SUBSCRIBE


സ്പെഷ്യൽ സ്റ്റോറി

or
Author


29th February | Issue 200

നിർമ്മിത ബുദ്ധി കാലത്തെ (ഡിജിറ്റൽ സാമൂഹ്യ) മാധ്യമങ്ങൾ


സുരേഷ് കെ.എസ്

മാധ്യമ ഉള്ളടക്കങ്ങളെ നിർമ്മിതബുദ്ധി രണ്ടായി പകുത്തു കഴിഞ്ഞു. എഐ രൂപപ്പെടുത്തുന്ന സിന്തറ്റിക് ഉള്ളടക്കങ്ങളാണ് വരുംകാലത്തെ മനുഷ്യ സമൂഹത്തിൻ്റെ വലിയ വെല്ലുവിളികളിൽ ഒന്ന് എന്ന് ആഗോള റിസ്ക് റിപ്പോർട്ട് - 2024 അഭിപ്രായപ്പെടുന്നു. ലോകത്തെ വിവിധ രാജ്യങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സാമൂഹ്യ മാധ്യമങ്ങൾ സ്വാധീനം ഉറപ്പിക്കുന്നതെങ്ങിനെ ? ജനാഭിപ്രായ രൂപീകരണത്തിലും ഗവേണൻസ് സംവിധാനങ്ങളിലും എഐ - ഡിജിറ്റൽ സങ്കേതികത ഇടപെടുന്നത് എങ്ങിനെ? ഭാഷാ സാങ്കേതിക വിദഗ്ധൻ സന്തോഷ് തോട്ടിങ്ങലുമായി കേരള സർവകലാശാല അധ്യാപകൻ സുരേഷ് കെ. എസ്. നടത്തുന്ന സംഭാഷണം


കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഭാവനാതീതമായിരുന്ന ചില സാങ്കേതിക സംവിധാനങ്ങളെയാണ് ലോകം പരിചയപ്പെട്ടത്. നിർമ്മിത ബുദ്ധി മേഖലയിലെ സാങ്കേതിക നേട്ടങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്ന് നിസ്സംശയം പറയാം. സാങ്കേതിക വിദ്യയിലെ ഈ മുന്നേറ്റങ്ങൾ സാമൂഹിക ജീവിതത്തിൽ ഏത് തരം മാറ്റങ്ങളാണ് സൃഷ്ടിക്കുക എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.  ചോദ്യത്തിനെ  നിലവിൽ ഡിജിറ്റൽ സാങ്കേതിക മേഖലയിൽ പൊതുവിലും നിർമ്മിത ബുദ്ധി മേഖലയിൽ സവിശേഷമായും ഉണ്ടാകുന്ന മാറ്റങ്ങളും വികാസങ്ങളും വളരെ പ്രതീക്ഷയോടെയും  ആശങ്കയോടെയും കാണുന്ന തരം വിരുദ്ധ കാഴ്ചപ്പാടുകൾ രൂപപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ ജനാധിപത്യബോധവും സംവിധാനങ്ങളും, മാധ്യമങ്ങൾ, രാഷ്ട്രീയ സംവിധാനങ്ങൾ തുടങ്ങിയയെല്ലാം തമ്മിലുള്ളബന്ധം മുൻപ് ഒട്ടേറെ ചർച്ച ചെയ്തിട്ടുള്ളതാണെങ്കിലും ഇന്നത് അത് കൂടുതൽ സങ്കീർണ്ണവും സൂക്ഷ്മവുമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൃത്രിമ ബുദ്ധി മേഖലയിലെ വളർച്ച ജനാധിപത്യസംവിധാനങ്ങളിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തലിലും മറ്റും ഏത് തരം മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത് എന്നതാണ് ഈ സംഭാഷണത്തിന്റെ ലക്ഷ്യം.

സന്തോഷ് തോട്ടിങ്ങൽ

* സാമൂഹിക മാധ്യമ ങ്ങളുടെ വളർച്ചയെ കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെയ്ക്കാമോ?

സാമൂഹ്യ മാധ്യമങ്ങളിലേക്ക് നോക്കുകയാണെങ്കിൽ വെബ് 2.0 യുടെ തുടക്ക ബ്ലോഗുകൾ പോലുള്ള മാധ്യമങ്ങളിലൂടെ എഴുതുന്ന ആൾക്കും വായനക്കാർ ക്കും ഇടയിൽ വിവരങ്ങൾ /ഉള്ളടക്കം ലഭ്യമാക്കുന്ന ഒരിടം എന്ന രീതിയിലാണ് അത്  വികസിച്ച് വന്നത്. ഒരാൾ എഴുതുന്ന വിഷയങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വന്നാൽ കൂടുതൽ പേർക്ക് വായിക്കുന്നതിനുള്ള അവസരങ്ങൾ സംജാതമാവുന്നു. അവിടെ നിന്ന് വായനക്കാർ എന്ത് വായിക്കണം എന്നത് സാമൂഹ്യ മാധ്യമങ്ങൾ തീരുമാനിക്കുന്ന സാഹചര്യത്തിലേക്ക് എത്തിചേർന്നു. ഒരാളുടെ സാമൂഹിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന ഇടമാണ് സാമൂഹ്യ മാധ്യമങ്ങൾ എന്ന അവസ്ഥയിലേക്ക് അത് വളരാൻതുടങ്ങി. ഇത് സാധ്യമാക്കുന്ന അന്തരീക്ഷം സാമൂഹിക മാധ്യമങ്ങളിൽ രൂപപ്പെട്ടു. ഒരാൾ സാമൂഹ്യ മാധ്യമങ്ങളിൽ നൽകുന്ന ഉള്ളടക്കങ്ങൾ, അത് വഴി മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങൾ, അവയ്ക്ക് ഉണ്ടാകുന്ന സ്വീകാര്യത, അത് വഴി ലഭിക്കുന്ന സുഹൃത്ത് വലയം അവർ പങ്ക് വെയ്ക്കുകയും ഉള്ളടക്കത്തെ പ്രചരിപ്പി ക്കുകയും ചെയ്യുമ്പോൾ എഴുതുന്ന വ്യക്തിക്ക് ലഭിക്കുന്ന സന്തോഷം ഇവയെല്ലാം വ്യക്തിത്വത്തെ സാമൂഹ്യമായി പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചു. സാമൂഹികമാധ്യമങ്ങൾ ഇന്ന് പ്രതിഫലങ്ങൾ (Rewards) തരുന്ന ഇടമായി മാറി.

* എന്താണീ സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പ്രതിഫലങ്ങൾ എന്നത്?

കൂടുതൽ ആളുകളി ലേക്ക് എത്തുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യമാണല്ലോ. നമ്മൾ വായിക്കപ്പെടുക എന്നത് മാത്രമല്ല, അവയിൽ മറ്റുള്ളവർ രേഖപ്പെടുത്തുന്ന ലൈക്കുകൾ, അതേപ്പറ്റിയുള്ള അഭിപ്രായങ്ങൾ, ഇവയെല്ലാം വ്യക്തികൾക്ക് സന്തോഷം തരുന്നതും സാമൂഹിക അംഗീകാരങ്ങൾ തരുന്നതുമായ (recognition) ഇടമാക്കി സാമൂഹിക മാധ്യമങ്ങളെ മാറ്റി.

സമൂഹ്യമാധ്യമങ്ങളുടെ ലക്ഷ്യം ഉപയോക്താക്കളുടെ ഇടപഴകൽ സമയം വർദ്ധിപ്പിക്കുക എന്നതായിരുന്നു. ഇതിനായി പ്രതിഫല സിസ്റ്റം രൂപപ്പെടുക എന്നതായിരുന്നു സാമൂഹ്യമാധ്യമങ്ങളുടെ പ്രചരണ സമീപനം. കൂടുതൽ റിവാർഡുകൾ ഇടപഴകൽ സമയം വർധിപ്പിക്കുവാൻ കാരണമായി. ' ഉപയോഗിക്കുന്നവർ സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുക എന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് അവരുടെ ആവശ്യമായി. അൽഗോരിതങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.

* അൽഗോരിതങ്ങളാണ് വഴിയൊരുക്കിയത് എന്ന് പറഞ്ഞല്ലോ ' ..എങ്ങനെ?

സാമൂഹ്യമാധ്യമങ്ങളിലെ ഉപയോക്താക്കാർ വിവിധ തരം ഉള്ളടക്കങ്ങൾ കാണുന്നു. ഉപയോക്താക്കൾ നൽകുന്ന ഉള്ളടക്കം, പോസ്റ്റുകളിൽ ചെലവഴിക്കുന്ന സമയം, പോസ്റ്റുകളിൽ ഇടപഴകുന്ന രീതികൾ - ഇഷ്ടപ്പെടുന്ന (ലൈക്ക് ചെയ്യുന്ന) പോസ്റ്റുകൾ, കൂടുതൽ സമയം ചെലവഴിക്കുന്ന ഉള്ളടക്കത്തിന്റെ സ്വഭാവം ഇതെല്ലാം ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇവക്കിടയിൽ വരുന്ന സമാനസ്വഭാവങ്ങളെ അൽഗോരിതങ്ങൾ കണ്ടെത്തുന്നു. ഉപയോക്താക്കളുടെ ഉള്ളടക്ക താത്പ്പര്യങ്ങളിലെയും സാമൂഹ്യമാധ്യമങ്ങളിലെ വിനിമയ രീതികളെയും അടിസ്ഥാനമാക്കി ഗ്രൂപ്പുകൾ അഥവാ ക്ലസ്റ്ററുകൾ രൂപപ്പെടുത്തുന്നു. ഒരു വ്യക്തി ചില ഉള്ളടക്കങ്ങളിൽ സമയം ചെലവഴിക്കുന്നില്ല അഥവാ താല്പര്യം കാണിക്കുന്നില്ല എങ്കിൽ അയാൾ അതുമായി ബന്ധപ്പെട്ട ക്ലസ്റ്ററിന് പുറത്തായിരിക്കും.

* അൽഗോരിതങ്ങൾക്ക് പക്ഷപാതങ്ങൾ ഉണ്ടെന്ന് പറയാറുണ്ടല്ലോ?

മനുഷ്യരുടേത് പോലെ ഉള്ളടക്കങ്ങളുടെ അർത്ഥങ്ങൾ മനസ്സിലാക്കാനും നല്ലത്, മോശം എന്ന് തിരിച്ചറിയുവാനുമുള്ള  ശേഷി അൽഗോരിതങ്ങൾക്കില്ല. ക്ലസ്റ്റർ രൂപപ്പെടുത്തുക യാണ് അവയ്ക്ക് ചെയ്യാൻ കഴിയുന്ന പണി. ഒരാൾ എന്തെല്ലാം വായിക്കുന്നു, ഒരു പോസ്റ്റിൽ എത്ര സമയം ചെലവഴിക്കുന്നു, ആ വ്യക്തിയുടെ സുഹൃദ് വലയത്തിന്റെ സ്വഭാവം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നു. ഇങ്ങനെ പറയുമ്പോൾ അൽഗോരിതങ്ങൾക്ക് മനുഷ്യ സ്വഭാവം (anthropomorphize) ഉണ്ടെന്ന് കരുതരുത്. അൽഗോരിതങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ക്ലസ്റ്റുകൾ രൂപപ്പെട്ട് വരും. സമാന സ്വഭാവത്തിലുള്ള ഉള്ളടക്കങ്ങളിൽ താത്പ്പര്യം കണ്ടെത്തുന്നതിന്റെ ഭാഗമായി ചെറിയ ഗ്രൂപ്പുകൾ രൂപപ്പെടുന്നു. ഇത് അൽഗോരിതങ്ങളുടെ വിജയമാണ്. സമാനമായ ആശയങ്ങൾ പങ്കുവെയ്കപ്പെടുമ്പോൾ ഒരു സെൻസ് ഓഫ് ബിലോങ്ങിങ്ങ് അനുഭവപ്പെടുന്നതിനുള്ള സാധത്യകൾ ക്ലസ്റ്ററുകൾ പങ്ക് വെയ്ക്കുന്ന പോസ്റ്റുകൾ നൽകുന്നുണ്ട്. നമ്മുടെ തന്നെ കാഴ്ചപ്പാടുകളെ ഉറപ്പിക്കുന്ന മറ്റുള്ളവരുടെ സ്ഥിരീകരണങ്ങളും സമാനമായ ഇടപഴകലുകളിൽ നിന്ന് ഉണ്ടാകുന്ന യോജിപ്പുകളും സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകളോട് ചേർന്ന് വരുന്ന ക്ലസ്റ്റുകൾ ഉണ്ടാക്കുന്നു. ഇത്തരം ക്ലസ്റ്ററുകൾ  പ്രകടമാകുമ്പോഴാണ് അൽഗോരിതങ്ങൾക്ക് പക്ഷപാതിത്വം ഉണ്ടെന്ന് പറയുന്നത്.

* അൽഗോരിതങ്ങളുടെ പക്ഷപാതിത്വങ്ങൾ ഒഴിവാക്കാൻ സാധിക്കില്ലേ?

ഇത് അൽഗോരിതങ്ങളുടെ അടിസ്ഥാ സ്വഭാവമല്ല. മറിച്ച്, അവയുടെ പ്രവർത്തന രീതി സാമൂഹികമായ കാഴ്ചപ്പാടുകളുടെ വിനിയോഗരീതിയുടെ ഭാഗമായി ഉയർന്ന് വന്നതാണ്. എവിടെയെങ്കിലും നിർമ്മിക്കപ്പെടുന്ന വിവരങ്ങൾ അഥവാ സന്ദേശങ്ങൾ

വ്യക്തികളിലേക്ക് എത്തുന്നു അതിനെ ആരെങ്കിലും ഒരു വാദമാക്കി മാറ്റും. അത് അവരുമായി ബന്ധപ്പെട്ട ക്ലസ്റ്റുകളിൽ വിനിമയം ചെയ്യപ്പെടും. രൂപപ്പെടുന്ന ക്ലസ്റ്ററുകളിൽ യോജിപ്പുകൾ വർദ്ധിച്ച് വരുമ്പോൾ അവയിൽ പ്രകടമാവുന്ന അഭിപ്രായങ്ങൾ നിരന്തരം അവർത്തിക്കുകയും ക്രമേണ ഇക്കോ ചേമ്പറുകൾ രൂപപ്പെടുകയും ചെയ്യുന്നു. ഇക്കോ ചേമ്പറുകൾ ഓരോ രാജ്യങ്ങളിലെയും നിലനിൽക്കുന്ന സാമൂഹിക- രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വ്യക്തികളെ ലക്ഷ്യമിട്ട് (target) ക്ലസ്റ്ററുകളിലേക്ക് ഉൾച്ചേർക്കാൻ ശ്രമിക്കും. ഇത്തരം അടഞ്ഞ ഗ്രൂപ്പുകളിൽ നിന്ന് പുറത്തേക്ക് സന്ദേശങ്ങൾ അനിയന്ത്രിതമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതാണ് അപകടരമാകുന്നത്. ഈ സ്വഭാവം തുടർന്നാൽ ഉണ്ടാകാവുന്ന അപകടങ്ങളെ ഒഴിവാക്കണമെന്ന അഭിപ്രായങ്ങൾ ഉണ്ടായി വന്നതോടെ ആഴത്തിലുള്ള നിരീക്ഷണങ്ങൾ ആവശ്യമായിവരുന്നു.

* സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുവാനും പരിശോധിക്കുവാനും എഐയെ ഉപയോഗിക്കാനുണ്ടായ സാഹചര്യങ്ങൾ എന്താണ് ?

സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുവാനും പരിശോധിക്കുവാനും വ്യക്തികളെ നിയോഗിച്ചിരുന്നു. ഇപ്പോൾ അത്തരം കാര്യങ്ങൾ ചെയ്യുന്നതിന് നിർമ്മിത ബുദ്ധി (എഐ) തന്നെ ഉപയോഗിക്കുന്നുണ്ട്. പാൻഡമികിന് ശേഷം മനുഷ്യതൊഴിൽ ശേഷിയെ കുറയ്ക്കുക എന്ന സമീപനം പൊതുവെ ഉണ്ടായിട്ടുണ്ട് ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് നിർമ്മിത ബുദ്ധിയുടെ വിനിയോഗം വർദ്ധിച്ചത്. മനുഷ്യാവകാശം, ധാർമ്മികത തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വ്യാപകമാകുന്നുണ്ട്. മെറ്റ, ഇൻസ്റ്റ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ എഐ ആശ്രയിച്ചുള്ള പരിശോധനകൾ നടത്തുണ്ട്. അതിന് ഒരു കാരണമായി പറയുന്നത് കാര്യക്ഷമതയാണ്. എ ഐ ഉപയോഗിക്കുന്നതോടെ കൂടുതൽ വ്യാപ്തിയിലും വേഗത്തിലും ഉള്ളടക്കങ്ങൾ പരിശോധിക്കാൻ സാധിക്കും. ഒരു വ്യക്തി കണ്ടെത്തുന്നതുപോലെ അല്ല, എ ഐ കണ്ടെത്തുക. അതുകൊണ്ടു തന്നെ എ ഐ യുടെ പരിശോധനകൾക്ക് വിശ്വാസ്വത (fidility) പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്.

* 2020 ലെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ അവിശ്വാസം വളരുന്നു എന്നും ഒരു വിഭാഗം അമേരിക്കക്കാർക്ക് ജോ ബൈഡൻ നിയമപരമായി പ്രസിഡന്റ്  സ്ഥാനത്തേക്ക് വിജയിച്ചതായി വിശ്വസിക്കുന്നില്ലെന്നും അടുത്തിടെ നടത്തിയ സർവേകൾ കാണിക്കുന്നതായി റിപ്പോർട്ട് ചെയ്യപെടുന്നുണ്ടല്ലോ. ഇതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വ്യാപകമാകുന്ന തെറ്റായ വിവരങ്ങളുടെ പ്രചാരണം തെ രഞ്ഞെടുപ്പിന്റെ കാര്യത്തിലുള്ള അവിശ്വാസം ശക്തമാക്കാൻ സഹായിക്കുന്നു എന്ന്  അഭിപ്രായങ്ങൾ ഉണ്ടല്ലോ! മാത്രമല്ല ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (FCC) AI- ജനറേറ്റഡ് വോയ്‌സ് ഉപയോഗിക്കുന്നത് നിരോധിക്കുന്നതായി പ്രഖ്യാപിച്ചതായും പറയുന്നു.?

2024-ൽ എക്‌സിന്റെ പ്ലാറ്റ്ഫോമിൽ misinformation സാധ്യത കൂടുതലാണെന്നും, ആളുകൾക്ക് വിശ്വാസം നഷ്ടപ്പെടുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകളെ അപകീർത്തിപ്പെടുത്തുവാനുള്ള സാധത്യകളെ കുറിച്ചും  സൂചനകൾ ഉണ്ടല്ലോ. 2024 ജനുവരിയിൽ പ്രസിദ്ധീകരിച്ച ആഗോള റിസ്ക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എ ഐ ഉപയോഗിച്ച് തയ്യറാക്കുന്ന misinformation/disinformation വരും കാലത്തെ പ്രധാന ഭീഷണികളിലൊന്നായി അടയാളപ്പെടുത്തുണ്ട്. വെസ്റ്റേൺ സാഹചര്യത്തിൽ disinformation പ്രചരിപ്പിക്കുന്നതിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ശബ്ദങ്ങളിലും ദൃശ്യങ്ങളിലും കൃത്രിമത്വം കാണിക്കാൻ സാധിക്കുന്ന വോയിസ് ക്ലോണിങ്ങ് ഡീപ് ഫേക്ക് തുടങ്ങിയ ഹൈടെക് സാങ്കേതികതയുടെ ഉപയോഗം പാശ്ചാത്യ സാഹചര്യത്തിൽ വ്യാപകമാണ്. ഒരാളുടെ രണ്ട് മിനിറ്റ് സംഭാഷണം ലഭ്യമായാൽ വോയ്സ് ക്ലോണിങ്ങ് സാധ്യമാകും. അതുപോലെ ഒരു വ്യക്തിയുടെ ചെറിയ സമയത്തേക്കുള്ള ദൃശ്യം ലഭ്യമായാൽ അവരുടെ ചെയ്യുന്ന കാര്യങ്ങളുടെ ദൃശ്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കും. ഇത്തരം സാങ്കേതിക വിദ്യകൾ പടിഞ്ഞാൻ പശ്ചാത്തലത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അമേരിക്ക ഈ വർഷം ഇലക്ഷനിലേക്ക് നീങ്ങുകയാണ്. അവിടുത്തെ പ്രചരണരീതി അനുസരിച്ച് ടെലിവിഷനിലോ ഫോണിലോ വോട്ടർമാർക്ക് സന്ദേശങ്ങൾ നൽകുമ്പോൾ l approve this message എന്ന് ചേർക്കുന്ന രീതിയുണ്ട്. ഇത് സ്ഥാനാർത്ഥികളുടെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ന്യൂ ഹാംഷെയർ വോട്ടർമാരോട് വീട്ടിലിരിക്കാൻ ജോ ബൈഡൻ പറയുന്നതായുള്ള ശബ്ദം ക്ലോൺ ചെയ്ത ഒരു വ്യാജ ഓഡിയോകോൾ പുറത്ത് വന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപിനെ അറസ്റ്റ് ചെയ്യുന്നതായി കാണിക്കുന്ന AI ഉപകരണങ്ങൾ നിർമ്മിച്ച വ്യാജചിത്രങ്ങളും ജോ ബൈഡൻ

സൈനിക യൂണിഫോമിലുള്ള AI സൃഷ്ടിച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേൽ - ഹമാസ് യുദ്ധ സാഹചര്യത്തിലും disinformation കൾക്ക് വേണ്ടി ഹൈടെക് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 

* fact checking ടൂളുകൾ ഏതാണ് സത്യവും അല്ലാത്തതും എന്ന് നിർണ്ണയിക്കാൻ ആളുകളെ സഹായിക്കില്ലേ?

അമേരിക്കൻ ഇലക്ഷൻ പശ്ചാത്തലത്തിൽ വിക്കിപീഡിയയിൽ ധാരാളം ഉള്ളടക്കങ്ങൾ വരുന്നുണ്ട്. ഇതിൽ ഏതാണ് fact ഏതാണ് fact അല്ലാത്തത് എന്ന് തിരച്ചറിഞ്ഞു വേർതിരിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിൽ വിക്കി ഫൗണ്ടേഷൻ fact ചെക്കിങ്ങ് സംവിധാനത്തെ കുറിച്ച് ചർച്ച ചെയ്തിരുന്നു;  fact കൾ തിരിച്ചറിയുന്നതിന് വിക്കി പീഡിയ കൊണ്ടുവന്നിട്ടുള്ള സംവിധാനം റഫറൻസുകൾ ആണ്.

* മിസ്ഇൻഫോർമേഷൻ, ഡിസ്ഇൻഫോർമേഷൻ ഇവ തമ്മിലുള്ള വ്യത്യസ്തങ്ങൾ വ്യക്തമാക്കാമോ? ഇവ ഇന്ത്യയിലും പടിഞ്ഞാറൻ ലോകസാഹചര്യങ്ങളിലും ഒരു പോലെയാണോ പ്രവർത്തിക്കുന്നത്?

Misinformation നും disinformation നും രണ്ടാണ്. ഞാൻ ഈ വിവരം വിനിമയം ചെയ്താൽ കുറേ പേർക്ക് ഉപകാരമാകും എന്ന് തോന്നിപ്പിക്കുന്ന വിവരങ്ങളാണ് misinformation നുകൾ. ബോധപൂർവ്വം രൂപപ്പെടുത്തുന്ന ഉപദ്രവകരമായ വിവരങ്ങളാണ് disinformation എന്ന വിഭാഗത്തിൽ പെടുന്നത്. Deepfake, voice ക്ലോണിങ്ങ് തുടങ്ങിയ രീതികൾ വഴി വ്യക്തികളെയും സമൂഹത്തേയും ബോധപൂർവ്വം ലക്ഷ്യമിടുന്ന Disinformation tool കൾ ആണ്. ഇന്ത്യൻ സാഹചര്യത്തിൽ ഹൈടെക് സാങ്കേതിക ശേഷി വ്യാപകമായി ഉപയോഗിക്കുന്ന രീതിക്ക് പരിമിതികൾ ഉണ്ട്. വലിയ സാങ്കേതികളിലേക്ക് പോകാതെ തന്നെ വേഗത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ (misinformation) വിനിമയം ചെയ്യപ്പെടുന്നത് ഇന്ത്യയിൽ ട്രെൻഡ് ആകുന്നത് കാണാം. WhatsApp പോലുള്ള മാധ്യമങ്ങൾ പ്രചരിച്ച കാലത്ത് തന്നെ misinformation വ്യാപകമായിട്ടുണ്ട്. ബോധപൂർവം ഉപദ്രവകരമാകുന്ന (harmful) വിവരങ്ങൾ എന്ന നിലയിൽ ഹൈടെക് സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി സൃഷ്ടിക്കുന്ന വിവരങ്ങളും സന്ദേശങ്ങളും ഇവിടെ കുറവാണ്. ഇവിടെ വളരെ ലളിതമായ സാങ്കേതിക വിദ്യകൾ ധാരാളമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യൻ സാഹചര്യത്തിലെ വലിയ പ്രശ്നം misinformation നുകൾ ആണ്. എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നതെന്ന് ആളുകൾ അറിയുന്നുപോലും ഇല്ല. പരോപകാരപ്രദമെന്ന് കരുതി പ്രചരിപ്പിക്കുന്ന misinformation സാമൂഹ്യമാധ്യമങ്ങളിലെ പോളറൈസേഷനിൽ ഒരു വലിയ അളവിൽ പങ്ക് വഹിക്കുന്നുണ്ട്.

* കൂടുതൽ വ്യക്തമാക്കാമോ?

Misinformation നുകൾ എല്ലാം fact ചെക്ക് ചെയ്യാൻ സാധിക്കും. പക്ഷേ fact ചെക്ക് എന്നത് misinformation പ്രചരിപ്പിക്കപ്പെട്ടതിനു ശേഷം സംഭവിക്കുന്നകാര്യമാണ്. ഇനി fact check ചെയ്താലും അത് ഉയർത്തി വിട്ട ആശയം /സങ്കൽപ്പം (concept), അതുമായി ബന്ധപ്പെട്ട സംശയങ്ങൾ, എന്നിവ നിലനിൽക്കും. ഒരു വിഭാഗത്തെ മോശമാക്കുന്ന ആശയം പ്രചരിപ്പിക്കപ്പെട്ടു എന്നിരിക്കട്ടെ. അതിലെ misinformation നുമായി ബന്ധപ്പെട്ട വസ്തുത കണ്ടെത്തിയാലും ആ വിവരം ഉയർത്തി വിട്ട തെറ്റിദ്ധാരണയും വിദ്വേഷവും ഇല്ലാതാകുന്നില്ല.

* ധ്രുവീകരത്തെക്കുറിച്ച് സൂചിപ്പിച്ചല്ലോ. സാങ്കേതികവിദ്യയും സാമൂഹമാധ്യമങ്ങളും ഇതിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നതായി തോന്നിയിട്ടുള്ളത്?

അടിസ്ഥാന പരമായി ലളിതമായ സാങ്കേതികവിദ്യകൾ തന്നെ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ തീരുമാനങ്ങളിലും ഒക്കെ പ്രവർത്തിക്കുന്നതായാണ് തോന്നിയിട്ടുള്ളത്; അങ്ങനെയാണ് കണ്ടുവരുന്നത്. ധ്രുവീകരണങ്ങൾ രൂപപ്പെട്ട് കഴിഞ്ഞ സാമൂഹിക സാഹചര്യത്തെ സാങ്കേതികവിദ്യ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമൂഹികാവസ്ഥ രൂപപ്പെടാനുള്ള ഘടകങ്ങൾ ഇന്ത്യയിൽ ഉണ്ട്. ഒന്ന് ശാസ്ത്രാവബോധമാണ്. അത് എല്ലാ ശാസ്ത്രമേഖലയെയും ബാധിക്കുന്ന ഒന്നാണ്. മറ്റൊന്ന്  വിദ്യാഭ്യാസത്തിന്റെ  അപര്യാപ്തതയാണ്, മുഖ്യമായും വടക്കേ ഇന്ത്യൻ മേഖലകളിൽ. കൂടാതെ എഴുതപ്പെട്ടതിനോടുള്ള ബഹുമാനം. എഴുതപ്പെട്ട വിവരങ്ങൾക്കുള്ള വിശ്വാസ്യത വളരെ കൂടുതലാണ്. അച്ചടിയിൽ നിന്ന് സ്ക്രീനുകളിലേക്ക് എത്തുമ്പോൾ സ്ക്രീനുകളെ വിശ്വസിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. പത്രങ്ങളിൽ എഴുതപ്പെട്ടത് എന്നതുപോലെ തന്നെയാണ് WhatsApp പോലുള്ള സാമൂഹ്യമാധ്യമങ്ങളിലും വരുന്നത് എന്ന ഒരു മാനസികാവസ്ഥ കാണുന്നുണ്ട്. എന്നാൽ അച്ചടി മാധ്യമങ്ങളിൽ നടന്നിരുന്ന എഡിറ്റോറിയൽ നിയന്ത്രണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇല്ല എന്ന് മനസ്സിലാക്കുവാനുള്ള സാഹചര്യങ്ങൾ ഇല്ല. അതുകൊണ്ട് വായിക്കുന്നതിനോടുള്ള ഒരു വിശ്വാസ്യത വ്യാപകമായി കണ്ടുവരുന്നുണ്ട്. ഇത് പൊതുവെ ചെറുപ്പക്കാരിൽ അല്ല മധ്യവയസ്സുള്ള വിഭാഗത്തിനിടയിൽ ആണ് കാണുന്നത്. സ്ക്രീൻ വായനനോടുള്ള ഒരു വിശ്വാസ്യത (trust) അത് പറയുന്നതിനോട് ഉണ്ടാകണമെന്നില്ല. പത്രം വായിച്ച് വളർന്ന സമൂഹം സ്ക്രീനിലേക്ക് മാറിയപ്പോൾ സംഭവിച്ചതാകാം ഇത്. ഇത്തരം സാഹചര്യങ്ങളും സാമൂഹികമായ അന്തരങ്ങളും അസമത്വങ്ങളും വെറുപ്പുകളായി രൂപപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വേഗത്തിലുള്ള ആശയവിനിമയവും ഇതിനെ ത്വരിതപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

* എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കുള്ള മാറ്റവും ഡിജിറ്റൽ മാധ്യമങ്ങളിൽ സംഭവിക്കുന്നുണ്ടല്ലോ.. അവ ഉപയോഗിക്കുന്ന വരുടെ സ്വഭാവങ്ങളും മാറിയിട്ടുണ്ടല്ലോ.30-35 വയസ്സ് മുകളിലുള്ള ഒരു വിഭാഗമാണ് എഴുത്തിനെ ശ്രദ്ധിച്ചിരുന്നതെങ്കിൽ മിലേനിയൽ ജനറേഷൻ ദൃശ്യ (image)ങ്ങളിലാണെന്ന് കാണാം. ഈ പശ്ചാത്തലത്തിൽ misinformation / disformation എന്നിങ്ങനെയാണ് പ്രവർത്തിക്കുന്നത്. Out of context എന്ന രീതി misinformation ന്റെ ട്രേഡ്മാർക്ക് ആയി പറയപ്പെടുന്നതാണ്. Out of context image content കളിലെ ആഖ്യാനങ്ങളും അതിന് ആസ്പദമായ സംഭവങ്ങളും വത്യസ്തമായിരിക്കും എന്നതാണ് കണ്ടുവരുന്ന രീതി. അതായത്, സംഭവം നടന്ന സ്ഥലം സമയം എന്നിവയൊന്നും ദൃശ്യത്തിൽ ഉണ്ടാകില്ല. അതിലെ എഴുത്തോ പറയുന്നതോ ആയ വിവരങ്ങൾ സംഭവങ്ങളുമായി ബന്ധമുള്ളതും ആയിരിക്കില്ല. ദൃശ്യത്തിൽ ഇല്ലാത്ത വിവരങ്ങളെ തെറ്റായി നൽകിയ ശേഷം മറ്റൊരു സാഹചര്യത്തിൽ നടന്നതാണെന്ന് പറയുക ' അല്ലെങ്കിൽ മറ്റൊരു ആഖ്യാനം (background narrative) രൂപപ്പെടുത്തി പറയുക. ചെറുപ്പക്കാർക്കിടയിലും ഇത് പ്രചരിക്കുന്നുണ്ട്. * ഇതിനോടുള്ള അവരുടെ പ്രതികരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ചെറുപ്പക്കാർക്കിടയിൽ പരസ്പര വിരുദ്ധമായി തോന്നുന്ന രണ്ട് സ്വഭാവങ്ങളാണ് കണ്ട് വരുന്നത്. ഒന്ന്, മാധ്യമങ്ങളോടുള്ള വിശ്വാസമില്ലായ്മ (mistrust on media) രണ്ട്, അരാഷ്ട്രീയത. ഇതിൽ മാധ്യമങ്ങളോടുള്ള അവിശ്വാസം എന്നത് ഗുണപരമായ ഒന്നാണെന്നാണ് കാണാൻ സാധിക്കുന്നത്. വിഷയങ്ങളുടെ അടിസ്ഥനങ്ങളിലേക്ക് അന്വേഷിക്കാനുള്ള ഒരു താത്പര്യവും വസ്തുതകളെ മനസ്സിലാക്കുവാനുള്ള ശ്രമവും ഉണ്ടാകുന്നത് കാണം. ഇന്റർനെറ്റിന്റെ കാലത്ത് ജനിച്ച ചെറുപ്പക്കാർക്കിടയിൽ തന്നെ ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള മാധ്യമങ്ങളോട് സംശയത്തോടെയുള്ള സമീപനം ഉണ്ടാകുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. വിവരങ്ങൾ എവിടെ നിന്ന് വരുന്നു. അവയിലെ വസ്തുത ശരിയാണോ തുടങ്ങിയ ചോദ്യങ്ങളോടെ Gen Z വിഭാഗം ചെറുപ്പക്കാർ സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കങ്ങളെ സമീപിക്കുന്നുണ്ട്.സാമൂഹികമായ വിഷയത്തിൽ നിന്ന് വേർപെട്ട മുൻഗണനകളോടെ നിൽക്കുന്ന ഒരു വിഭാഗവും ഉണ്ട്.

* ചെറുപ്പക്കാർക്കിടയിൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സ് എന്ന വിഭാഗത്തെ ശ്രദ്ധിച്ചിട്ടുണ്ടോ?

രാഷ്ട്രീയ വിഷയങ്ങളിൽ അങ്ങിനെ ഉള്ളവർ ഉണ്ട് എന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല. രാഷ്ട്രീയേതര വിഷയങ്ങളിലാണ് ഇൻഫ്ലുവൻസേഴ്സിനെ കൂടുതലും കണ്ടിട്ടുള്ളത്

* ഇന്ത്യൻ ഇലക്ഷനിൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മുൻപ് സജീവമായിരുന്നല്ലോ?

ഈ വിഷയത്തിൽ രണ്ട് ചോദ്യങ്ങൾ ഉണ്ട്. ആദ്യത്തേത് വോട്ടിങ്ങ് മെഷീൻ കൃത്രിമം സാധിക്കുമോ എന്ന ചോദ്യം. രണ്ട്, ഇന്ത്യയിൽ അങ്ങിനെ നടന്നിട്ടുണ്ടോ എന്ന ചോദ്യം. ഒന്നാമത്തെ ചോദ്യത്തിന് ടെക്നോളജിയുടെ കാഴ്ചപാടിൽ നിന്നുള്ള ഉത്തരം പറ്റും എന്ന് തന്നെയാണ്. ഡിജിറ്റൽ യന്ത്രത്തിൽ കൃത്രിമം സാധ്യമാകും. വോട്ടിങ്ങ് യന്ത്രത്തിൻ്റെ സാധ്യതകളെയും പരിമിതികളെയും പറ്റിയുള്ള ചർച്ചകൾ ഇവിടെ കാര്യമായി നടക്കുന്നുണ്ടോ? ഇന്ത്യയിലെ ചർച്ചകളിൽ ഈ രണ്ട് ചോദ്യങ്ങളും ഇടകലർന്ന് പോവുകയാണ് ചെയ്യുന്നത്. ഹാക്ക് ചെയ്യാൻ പറ്റുമോ അതോ ഹാക്ക് ചെയ്തിട്ടുണ്ടോ അതോ ഏതെങ്കിലും പാർട്ടി ഉപയോഗിച്ചിട്ടുണ്ടോ എന്നീ  ചർച്ചകൾ  ഇടകലരുന്നതോടെ ആ ചർച്ചകളുടെ സാധ്യത അവസാനിക്കുന്നു. പിന്നെ ആരാണ് അത് ചെയ്യുന്നത്, ഒരിടത്ത് ആരാണ് വിജയച്ചത്, തുടങ്ങിയ ചർച്ചകളിലേക്ക് നീങ്ങുകയാണ് സംഭിവിക്കുന്നത്. വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം സാധ്യമാണോ എന്നത് വോട്ടിങ്ങിന്റെ ഫലവുമായി ബന്ധപ്പെടുത്തി  ചർച്ച ചെയ്താൽ  ഈ ചർച്ച മുന്നോട്ട് പോകില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഇതിനെ ഒരു സാങ്കേതികവിഷയമായാണ് ചർച്ച ചെയ്യേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

വോട്ടിങ്ങ് യന്ത്രം എന്നത് ആകർഷകമായ ഒരു കാര്യമായിട്ടല്ല ലോകരാജ്യങ്ങളിൽ നിലനിൽക്കുന്നത്. അമേരിക്ക നമ്മെ പോലെ വലിയ രാജ്യമാണ്. അവിടെ വേട്ടിങ്ങ് ബാലറ്റിൽ തന്നെയാണ്. വോട്ടെണ്ണാൻ രണ്ട് ദിവസമൊക്കെ എടുത്ത് ഫലം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തിന് വേണ്ടത് വിശ്വാസ്യതയുള്ള മാർഗ്ഗമാണ്.

* സാമൂഹിക മാധ്യമങ്ങളുടെ വേഗതയേറിയ വിനിമയം വിവരങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഇതിനെ മറികടക്കാൻ ആകുമെന്ന് കരുതാനാകുമോ?

ഇന്നത്തെ ദൃശ്യമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും സൃഷ്ടിക്കുന്ന ഒരു ബോധം ഓരോ നിമിഷവും വാർത്തകളും വിവരങ്ങളും അറിയേണ്ടതാണ് എന്നതാണ്. വളരെ വേഗത്തിൽ വിവരങ്ങൾ വിനിമയം ചെയ്യുന്നത് ചെറിയ കുമിളകൾ (bubble) പോലുള്ള ഗ്രൂപ്പുകൾ രൂപംകൊള്ളുന്ന തരം സാഹചര്യത്തിലേക്ക് എത്തിപ്പെടുന്നു. വേഗത്തിലുള്ള വിവരവിനിമയങ്ങളും വാർത്തകളുമാണ് ഇന്ന് കൂടുതലും കാണാൻകഴിയുന്നത്. വാർത്തകളും വിവരങ്ങളും consume ചെയ്യുക, മറക്കുക എന്നതാണ് ഇതുവഴി സംഭവിക്കുന്നത്. ഇതിൽ നിന്ന് വിഭിന്നമായിമായി വേഗത കുറഞ്ഞ ഒരു രീതി (slow news culture) രൂപപ്പെട്ടു വരുന്നുണ്ട്. Slow news എന്നത് ഇന്നത്തെ വാർത്തയല്ല. വാർത്തകൾ വേഗത്തിൽ അറിഞ്ഞിലെങ്കിലും ഒന്നും സംഭവിക്കുന്നില്ല. മറിച്ച്, വിഷയങ്ങൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുമ്പോൾ കുറച്ച് കൂടി സംതുലിതമായിരിക്കും (balanced). സാവധാനത്തിലുള്ള വാർത്തകൾ അറിയുക (consuming slow news) എന്നത് ഒരു ട്രെൻഡ് ആയി വരുന്നുണ്ട്. വാർത്തകളെയും വിവരങ്ങളെയും വേഗതയോടെ സമീപിക്കാതെ, സമകാലിക സംഭവങ്ങളുടെ ആഴത്തിലുള്ള ഡോക്യുമെന്റെഷൻ എന്നതാണ് വിക്കി പീഡിയ ചെയ്യുന്നത്.യാഥാർത്ഥ്യത്തെ കുറിച്ചുള്ള കൂട്ടായ ബോധം (collective sense of reality) എന്നത് വിക്കി പീഡിയ മുന്നോട്ട് വയ്ക്കുന്ന ഒരാശയമാണ്.

* സാമൂഹ്യമാധ്യമങ്ങൾ ലക്ഷ്യം വേഗത്തിലുള്ള ആശയവിനിമയം ആണെന്ന് പറഞ്ഞല്ലോ ? ഈ വേഗത സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നത് ?

സാങ്കേതിക വിദ്യയുടെ ഈ വേഗമേറിയ പോക്ക് അതിനെ നയിക്കുന്ന പ്രത്യയശാസ്ത്രം എന്ത് എന്നത് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുന്ന കാര്യമാണ്. ഇന്ന് ഈ വേഗതയുമായി ബന്ധപ്പെട്ട്  ഇഫക്ടീവ് ആക്സിലറേഷനിസം എന്ന ആശയം ഒരു വിഭാഗം മുന്നോട് വയ്ക്കുന്നുണ്ട്. ഇന്റർനെറ്റിൽ കുറച്ച് കാലമായി വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു ആശയമാണ് ഇഫക്ടീവ് ആക്സിലറേഷനിസം എന്നത്. ചാറ്റ് ജീപിറ്റി അവതരിപ്പിക്കപ്പെട്ട ശേഷം, ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിലേക്ക് വളരെ വേഗത്തിൽ മുന്നേറും എന്ന ചർച്ച സജീവമായിരുന്നു. ഇതേ തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വികസന ശ്രമങ്ങൾക്ക് നിയന്ത്രണം കൊണ്ട് വരണം എന്ന അഭിപ്രായങ്ങളും ഉയർന്നിരുന്നു. നിർമ്മിത ബുദ്ധിയുടെ വികസനശ്രമങ്ങൾക്ക് 6 മാസത്തേക്ക് മൊറട്ടോറിയം ഏർപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിപരീതമായി നിർമ്മിത ബുദ്ധിയുടെ ഗവേഷണങ്ങളും വികസനങ്ങളും നിയന്ത്രണങ്ങളില്ലാതെ സാധിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്നത് ഈ മേഖലയിൽ കുത്തകാധിപത്യം ഇല്ലാതാക്കും എന്നും അതിനായി എങ്ങനെ ഓപ്പൺ സോഴ്സ് ചെയ്യാം എന്നീ നിർദ്ദേശങ്ങൾ ഉയർന്നിരുന്നു. ഇന്ന് മെറ്റ അടക്കം ഓപ്പൺ സോഴ്സിൽ ആണ് പ്രവർത്തിക്കുന്നത്. മെറ്റയുടെ പ്രധാന സയന്റിസ്റ്റായ യാൻ ലെക്കുൺ തുടങ്ങിയവരാണ് ഇഫക്ടീവ് ആക്സിലറേഷനിസം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. എ ഐ മേഖലയിലെ വളർച്ച, ആരോഗ്യം, ഭക്ഷണം തുടങ്ങിയ മേഖലകളിലെ വളർച്ചയ്ക്ക് വേഗത നൽകും എന്നും വർദ്ധിച്ച വേഗതയിലുള്ള സാങ്കേതികതയുടെ പരിണിത ഫലം മെച്ചപ്പെട്ട സമൂഹമായിരിക്കും എന്നുമുള്ള ടെക്നോ-ഉട്ടോപ്യൻ ആശയമാണത്. ഓപ്പൺ സോഴ്സ്, ഇടത് ആശയങ്ങൾ എന്നതെല്ലാം മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കണം എന്ന് നിർദ്ദേശി ക്കുന്നവരുടെ പദാവലികളാകുന്നത് കൗതുകകരമാണ്.

* വെബ് 2.0 കൂടുതൽ സ്വാതന്ത്ര്യങ്ങൾ നൽകുന്ന ഇടങ്ങൾ ഉണ്ടാക്കുന്നു എന്നതാണ് നമ്മൾ കണ്ടത്. എന്നാൽ ക്രമേണ മൂലധന താത്പ്പര്യങ്ങളുമായി ചേർന്ന് ഇന്റർനെറ്റ് എന്നത്  ചില കോർപ്പറേറ്റുകൾ ചേർന്ന് നിയന്ത്രിക്കുന്ന കേന്ദ്രീകരിക്കപ്പെട്ട മാധ്യമമായി മാറി എന്ന സാഹചര്യമായിത്തീർന്നു. ഈ മാധ്യമത്തിന്റെ വികേന്ദ്രികൃത സാധ്യത എന്താണ്?

കേന്ദ്രീകൃത സ്വഭാവത്തിൽ നിന്ന് വിട്ട് പോകാൻ സാധിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാൽ വികേന്ദ്രീകരണം എന്നത് ഒരു സാങ്കേതിക സാധ്യത തന്നെയാണ്. ഉദാഹരണ മായി ഇമെയിൽ ഒരു ഒരു വികേന്ദ്രികൃത സാങ്കേതികത തന്നെയാണ്. അത് ഒരു ദാതാവിനെ ആശ്രയിച്ചല്ല നിൽക്കുന്നത്. എന്നാൽ Google നൽകുന്ന സൗജന്യങ്ങൾ അവരെ ഈ മേഖലയിൽ ഒന്നാമതായി നിലനിർത്തുന്നു. ഇത് പോലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിലും പലവിധ സ്റ്റാൻഡേർഡുകൾ നിലവിലുണ്ടെങ്കിലും അവ വിപുലമായ രീതിയിൽ നടപ്പിലാക്കാൻ സാധിക്കുന്നത് കോർപ്പറേറ്റുകൾക്ക് ആണ്. സാങ്കേതികവിദ്യയുടെ  യുടെ വികേന്ദ്രീകരണം എന്ന് പറയുമ്പോൾ അത് നടപ്പിലാക്കാനുള്ള ചെലവുകളും വികേന്ദ്രികരിക്കപ്പെടേണ്ടതുണ്ട്. ചെലവുകൾ സംരഭകർ തന്നെ വഹിക്കേണ്ടി വരും. മാത്രവുമല്ല സാങ്കേതിക ശേഷിയും അനിവാര്യമാണ്.

* ഓപ്പൺ സോഴ്സ് വിഷയത്തെക്കുറിച്ച് പരാമർശിച്ചപ്പോഴാണ് ഓർത്തത് ഈയിടെ ചാറ്റ് ജീപിടിയ്ക്കെതിരെ ന്യൂയോർക്ക് ടൈംസ് ഫയൽ ചെയ്ത ഒരു കേസ് ഉണ്ടായിരുന്നല്ലോ. പകർപ്പവകാശ നിയമങ്ങൾ ഈ സാഹചര്യത്തിൽ എങ്ങിനെയാണ് പ്രവർത്തിക്കുന്നത്?

ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ മറ്റൊരു രീതിയിൽ സംഗ്രഹിച്ച് ലഭ്യമാക്കുക എന്നതാണ് പൊതുവായി ലാഗ്വേജ് മോഡലുകൾ ചെയ്യുന്നത്. വിക്കിപീഡിയ വിവരങ്ങൾ ലാഗ്വേജ് മോഡലുകൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രശ്നങ്ങൾ ഇല്ല. വിക്കിപീഡിയ നിയമങ്ങളെ അവർ ലംഘിക്കുന്നില്ല. ന്യൂയോർക്ക് ടൈംസ് കൊണ്ടുവന്നത് രണ്ട് പ്രശ്നങ്ങളാണ്. ഒന്ന് അവർ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ഒരു ഭാഗം ചാറ്റ് ജിപിടിയിൽ മാറ്റങ്ങൾ ഒന്നും ഇല്ലാതെ വന്നു. അങ്ങിനെ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ലഭ്യമാക്കുന്നതിൽ ലാഗ്വേജ് മോഡലുകൾക്ക് ചില പരിമിതകൾ ഉണ്ട്. വലിയ ലേഖനങ്ങൾ അവലംബിച്ച് വിവരങ്ങൾ പല തവണ ആവർത്തിച്ച് നൽകുമ്പോൾ അവലംബിച്ച വിവരങ്ങൾ അതുപോലെ തന്നെ അവതരിപ്പിക്കപ്പെട്ടേക്കാം. ഇങ്ങനെ വന്ന ഒരു ഖണ്ഡിക ന്യൂയോർക്ക് ടൈംസ് ചാറ്റ് ജിപിടി യിൽ നിന്ന് വീണ്ടെടുത്തു. മറ്റൊണ്ട് ന്യൂ യോർക്ക് ടൈംസ് അഭിപ്രായപ്പെടാത്ത കാര്യം, ഒരു മെഡിക്കൽ ഉപദേശം, അവരുടെ അഭിപ്രായമാണ് എന്ന രീതിയിൽ ചാറ്റ് ജിപിടി വിവരം നൽകി. ഇത് ശരിയല്ല.

പകർപ്പവകാശ നിയമങ്ങൾ നിലനിൽക്കുകയാണെങ്കിൽ എഐ മേഖലയിലെ വികസനങ്ങൾ സാധ്യമല്ല എന്ന് തിരിച്ചറിയുന്ന രാജ്യങ്ങൾ ഉണ്ട്. ജപ്പാൻ ഉദാഹരണമാണ് - ലാർജ് ലാഗ്വേജ് മോഡലുകൾക്കായി ജാപ്പനീസ് ഭാഷയിലെ വിവരങ്ങൾ എടുക്കുകയാണെങ്കിൽ പകർപ്പവകാശ നിയമങ്ങൾ ബാധകമല്ല എന്ന തീരുമാനത്തിലേക്ക് അവർ എത്തിച്ചേർന്നു. ഇങ്ങനെ ചില ഇളവുകൾ കൊണ്ടു വരുന്ന സാഹചര്യങ്ങൾ ഓപ്പൺ എ ഐക്ക് മാത്രമല്ല എല്ലാവർക്കും ഗുണകരമാണ്. ഈ വിവരങ്ങൾ ലാഗ്വേജ്  മോഡലുകളുടെ പരിശീലനത്തിന് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇതിനെ ഡാറ്റാ പരമാധികാരത്തിന്റെ  പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ വൈരുധ്യങ്ങൾ കാണാൻ സാധിക്കും. ഈ മേഖലയിലെ പുരോഗതിയുമായി ബന്ധപ്പെട്ട നടപടികൾ ചില രാജ്യങ്ങൾ ശാസ്ത്രത്തിന്റെ വളർച്ച എന്നതിനെ മുൻനിർത്തി സ്വീകരിക്കുമ്പോൾ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ദേശീയതയുമായി ബന്ധപ്പെടുത്തിയാണ് നിയന്ത്രിക്കുന്നത്. പുതിയ കാലത്തെ സാങ്കേതികവിദ്യയും ഡാറ്റയും നിയന്ത്രിക്കണം എന്ന ആശയത്തിലാണ് ഡാറ്റ പരമാധികാരം എന്ന സങ്കൽപ്പം ചർച്ച ചെയ്യപ്പെടുന്നത്. അത് വളരുന്ന സാങ്കേതികവിദ്യയക്ക് എതിരുമാണ്. ലാർജ് ലാഗ്വേജ് മോഡലുകളും മറ്റും ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കുള്ളിൽ അല്ല

പ്രവർത്തിക്കുന്നത്. അത് കാര്യക്ഷമമായി പ്രവർത്തിക്കണമെങ്കിൽ ലോകത്തുള്ള എല്ലാ വിവരങ്ങളും ലഭ്യമാകണം. ഇന്ത്യയിലെ വിവരങ്ങൾ മാത്രം ഉപയോഗിച്ച് രൂപപ്പെടുത്തുന്ന മാതൃകകൾ കാര്യക്ഷമമാകില്ല. ഇന്റർനെറ്റ് സംവിധാനങ്ങൾ സാമ്പത്തിക വിനിമയങ്ങൾ എന്നിവയെല്ലാം ദേശീയതയുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്ന ഒരു സമീപനം ഉണ്ട്. അതിന് പക്ഷെ പരിമിതികൾ ഉണ്ട്. അതിർത്തികൾ ഇല്ലാതായപ്പോൾ ആണ് ഇന്റർനെറ്റ് വിജയകരമായത്.

* ജനററേറ്റീവ് എ ഐ, ലാഗ്വേജ് മോഡൽ ഇവയുടെ പശ്ചാത്തലത്തിൽ രൂപപ്പെടുന്ന മാധ്യമങ്ങളുടെയും ഉള്ളടക്കങ്ങളുടെയും സ്വഭാവം?

ഇന്റർനെറ്റിന്റെ ഉള്ളടക്കസ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞു. മനുഷ്യർ തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾ (organic content) എന്നും എഐ തയ്യറാക്കുന്നവയെ സിന്തറ്റിക് ഉള്ളടക്കങ്ങൾ എന്നും തരംതിരിക്കുന്ന വിധത്തിൽ അത് മാറിക്കഴിഞ്ഞു. നിർമ്മിത ബുദ്ധിയുടെ കാലത്ത് അടുത്ത 2-3 വർഷത്തിനുള്ളിൽ ഇന്റർനെറ്റിലെ ഉള്ളടക്കങ്ങൾ അധികവും സിന്തറ്റിക് അഥവാ എഐ നിർമ്മിതമാകും എന്നാണ് കരുതുന്നത്. അതായത് junk media / junk content വർധിക്കും. ദൃശ്യങ്ങളുടെ കാര്യവും വിഭിന്നമല്ല. അവിശ്വസനീയമായ വളരെ വേഗത്തിൽ നിർമ്മിക്കാൻ കഴിയുന്ന authorship ഇല്ലാത്ത ഉള്ളടക്കത്തിന്റെ ആധിക്യം ഉണ്ടാവും. എഐ തയ്യാറാക്കുന്ന ഉള്ളടക്കങ്ങളും മനുഷ്യർ തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുംതമ്മിലുള്ള അന്തരം വർദ്ധിക്കും എന്ന അഭിപ്രായം ശക്തമാണ്. ഇതിൽ നൈതികതയുടെ പ്രശ്നം പ്രസക്തമാണ്. പ്രധാനമായും പ്രശ്നം വരുന്നത് കലയുടെ മേഖലയിൽ ആണ്. മനുഷ്യർ തയ്യാറാക്കുന്ന ചിത്രങ്ങളും എഐ നിർമ്മിക്കുന്ന ചിത്രങ്ങളും തിരിച്ചറിയുക പ്രധാനമാണ്. അവ തിരിച്ചറിയാത്ത പക്ഷം ലാഗ്വേജ് മോഡലുകൾ അവയുടെ ഔട്ട്പുട്ടിനെ തന്നെ പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു സാഹചര്യം ഉണ്ടാകും. ഇത് തുടർന്നാൽ എ ഐ ജനറേറ്റഡ് ഉള്ളടക്കങ്ങളുടെ ക്വാളിറ്റി കുറഞ്ഞ് വരും - ഇതോടെ മനുഷ്യനിർമ്മിത ഉള്ളടക്കങ്ങൾക്ക് മൂല്യം ഉയരാനുള്ള സാധ്യതയും ഉണ്ട് . ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിന് ഇൻസെന്റീവുകൾ നൽകേണ്ടതായി വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

* ജനറേറ്റീവ് എ ഐ, ലാർജ് ലാഗ്വേജ് മോഡൽ തുടങ്ങിയ സാങ്കേതിവിദ്യകളുടെ മലയാളം, മറ്റ് ഇന്ത്യൻ ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട വളർച്ചാസാഹചര്യം എന്താണ്?

ജനറേറ്റീവ് ഏ ഐ ലാഗ്വേജ് മോഡൽ എല്ലാം ഇംഗ്ലീഷ് ഭാഷയെ അധികരിച്ചുള്ളതാണ് . അത് നമ്മുടെ ഭാഷകളിലേക്ക് എത്തിയിട്ടില്ല. അത് സാധ്യമാകാൻ തടസ്സങ്ങൾ ഉണ്ട്. ഒരു സാങ്കേതികവിദ്യ ഒരു ഭാഷയിൽ സാധ്യമായാൽ മറ്റൊരു ഭാഷയിലേക്ക് അത് പോലെ തന്നെ പുനരുപയോഗിക്കാം എന്നതാണ് പൊതുധാരണ. പക്ഷെ, അത് ശരിയല്ല. ലോകത്തെ മുന്നിട്ട് നിൽക്കുന്ന അനലറ്റിക്കൽ ഭാഷകൾക്കും സമാനസ്വഭാവമുള്ള സ്പാനിഷ് പോലുള്ള ഭാഷകൾക്കുമാണ് ഈ പറഞ്ഞ സാങ്കേതികവിദ്യകളിലെ പുരോഗതികൾ ഉണ്ടാകുന്നത്. നമ്മുടെ ഭാഷകൾ ഇംഗ്ലീഷിൽ നിന്ന് വളരെ വിഭിന്നമായിട്ടാണ് നിൽക്കുന്നത്. നമ്മുടെ ഭാഷ മാത്രമല്ല മറ്റ് പലഭാഷകളും സമാനമായി നിൽക്കുന്നുണ്ട്. അത്തരം ഭാഷകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്നതു പോലെ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധിക്കില്ല എന്നതണ് ഇതിലെ അന്തരം. ചാറ്റ് ജീപിടിയുടെ അടിസ്ഥാന അൽഗോരിതം Next Word Prediction എന്ന അൽഗോരിതമാണ്. ഒരു വാക്കിന് ശേഷം വരേണ്ട വാക്ക് ഒരുപാട് വാക്കുകളിൽ നിന്ന് പഠിച്ചെടുക്കേണ്ടതാണ്. അടുത്ത വാക്ക് എന്നത് വാക്കുകളുടെ ഒരു ക്രമം ഉണ്ട് എന്ന ധാരണയിൽ നിന്നാണ് വരുന്നത്. നമുക്ക് അടുത്തത് എന്നത് ഇല്ല; എന്നാൽ അത് മാറാം. നമ്മുടെ ഭാഷയിലെ വാക്ക് എന്ന സങ്കൽപ്പം ഇംഗ്ലീഷിലുള്ളത്   പോലെതന്നെ സാധിക്കില്ല. ഇത്തരം സവിശേഷതകൾ ഉള്ള ജർമ്മൻ, ഫിന്നിഷ് തുടങ്ങിയ ഭാഷകളിൽ ഈ സാങ്കേതികവിദ്യ വളരെ പിന്നിലാണ്. നമ്മുടെ ഭാഷകളെ ഇത്തരം സാങ്കേതികതകളുമായി കണ്ണിചേർക്കുന്നതിന്  ഈ പ്രത്യേകതകൾ പഠിച്ച, അതിൽ അവഗാഹമുള്ളവരെ ഉൾപ്പെടുത്തി ഗവേഷണങ്ങൾ നടത്തിയാലേ സാധ്യമാകൂ.



ലോക്സഭാ തിരഞ്ഞെടുപ്പ് 2024: പ്രതിപക്ഷ പ്രതീക്ഷകൾ, ജനാധിപത്യത്തിന്റെയും


സഫുവാനുൽ നബീൽ ടി.പി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ മത്സരിക്കുന്നത് ആ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റിലാണ്. പരമാവധി 300 സീറ്റ് വരെയാണ് മത്സരിക്കാൻ കോൺഗ്രസിന്റെ തീരുമാനം....

+


ഇന്ത്യൻ മതനിരപേക്ഷത അതിജീവിക്കുമോ ?


സഫുവാനുൽ നബീൽ ടി.പി

രണഘടനാടിസ്ഥാനത്തിലുള്ള ജനാധിപത്യവും ഭൂരിപക്ഷവാഴ്ചയും തമ്മിൽ മൗലികമായ ചില വ്യതിരിക്തതകളുണ്ട്. ഭരണഘടനാധിഷ്ഠിത ...

+


തകഴിയും സത്യഭാമയും പങ്കുവെയ്ക്കുന്ന സവർണ്ണ ഭാവുകത്വ യുക്തികൾ


ഡോ.പി.കെ. പോക്കർ

കേരളം പൊതുവേ ഒരു സാഹിത്യ കേന്ദ്രിത ഭൂപ്രദേശമാണെന്ന് പറയാം. കേരളീയ കമ്പോളത്തിൽ ധാരാളം നോവലുകൾ വിറ്റഴിക്കപ്പെടുന്നു എന്നതു ഒരു വസ്തുതയാണ്. അവ ആവശ്യമുള്ള ഉപഭോക്താക്കൾ ഉണ്ട്...

+


അപ്രതീക്ഷിതമായ ആ പുന:സമാഗമവും മുതലാളിത്തത്തിനെതിരെയുള്ള മാർക്സിന്റെ ബദലും


പി.എസ് പൂഴനാട്

"ചത്തൊടുങ്ങിയ പഴയ തലമുറകളുടെ ബാധകൾ ജീവിച്ചിരിക്കുന്നവരുടെ തലച്ചോറുകളിൽ ഒരു പേടിസ്വപ്നം പോലെ തൂങ്ങിക്കിടക്കുന്നു " - കാൾ മാർക്സ്.

"വാൾസ്ട്രീറ്റിൽ എത്രത്തോളം...

+


പള്ളികൾക്കും കഥ പറയാനുണ്ട്


ഇയ്യ വളപട്ടണം

ബുദ്ധവിഹാരങ്ങളുടെ വിളിപ്പേരായ പള്ളി കാലാന്തരങ്ങളിൽ യഹൂദ - ക്രൈസ്തവ - മുസ്ലിം ദേവാലയങ്ങളുടെ നാമകരണമായി മാറിയതിന്റെ കാരണം മൂന്നാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്ക് കടന്നുവന്ന ആര്യന്മാരും...

+


കേരളത്തിൽ സിപിഎമ്മിന് മറ്റൊരജണ്ടയുണ്ടോ, അടുത്ത ടേം പിടിക്കുക എന്നല്ലാതെ ?


ഷാജ് പ്രിയൻ

കനലെരിയുന്ന ഓർമ്മകൾ ചവിട്ടിയാണ് ഏതൊരാളും തലശ്ശേരിയിലൂടെ നടക്കുന്നത്. ആ വഴിയിൽ ചിലപ്പോൾ ചില മനുഷ്യരെ കണ്ടുമുട്ടാം. ഓർമ്മകളുടെ ഭാണ്ഡവും പേറി യൗവ്വനതീക്ഷ്ണമായ ഇന്നലെകളെ മനസ്സിലും...

+


ഭ്രമയുഗം: ഫാന്റസിയുടെ അന്തർധാരകൾ


ടി.ടി. ശ്രീകുമാർ

കുട്ടിക്കാലത്ത് മുത്തശ്ശിക്കഥകൾ ധാരാളം കേൾക്കുകയും സ്‌കൂൾകാലം മുതൽ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കുകയും ചെയ്തവർക്ക്‌ മുഷിപ്പനും വീര്യം കുറഞ്ഞതുമായ ഒരു കഥയായി...

+


പി.കെ. റോസി: മലയാളികൾ സൗകര്യപൂർവം മറന്ന ഒരു ജീവിതം !


ഇ കെ ദിനേശൻ

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയുടെ 121 ജന്മദിനം കടന്നുപോയത് അധികമാരും ഓർത്തില്ല. ഇങ്ങനെ എത്രയോ ജന്മദിനങ്ങൾ  മുമ്പും കടന്നു പോയിട്ടുണ്ട്. ഒരുപക്ഷേ ജന്മ ശതാബ്ദി പോലും മറന്നു...

+


ഇന്ത്യൻ സിനിമയിലെ ശ്രീരാമനും മലൈക്കോട്ടൈ വാലിബനും


ഷൂബ കെ.എസ്.

വിദേശീയരായ വലിയ ശത്രുക്കളെ പരാജയപ്പെടുത്തിയാലും വീണ്ടും ശത്രുക്കൾ ബാക്കി നിൽക്കുന്നു, നാം നമ്മോട് തന്നെ യുദ്ധം ചെയ്യേണ്ട  സന്ദർഭം വന്നിരിക്കുന്നു എന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ...

+


ലിജോ മാറ്റിവരക്കുന്ന കേരളത്തിന്റെ ഭൂപടം അഥവാ വാലിബന്റെ സാംസ്കാരിക ഭൂമിശാസ്ത്രം


സാജു ഗംഗാധരന്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ വിത്ത് പുതഞ്ഞുകിടക്കുന്നത് പഴന്തമിഴ് പാട്ടുകളിലാണ്. വേളാങ്കണ്ണിയിലേക്കുള്ള തീര്‍ഥയാത്രയ്ക്കിടയിലെ ഒരു ഉറക്കത്തിനും...

+


പട് വർദ്ധന്റെ മൊണ്ടാഷ്, ഇന്ത്യൻ ജനാധിപത്യത്തിന്റെയും


നൗഫൽ മറിയം ബ്ലാത്തൂര്

വർഷം1991. തെരുവിൽ ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളുടെ നിഷ്കളങ്കമായ മുഖങ്ങളിൽ ആനന്ദ്‌ പട് വർദ്ധന്റെ ക്യാമറ ചലിച്ചു തുടങ്ങുന്നു. ഒരു നിമിഷത്തിനുശേഷം അത് കീറിമുറിക്കുന്നനിലയിൽ ഒരു...

+


അന്നപൂരണി വിവാദം: ജാത്യാധികാരത്തിന്റെ സാംസ്‌കാരിക മർദ്ദനം


ജി.പി. രാമചന്ദ്രന്‍

ഇന്ത്യന്‍ നവ ഫാസിസം ജാത്യഹങ്കാരത്തിലാണ് അതിന്റെ വേരുകള്‍ ആഴ്ത്തിയിരിക്കുന്നതെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത അന്നപൂരണി-ഭക്ഷണത്തിന്റെ ദൈവം എന്ന തമിഴ്...

+


കറിയും സയനൈഡും: ഒരു 'കുടുംബ ചിത്രം'


വി. മോഹനകൃഷ്ണന്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായി ഗ്രാമത്തിൽ 2002 മുതൽ 2016 വരെയുള്ള കാലത്ത് ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണം കൊലപാതകങ്ങളാണെന്ന് അന്വേഷണത്തിൽ തെളിയുകയും അതിന് കാരണക്കാരിയായി...

+


കാതൽ ദ കോർ: ലൈംഗികത എന്ന അവകാശം


ഡോ. ശാലിനി പി.

പ്രണയത്തിനും ലൈംഗികതയ്ക്കും ദാമ്പത്യത്തിൽ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുകയും അതേ സമയം ഇത് നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കുന്നതിൽ തണുത്തുറഞ്ഞ മനസ്സുമായി ജീവിതം...

+


കുമാരനാശാന്റെ 'ദുരവസ്ഥ'യും കെ.പി. രാമനുണ്ണിയുടെ 'അഭിനവ ദുരവസ്ഥ'യും


ജൂലി ഡി.എം.

ഒരു നൂറ്റാണ്ട് മുൻപെഴുതപ്പെട്ട വലിയ വിവാദങ്ങൾക്കിടയാക്കുകയും സാമുദായിക വിമർശനത്തിലൂടെ സാമൂഹ്യ വിപ്ലവത്തിന് ചാലകശക്തിയായി മാറുകയും ചെയ്ത ഒരു കൃതി. മലയാള കവിതയിൽ കീഴാള പക്ഷവീക്ഷണം...

+