യരചനകളുടെ ആസ്വാദ്യത നിഗൂഢതയിലും പൊതിഞ്ഞു പറയുന്നതിലുമാണ്. ഏതൊരു കൃതിയും അതിന്റെ കരുത്ത് തെളിയിക്കുന്നത്  ഇത്തരം ചില നിഗൂഢാവിഷ്കാരങ്ങളിലൂടെയാണ്. ആ രഹസ്യഭാഷയിലാണ് കല...

+


ഭ്രമയുഗം – ഴോണര്‍ തനിമയുടെ വിജയം


ഫസല്‍ റഹ്മാന്‍

മലയാള സിനിമ, സിനിമയുടെ സൗന്ദര്യാത്മകത്തനിമ തിരിച്ചുപിടിക്കാനുള്ള ഗൗരവപൂർണ്ണമായ ശ്രമങ്ങൾ നടത്തിത്തുടങ്ങുന്നു എന്നത് ഏറെ ആഹ്ലാദകരമാണ്. പ്രാഥമികമായി ദൃശ്യമാധ്യമം എന്ന നിലയിൽ...

+


'പ്രതിനായകരും ഉത്തമപുരുഷന്മാരും' - സിനിമയ്ക്കുള്ളിലെ സൂക്ഷ്മഭാവങ്ങൾ


അനർഘ സനൽകുമാർ

കഥകൾക്കുള്ളിലെ കഥകൾ തേടി നടക്കുന്ന ഒരാളെന്ന പോലെ, ചലച്ചിത്രങ്ങൾക്കുള്ളിലെ സൂക്ഷ്മഭാവങ്ങൾ തേടുന്ന ഒരു ചലച്ചിത്രാന്വേഷകനെയാണ് എൻ.പി.മുരളീകൃഷ്ണന്റെ 'പ്രതിനായകരും ഉത്തമപുരുഷന്മാരും -...

+